പരിശീലനത്തിന് പണമില്ല; ഓഡീഷ സര്‍ക്കാരിനെ വിമര്‍ശിച്ച് അത്‌ലീറ്റ് ദ്യുതി ചന്ദ്; കണക്ക് നിരത്തി സര്‍ക്കാര്‍; കണക്കുകള്‍ തെറ്റെന്ന് ദ്യുതി ചന്ദ്

പരിശീലനത്തിന് പണമില്ലാത്തതിന്റെ പേരില്‍ ബി.എം.ഡബ്ല്യു കാര്‍ വില്‍പ്പനയ്ക്കു വച്ച് വിവാദത്തില്‍ ചാടിയ പ്രശസ്ത അത്‌ലീറ്റ് ദ്യുതി ചന്ദ്. ഇപ്പോള്‍ ഒഡീഷാ സര്‍ക്കാരിനെ വിമര്‍ശിച്ച് അവര്‍ രംഗത്ത് എത്തിരിക്കുകയാണ്. അത്‌ലീറ്റിന്റെ കാര്‍ വില്‍പ്പന വിവാദമായതോടെ സര്‍ക്കാര്‍ ഇതുവരെ ദ്യുതി ചന്ദിന് വേണ്ടി ചിലവഴിച്ച തുക വിശദീകരിച്ച് രംഗത്ത് എത്തി. എന്നാല്‍, സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ കൃത്യമല്ലെന്നാണ് ദ്യുതിയുടെ ആരോപണം.
ഇക്കാലമത്രയും എനിക്ക് ഉറച്ച പിന്തുണ നല്‍കിയ ഒഡീഷ സര്‍ക്കാരിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. പക്ഷേ, എനിക്ക് പരിശീലന ചെലവിനായി നാലു കോടി രൂപ നല്‍കിയെന്ന് പറയുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഇതു കേട്ടാല്‍ എല്ലാവരും കരുതുക ഞാന്‍ ധാരാളം പണം ചെലവാക്കുന്നുണ്ടെന്നാകും' ദ്യുതി പ്രതികരിച്ചു. 2018ല്‍ ഹോക്കി ലോകകപ്പ് സംഘടിപ്പിക്കാന്‍ കോടികള്‍ മുടക്കിയപ്പോള്‍ പോലും കണക്ക് പുറത്തുവിടാത്ത ഒഡ!ീഷ സര്‍ക്കാര്‍, തനിക്കായി ചെലവഴിച്ച പണത്തിന്റെ കണക്ക് മാത്രം പുറത്തുവിട്ടതിന്റെ ഉദ്ദേശശുദ്ധിയെയും ദ്യുതി ചോദ്യം ചെയ്തു. രാജ്യത്തിനു മുന്നില്‍ തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദ്യുതി ആരോപിച്ചു.
'2018ലെ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെള്ളിമെഡല്‍ നേടിയപ്പോഴാണ് ഒഡീഷ സര്‍ക്കാര്‍ എനിക്ക് മൂന്നു കോടി രൂപ തന്നത്. പി.വി. സിന്ധുവിനും മറ്റ് മെഡല്‍ ജേതാക്കള്‍ക്കും ഹരിയാനയും പഞ്ചാബും പോലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സമ്മാനത്തുക പോലെയാണ് അത്. അത് പരിശീലനത്തിന് നല്‍കിയ സഹായമായി കാണരുത്' ദ്യുതി ചൂണ്ടിക്കാട്ടി. ദ്യുതിയെ സംസ്ഥാന സര്‍ക്കാര്‍ ഒഡീഷ മൈനിങ് കോര്‍പറേഷനില്‍ ഗ്രൂപ്പ് എ ലെവല്‍ ഓഫിസറായി നിയമിക്കുകയും മൈനിങ് കോര്‍പ്പറേഷന്‍ ദ്യുതിക്ക് ഇതിനകം 29 ലക്ഷം രൂപ പരിശീലനത്തിനും മറ്റുമായി നല്‍കുകയും ചെയ്‌തെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെയും താരം ഖണ്ഡിച്ചു. തന്റെ മാസ ശമ്പളം ഉള്‍പ്പെടുന്ന തുകയാണ് ഇതെന്നാണ് ദ്യുതിയുടെ വാദം. 'ഈ പറയുന്ന 29 ലക്ഷം രൂപയില്‍ എന്റെ ശമ്പളം കൂടി ഉള്‍പ്പെടുന്നുണ്ട്. അത് എങ്ങനെ പരിശീലനത്തിനുള്ള സഹായമാകുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ ഒഡീഷ മൈനിങ് കോര്‍പ്പറേഷനിലെ ജോലിക്കാരിയാണ്. അതിന് എനിക്ക് ശമ്പളം തരുന്നുണ്ട്. അത് പരിശീലനത്തിനുള്ള സഹായമല്ല. എന്തായാലും ഇക്കാര്യത്തിലും വ്യക്തതക്കുറവുണ്ട്' ദ്യുതി ചൂണ്ടിക്കാട്ടി.
