വീരപ്പന്റെയും മകള്‍...! എംജിആറിന്റെ കുടുംബവും , തമിഴ്‌നാട് പിടിക്കാന്‍ പുതുതന്ത്രം മെനഞ്ഞ് ബിജെപി!
തമിഴ്‌നാട് പിടിക്കാന്‍ പുതുതന്ത്രം മെനഞ്ഞ് ബിജെപി. തമിഴ് മണ്ണുപിടിച്ചെടുക്കാനായി രാഷ്ട്രീയ അടവുകൾ പയറ്റുകയാണ് ബിജെപി. നേരത്തെ ഗൗതമി അടക്കമുള്ളവർ പാര്‍ട്ടിയുടെ വിവിധ സ്ഥാനങ്ങളില്‍ എത്തിയതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങള്‍ ബിജെപി കൈക്കൊണ്ടിരിക്കുന്നത്. വനംകൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ വിദ്യാറാണിയെ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിയമിച്ചിരിക്കുകയാണ്. തമിഴ്‌നാട് മുൻമുഖ്യമന്ത്രി എംജിആറിന്റെ കുടുംബം വരെയുണ്ട് ഇക്കൂട്ടത്തില്‍. എംജിആറിന്റെ മകള്‍ ഗീതയാണ് ഇതില്‍ പ്രമുഖ. വിദ്യാരാണിയെ സംസ്ഥാന യൂത്ത് വിംഗിന്റെ വൈസ് പ്രസിഡന്റ് ആയിട്ടാണ് നിയമിച്ചത്. നടന്‍ ധനുഷിന്റെ പിതാവ് കസ്തൂരിരാജ അടക്കം ഒട്ടേറെ പേര്‍ ബിജെപിയില്‍ വിവിധ പദവികള്‍ ലഭിച്ചിട്ടുണ്ട്.
അഞ്ച് ജില്ലകളിലേക്കുള്ള ഓഫീസ് ഭാരവാഹികള്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ട്രഷറർ, വിവിധ വിഭാഗങ്ങളുടെ പ്രസിഡന്റുമാർ, ദേശീയ ജനറൽ കൗൺസിൽ അംഗങ്ങൾ, പുതിയ വക്താക്കൾ, ജില്ലാ നിരീക്ഷകർ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന DMKയുടെ മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വിപി ദുരൈസ്വാമിയാണ് സംസ്ഥാന യൂണിറ്റ് വൈസ് പ്രസിഡന്റ്. വാനതി ശ്രീനിവാസനെയും നൈനാർ നാഗേന്ദ്രനെയും വൈസ് പ്രസിഡന്‍റുമാരായി നിയമിച്ചു.
നടിമാരായ മധുവന്തി അരുൺ, ഗൗതമി, 'കുട്ടി' പത്മിനി, നമിത എന്നിവരെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നിയമിച്ചു. കലാ-സാംസ്കാരിക വിഭാഗത്തിന്റെ പുതിയ പ്രസിഡന്‍റായി ഗായത്രി രഘുറാമിനെയും ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി ടഡ പെരിയസാമിയെയും നിയമിച്ചു.
കെ ടി രാഘവൻ, പ്രൊഫ. ആർ. ശ്രീനിവാസൻ, കരു നാഗരാജൻ എന്നിവരെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നൽകി. എസ്ആർ ശേഖർ സംസ്ഥാന ട്രഷററായി തുടരും. അടുത്തിടെ ബിജെപിയിൽ ചേർന്ന ആർ സി പോൾ കനഗരാജിനെ അഡ്വക്കേറ്റ്സ് വിംഗ് പ്രസിഡന്റായി നിയമിച്ചു. ഫെബ്രുവരിയിൽ പാർട്ടിയിൽ ചേർന്ന മുൻ AIADMK MP ശശികല പുഷ്പയെയും ദേശീയ ജനറൽ കൗൺസിൽ അംഗമായി നിയമിച്ചു.
