ഗുരുഗ്രാമിൽ വെട്ടുക്കിളി ആക്രമണം രൂക്ഷം; ഡൽഹിയിൽ കനത്ത ജാഗ്രത; റസിഡൻഷ്യൽ മേഖലകളടക്കം വെട്ടുക്കിളി ആക്രമണത്തിനിരയായി

ഹരിയാനയിലെ ഗുരുഗ്രാമിൽ വെട്ടുക്കിളി ആക്രമണം രൂക്ഷം. ശനിയാഴ്ച രാവിലെ മുതൽ ഗുരുഗ്രാമിലെ ആകാശം വെട്ടുക്കിളികളെകൊണ്ട് നിറഞ്ഞു. ഇതോടെ ഡൽഹിയിലും കനത്ത ജാഗ്രത നിർദേശം നൽകി.
ഗുരുഗ്രാമിലെ റസിഡൻഷ്യൽ മേഖലകളടക്കം വെട്ടുക്കിളി ആക്രമണത്തിനിരയായി. ഉയർന്ന കെട്ടിടങ്ങളിലെ താമസക്കാർ കൂട്ടത്തോടെ പറന്നുനടക്കുന്ന വെട്ടുക്കിളികളുടെ വിഡിയോ ദൃശ്യങ്ങൾ പകർത്തി സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പാകിസ്താനിൽ നിന്നുള്ള വെട്ടുക്കിളികളുടെ കൂട്ടമാണ് ഉത്തരേന്ത്യൻ കൃഷിയിടങ്ങളിൽ നാശം വിതക്കുന്നത്. കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കലാണ് ഇവയെ നേരിടാനുള്ള ഫലപ്രദമായ മാർഗം.
ഗുരുഗ്രാമിലെ തിരക്കേറിയ എം.ജി റോഡടക്കം വെട്ടുക്കിളികളാൽ നിറഞ്ഞു. ഡി.എൽ.എഫ് ഫേസ്, ചക്കർപൂർ, സിക്കന്തർപൂർ, സുഖരാലി ഏരിയ എന്നിവിടങ്ങളിലാണ് വെട്ടുക്കിളി ആക്രമണം കൂടുതൽ.
ഗുരുഗ്രാമിൽ വെട്ടുക്കിളി ആക്രമണം രൂക്ഷമായതോടെ ഡൽഹിയിലെ തെക്കുപടിഞ്ഞാറൻ ജില്ലകളിലെ ഗ്രാമീണർക്ക് ഇവയെ നേരിടാൻ പരിശീലനം നൽകിയിരുന്നു. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ഗുരുഗ്രാമിലെ ജനങ്ങൾ വെട്ടുക്കിളികളെ തുരത്താൻ ശ്രമിക്കുകയാണ്. ശക്തമായ കാറ്റിനെ തുടർന്ന് വെട്ടുക്കിളികൾക്ക് മറ്റെവിടേക്കും പോകാൻ കഴിയാത്തതിനാൽ ഗുരുഗ്രാമിൽ വരും മണിക്കൂറുകളിലും ആക്രമണം തുടരുമെന്നാണ് വിവരം. ഇൗ മഹാദുരന്തം മുന്നിൽ കണ്ട് ഇന്ത്യൻ സർക്കാർ കാർഷിക മന്ത്രാലയത്തിന് വെട്ടുകിളികളെ തുരത്താനായി ഡ്രോണുകൾ പറത്താനുള്ള അനുമതി നൽകിയിരുന്നു
https://www.facebook.com/Malayalivartha


























