കണ്ണേ മടങ്ങുക!! യു.പിയിൽ ആശുപത്രി അധികൃതരുടെ ക്രൂരത; കൊവിഡ് ആരോപിച്ച് ചികിത്സിച്ചില്ല: ഒന്നര വയസുകാരന് ദാരുണാന്ത്യം പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് കരഞ്ഞ് മാതാപിതാക്കൾ

സെക്കൻഡുകൾ മാത്രമേ ദൈർഘ്യമുള്ളൂവെങ്കിലും ആരുടെയും കണ്ണുനനയിക്കും ആ വിഡിയോ. ഉത്തർപ്രദേശിലെ കന്നൗജിലെ സർക്കാർ ആശുപത്രി വളപ്പിൽ ഒരു വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് നിലത്തുകിടന്ന് അലമുറയിടുന്ന ഒരു അച്ഛനും തൊട്ടടുത്ത് ഇരുന്ന് കരയുന്ന ഒരു അമ്മയുമാണ് വിഡിയോയിലുള്ളത്.പനി ബാധിച്ച ഒന്നര വയസുകാരനെ കൊവിഡ് പേടിയിൽ തൊട്ടുനോക്കാൻ പോലും ഡോക്ടർമാർ തയാറായില്ല. ചികിത്സ കിട്ടാതെ മരിച്ച പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് ആശുപത്രി വരാന്തയിൽ കിടന്ന് നെഞ്ച് പൊട്ടി നിലവിളിക്കുന്ന അച്ഛനും അടുത്തിരുന്ന് വിലപിക്കുന്ന അമ്മയും കണ്ണീരണിയിക്കുന്ന ചിത്രമായി.
കടുത്ത പനിയുമായി കൊണ്ടുവന്ന പിഞ്ചുകുഞ്ഞിന് ഡോക്ടർമാർ ചികിത്സ നിഷേധിച്ചെന്നും മരിച്ചെന്നുമാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. കുട്ടി ഗുരുതരാവസ്ഥയിൽ ആയിരുന്നിട്ടും 90 കിലോമീറ്റർ അകലെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ഡോക്ടർമാർ നിർദേശിച്ചതെന്ന് ഇവർ പറയുന്നു. അതേസമയം, ഈ ആരോപണങ്ങൾ തെറ്റാണെന്നാണ് ആശുപത്രി-ജില്ലാ അധികൃതർ വിശദീകരിക്കുന്നത്.
ലഖ്നോയിൽ നിന്ന് 123 കിലോമീറ്റർ അകെലയുള്ള കന്നൗജിൽ നിന്ന് ഞായറാഴ്ച വൈകീട്ട് പകർത്തിയതാണ് ഹൃദയഭേദകമായ ഈ വിഡിയോ. ആശുപത്രിയില്‍നിന്ന് ചിലര്‍ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങൾ എൻ.ഡി.ടി.വിയാണ് പുറത്തുവിട്ടത്. പ്രേംചന്ദ്, ഭാര്യ ആശ ദേവി എന്നിവർ കടുത്ത പനിയും തൊണ്ടയിൽ മുഴയുമായാണ് ഒരു വയസുള്ള മകൻ അനുജുമായി ആശുപത്രിയിലെത്തിയത്. എന്നാൽ, കുട്ടിയെ പരിശോധിക്കാൻ ഡോക്ടർമാർ തയാറായില്ലെന്ന് ഇവർ പറയുന്നു. ചികിത്സിക്കാനാകില്ലെന്നും 90 കിലോമീറ്റർ അകലെയുള്ള കാണ്‍പുരിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനുമാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചത്.
45 മിനിറ്റിലേറെ ആശുപത്രിയില്‍ കാത്തുനിന്നിട്ടും ഗുരുതരാവസ്ഥയിലായ കുട്ടിയെ പരിശോധിക്കാനോ തൊട്ടുനോക്കാൻ പോലുമോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് മാതാപിതാക്കൾ ആേരാപിക്കുന്നു. കുഞ്ഞിനെ കാൺപുരിലെ ആശുപത്രിയില്‍ എത്തിക്കാന്‍ തന്റെ കൈയ്യില്‍ പണമില്ലെന്ന് പറഞ്ഞതായും പ്രേംചന്ദ് വ്യക്തമാക്കി. ആശുപത്രിയില്‍ ഉണ്ടായിരുന്ന ചിലര്‍ ഇവരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിക്കാന്‍ തയ്യാറായതെന്നും അപ്പോഴേയ്ക്കും കുഞ്ഞ് മരിച്ചതായും പ്രേംചന്ദ് പറഞ്ഞു.
അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ആശുപത്രിയില്‍ എത്തിച്ച ഉടന്‍തന്നെ കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെന്നും ശിശുരോഗ വിദഗ്ധൻ പരിശോധിച്ചെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഗുരുതരനിലയിലായിരുന്ന കുട്ടി അരമണിക്കൂറിനുള്ളില്‍ മരിക്കുകയായിരുന്നു. ചികിത്സ നിഷേധിക്കപ്പെട്ടതായി കരുതുന്നില്ലെന്നാണ് കന്നൗജ് ജില്ലാ മജിസ്ട്രേറ്റ് രാകേഷ് കുമാർ മിശ്ര പറഞ്ഞു.ദൃശ്യം സമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ലോകം അറിഞ്ഞത്.
https://www.facebook.com/Malayalivartha


























