ബാബാ രാംദേവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍; വഞ്ചനാകുറ്റമുള്‍പ്പെടെ ചുമത്തി

ബാബാ രാംദേവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍. കോവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശമുന്നയിച്ച യോഗാഗുരു രാംദേവ്, പതഞ്ജലി സി.ഇ.ഒ ആചാര്യ ബാല്‍കൃഷ്ണ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. ജയ്പൂര്‍ പൊലീസാണ് ഇവർക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പതഞ്ജലിയുടെ കൊറോണില്‍ എന്ന മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
പതഞ്ജലിയുടെ കൊറോണില്‍ ലോഞ്ച് ചെയ്തതിന് പിന്നാലെ ആയുഷ് മിനിസ്ട്രി ഇതിനെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ തേടിയിരുന്നു. കൊറോണിലിന്റെ പരസ്യങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഇതിനു പിന്നാലെയാണ് രാംദേവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. രാംദേവിനും ആചാര്യ ബാല്‍കൃഷ്ണക്കും പുറമെ ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്‌നി, നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗ് തോമര്‍, ഡയറക്ടര്‍ അനുരാഗ് തോമര്‍ എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍. സെക്ഷന്‍ 420 -വഞ്ചനാകുറ്റമുള്‍പ്പെടെ ചുമത്തിയിരിക്കുകയാണ്.
ഏഴ് ദിവസം കൊണ്ട് കോവിഡ് രോഗം ഭേദപ്പെടുത്തുമെന്ന അവകാശവാദവുമായാണ് ആയുർവേദ മരുന്ന് പുറത്തിറക്കിയത്. ഒരാഴ്ച കൊണ്ട് 100 ശതമാനവും രോഗവിമുക്തി നേടാമെന്നും അവകാശപ്പെട്ടു. 100 രോഗികള്‍ക്ക് മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി. അവരില്‍ 69 ശതമാനവും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തരായി. ഏഴു ദിവസത്തിനുള്ളില്‍ 100 ശതമാനം രോഗമുക്തരാകും. മതിയായ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്നുമായിരുന്നു രാം ദേവ് അവകാശപ്പെട്ടത്.
എന്നാല്‍ ഏതെല്ലാം ആശുപത്രികളിലാണ് ഗവേഷണം നടത്തിയത്, ഇത്തരമൊരു പരീക്ഷണം നടത്താൻ ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയിൽ നിന്ന് അംഗീകാരം നേടിയിരുന്നോ, ഇതിന് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ രജിസ്ട്രേഷൻ നടത്തിയോ എന്നീ വിശദാംശങ്ങള്‍ കേന്ദ്രം പതഞ്ജലിയോട് ആരാഞ്ഞു.
https://www.facebook.com/Malayalivartha
























