അതിര്‍ത്തിയില്‍ 7 പോര്‍മുഖങ്ങള്‍ തുറന്ന് ചൈന... കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് 7 സ്ഥലങ്ങളിലാണെന്ന വിലയിരുത്തലില്‍ അവിടെ കേന്ദ്രീകരിച്ചുള്ള തയ്യാറെടുപ്പുകള്‍ കരസേന ആരംഭിച്ചു.... 3 സേനാ ഡിവിഷനുകളെ അവിടെ സജ്ജമാക്കും,വ്യോമസേന, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) എന്നിവയുമുണ്ടാകും, നിര്‍ണ്ണായക തീരുമാനം കാത്ത് ഇന്ത്യന്‍ സൈന്യം

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് 7 സ്ഥലങ്ങളിലാണെന്ന വിലയിരുത്തലില്‍ അവിടെ കേന്ദ്രീകരിച്ചുള്ള തയ്യാറെടുപ്പുകള്‍ കരസേന ആരംഭിച്ചു. 3 സേനാ ഡിവിഷനുകളെ (ഏകദേശം 45,000 പട്ടാളക്കാര്‍) അവിടെ സജ്ജമാക്കും. അവയ്‌ക്കൊപ്പം, വ്യോമസേന, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) എന്നിവയുമുണ്ടാകും. പ്രശ്‌നപരിഹാരം നീണ്ടുപോകാനുള്ള സാധ്യത മുന്നില്‍ക്കണ്ടു ശൈത്യകാലം ആരംഭിക്കുന്ന നവംബര്‍ വരെ തുടരാനുള്ള തയാറെടുപ്പുകളാണു നടത്തുന്നത്. എതിര്‍ഭാഗത്തേക്കു കടന്നുകയറിയുള്ള ആക്രമണമല്ല, മറിച്ച് ചൈനയുടെ നീക്കങ്ങള്‍ പ്രതിരോധിക്കുക, തിരിച്ചടിക്കുക എന്നതാണു ദൗത്യം.
ഒരു മാസത്തിലേറെയായി സംഘര്‍ഷം നിലനില്‍ക്കുന്ന 4 സ്ഥലങ്ങള്‍ക്കു പുറമേയാണു മൂന്നിടത്തു കൂടി ചൈന കടന്നുകയറ്റ നീക്കങ്ങള്‍ നടത്തുന്നതെന്നു കഴിഞ്ഞ ദിവസം ലഡാക്കിലെത്തിയ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ ഡല്‍ഹിയില്‍ മടങ്ങിയെത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു.
7 സ്ഥലങ്ങള്‍ ഇവ
സംഘര്‍ഷം നിലനിന്നിരുന്ന പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍ (ഫിംഗര്‍ 4), ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിങ്‌സ് (പിപി 15), ഗോഗ്ര ഹൈറ്റ്‌സ് (പിപി 17) എന്നിവയ്ക്കു പുറമെയാണ് പിപി 18, കോങ്ക ലാ (പിപി 19), ഡെപ്‌സാങ് എന്നിവിടങ്ങളിലും ചൈന പോര്‍മുഖം തുറന്നിരിക്കുന്നത്. പട്രോള്‍ പോയിന്റ് 16 ഒഴികെ ഗല്‍വാന്‍ ഹോട് സ്പ്രിങ്‌സ് മേഖലയിലുടനീളം ചൈനയുടെ വന്‍ സേനാ സന്നാഹം അതിര്‍ത്തിയോടു ചേര്‍ന്നു നിലയുറപ്പിച്ചിട്ടുണ്ട്.
സംഘര്‍ഷം ഏറ്റവും മൂര്‍ധന്യാവസ്ഥയിലുള്ള പാംഗോങ് മേഖലയില്‍ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററാണ് അതിക്രമിച്ചു കയറിയിരിക്കുന്നത്. ഗല്‍വാനില്‍ അവര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ ഭാഗത്തുള്ള 3 കിലോമീറ്റര്‍. വ്യോമതാവളം (എയര്‍ സ്ട്രിപ്) സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓള്‍ഡിക്കു സമീപമുള്ള ഡെപ്‌സാങ് ഇന്ത്യയുടെ സേനാ നീക്കങ്ങളില്‍ അവിഭാജ്യ ഘടകമാണ്.
ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിനു പരിഹാരം കാണാന്‍ ഭരണ നേതൃത്വത്തില്‍നിന്ന് ക്രിയാത്മക ഇടപെടല്‍ പ്രതീക്ഷിച്ച് കരസേന. അതിര്‍ത്തിയില്‍ സേനാതലത്തിലുള്ള ചര്‍ച്ചകളോടു സഹകരിക്കാന്‍ ചൈന ആത്മാര്‍ഥ ശ്രമം നടത്താത്ത സാഹചര്യത്തിലാണ്, ഭരണ നേതൃത്വത്തിന്റെ ഇടപെടല്‍ സേന തേടുന്നത്
പ്രശ്‌നപരിഹാരത്തിനു മുന്‍കയ്യെടുക്കേണ്ടതു രാഷ്ട്രീയ, നയതന്ത്ര തലങ്ങളിലാണെന്ന വികാരവും സേനയ്ക്കുള്ളിലുണ്ട്. 50 നാള്‍ പിന്നിട്ട സംഘര്‍ഷം പരിഹരിക്കാന്‍ മുപ്പതോളം ചര്‍ച്ചകള്‍ സേനാതലത്തില്‍ നടത്തിയപ്പോള്‍, നയതന്ത്ര തലത്തില്‍ അതിനനുസരിച്ചുള്ള ഇടപെടലുണ്ടായിട്ടില്ല. കൂടുതല്‍ സംഘര്‍ഷങ്ങളുണ്ടാകാതിരിക്കാനും താല്‍ക്കാലിക പരിഹാരത്തിനുമുള്ള വഴികളാണു സേനാതലത്തില്‍ പ്രധാനമായി ചര്‍ച്ച ചെയ്യുന്നത്. ഗല്‍വാന്‍ ഏറ്റുമുട്ടലോടെ പരസ്പര വിശ്വാസം പൂര്‍ണമായി നഷ്ടപ്പെട്ട അന്തരീക്ഷത്തിലാണ് ഇരുസേനകളും ചര്‍ച്ചകള്‍ നടത്തുന്നത്.
അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കേണ്ടതു ഭരണനേതൃതലത്തിലാണെന്നും അല്ലാത്തപക്ഷം ഭാവിയിലും സമാനരീതിയിലുള്ള കടന്നുകയറ്റങ്ങള്‍ക്കു ചൈന മുതിരുമെന്നും സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. കടന്നുകയറ്റ നീക്കങ്ങളില്‍ നിന്നു പിന്മാറാന്‍ ചൈനയെ നിര്‍ബന്ധിതരാക്കുന്ന നയവും തന്ത്രവും ഭരണനേതൃത്വം പുറത്തെടുക്കണം.
അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഒരുക്കമാണെന്നു സേനാതല ചര്‍ച്ചയില്‍ അറിയിച്ചെങ്കിലും ചൈന വാക്കു പാലിക്കുമെന്ന പ്രതീക്ഷ ഇന്ത്യയ്ക്കില്ല. സംഘര്‍ഷം ദീര്‍ഘനാള്‍ തുടരാന്‍ ലക്ഷ്യമിട്ടാണ് അതിര്‍ത്തിയില്‍ ടെന്റുകളടക്കം അവര്‍ സ്ഥാപിച്ചിരിക്കുന്നത്.
ഉഭയകക്ഷി ബന്ധം ഏത് തരത്തില്‍ മുന്നോട്ടുപോകണമെന്ന് തീരുമാനിക്കേണ്ടത് ചൈനയെന്ന് ഇന്ത്യ, ബലം പ്രയോഗിച്ച് നിയന്ത്രണ രേഖ മാറ്റാന്‍ നോക്കിയിട്ട് കാര്യമില്ല
https://www.facebook.com/Malayalivartha

