മുൻ MLA പൊന്‍ വിജയരാഘവനും ദേശീയ ജനറൽ കൗൺസിൽ അംഗമായി. സുബ നാഗരാജൻ, ഡി കുപ്പുറാമു, എം എസ് രാമലിംഗം, എം സുബ്രഹ്മണ്യൻ, സി നരസിംഹൻ, എസ് കെ കാർവേന്ദൻ, തിരുപ്പതി നാരായണൻ, കെ കനിമൊഴി എന്നിവരെ പാർട്ടിയുടെ സംസ്ഥാന വക്താക്കളായി നിയമിച്ചു.
ഫെബ്രുവരിയില്‍ ആയിരം പേര്‍ക്കൊപ്പമാണ് വീരപ്പന്റെ മൂത്ത മകളായ വിദ്യാറാണി ബിജെപിയില്‍ ചേര്‍ന്നത്. രണ്ട് വര്‍ഷത്തെ ആലോചനയ്ക്ക് ശേഷമാണ് ഈ തീരുമാനമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ തന്റെ കാമുകനെ വിവാഹം കഴിക്കുന്നതിന് എതിര്‍ക്കുന്നു എന്ന് കാണിച്ച് മാതാവ് മുത്തുലക്ഷിക്കെതിരെ ഇവര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത് വലിയ വാര്‍ത്തയായിരുന്നു. ബിജെപിയില്‍ പുതിയ സംസ്ഥാന അധ്യക്ഷന്‍ വന്നതിന് ശേഷമാണ് ഈ മാറ്റങ്ങള്‍. പാര്‍ട്ടിയെ മാറ്റി മറിക്കുന്നതിന് വേണ്ടി എല്‍ മുരുഗനെയാണ് അമിത് ഷാ നിയമിച്ചത്. മാര്‍ച്ചിലായിരുന്നു നിയമനം.
എംജിആറിന്റെ വളര്‍ത്തുമകളായ ഗീത ബിജെപിയില്‍ ചേര്‍ന്നിട്ട് അധിക കാലമായിട്ടില്ല. 2017ലായിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശനം. എംജിആറിന്റെ സഹോദരന്‍ എംസി ചക്രപാണിയുടെ കൊച്ചുമകന്‍ ആര്‍ പ്രവീണും പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ഡിഎംകെ വിട്ട് ബിജെപിയില്‍ ചേര്‍ന്ന രാധാരവിയും സംസ്ഥാന കമ്മിറ്റിയിലുണ്ട്. നടന്‍ വിജയകുമാര്‍, സംവിധായകരായ ഗംഗൈ അമരന്‍, കസ്തൂരി രാജ എന്ന സംസ്ഥാന സമിതിയിലെ പ്രത്യേക സംഘാടകരാണ്. സാംസ്‌കാരിക സെല്ലിന്റെ ചുമതല സംഗീത സംവിധായകന്‍ ധീന, സംവിധായകന്‍ പേരരസ് എന്നിവര്‍ക്കാണ്.
അതേസമയം അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയൊരു മാറ്റത്തിനാണ് ബിജെപി തയ്യാറെടുക്കുന്നത്. അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയേറ്റാലും പാര്‍ട്ടി നേട്ടമുണ്ടാക്കാന്‍ കഴിയണമെന്നാണ് വിലയിരുത്തല്‍. ഗൗതമി, നമിത എന്നിവരടക്കമുള്ള താരങ്ങള്‍ സജീവമായതും ഇത് കാരണമാണ്. മുരുഗന് വലിയ സ്വാധീനം പാര്‍ട്ടിയിലുണ്ട്. മാറ്റങ്ങളില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ നേതാക്കളെല്ലാവരും സജ്ജമാണ്. എന്നാല്‍ പൊന്‍ രാധാകൃഷ്ണനെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും തഴഞ്ഞത് തലമുറ മാറ്റത്തിന്റെ കൂടെ സൂചനയാണ്. വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പും ബിജെപിയുടെ മുന്‍ഗണനയിലുണ്ട്.
https://www.facebook.com/Malayalivartha