ദ്യുതിക്ക് ഈ വര്‍ഷം ജൂണിലെ കണക്ക് പ്രകാരം പ്രതിമാസം 84,604 രൂപ പ്രതിമാസം ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഒഡീഷ സര്‍ക്കാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജോലിക്ക് ഹാജരാകുക പോലും ചെയ്യാതെയാണ് ഇത്രയും വലിയ തുക ശമ്പളം നല്‍കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. മുഴുവന്‍ സമയം പരിശീലനത്തിന് ചെലവഴിക്കാന്‍ സര്‍ക്കാര്‍ ദ്യുതിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഈ വാദത്തോടും ദ്യുതി വിയോജിപ്പ് പ്രകടിപ്പിച്ചു. വീട്ടില്‍ വെറുതെയിരുന്ന് ശമ്പളം വാങ്ങുന്ന വ്യക്തിയല്ല താനെന്ന് ദ്യുതി ചൂണ്ടിക്കാട്ടി. രാജ്യത്തിനായി മെഡലുകള്‍ വാങ്ങി ജോലി നല്‍കിയ സ്ഥാപനത്തിന്റെയും സല്‍പ്പേരു കാക്കുന്ന താരമാണ് താനെന്നാണ് ദ്യുതി ചൂണ്ടിക്കാട്ടുന്നത്.
'ഓരോ തവണ ഞാന്‍ മെഡല്‍ നേടുമ്പോഴും, അതിന്റെ ഗുണം ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനും ലഭിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. അവര്‍ക്ക് അഭിമാനിക്കാനുള്ള വകയാണ് ഞാന്‍ നല്‍കുന്നത്. ഞാന്‍ വീട്ടില്‍ വെറുതേയിരുന്ന് ശമ്പളം വാങ്ങുന്നയാളല്ല. രാജ്യത്തിനായി മെഡല്‍ നേടുന്നത് ഞാന്‍ അവസാനിപ്പിച്ചിട്ടുമില്ല. ഓഫിസിലിരുന്ന് പേനയും പേപ്പറും ഉപയോഗിച്ച് ജോലി ചെയ്യുന്നതിനു പകരം, ഞാന്‍ ഗ്രൗണ്ടിലും സ്‌റ്റേഡിയത്തിലുമാണ് അധ്വാനിക്കുന്നത്' ദ്യുതി ചൂണ്ടിക്കാട്ടി. കെ.ഐ.ഐ.ടി സ്ഥാപകനും എംപിയുമായ അച്യുത സാമന്ത പരിശീലനത്തിന് സഹായം ഉറപ്പു നല്‍കിയ സ്ഥിതിക്ക് താന്‍ ബി.എം.ഡബ്ലു കാര്‍ വില്‍ക്കുന്നില്ലെന്നും ദ്യുതി വ്യക്തമാക്കി. 'കേന്ദ്ര ധനകാര്യ മന്ത്രിയും (നിര്‍മല സീതാരാമന്‍) കായികമന്ത്രിയും (കിരണ്‍ റിജിജു) എല്ലാ സഹായവും ഉറപ്പു നല്‍കിയിട്ടുണ്ട്. ഏതാനും ദിവസം മുന്‍പ് ഇക്കാര്യം അറിയിച്ച് അവര്‍ വിളിച്ചിരുന്നു. സഹായം വേണ്ട സമയത്ത് ഞാന്‍ വിളിച്ചോളാമെന്ന് ഏറ്റവും മാന്യമായിത്തന്നെ അറിയിച്ചിട്ടുണ്ട്' ദ്യുതി പറഞ്ഞു.
ആഡംബര കാര്‍ വില്‍ക്കാനുണ്ടെന്ന് കാട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഒരിടത്തും, പരിശീലനത്തിന് പണമില്ലാത്തതിന്റെ പേരിലാണ് അതു ചെയ്യുന്നതെന്ന് പരാമര്‍ശിച്ചിട്ടില്ലെന്ന് ദ്യുതി ചൂണ്ടിക്കാട്ടി. തന്നെ വിവാദത്തില്‍ ചാടിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നവരാണ് ആ പോസ്റ്റിനെ അത്തരത്തില്‍ വ്യാഖ്യാനിച്ചതെന്നാണ് ദ്യുതിയുടെ വാദം. 'ബിഎംഡബ്ല്യു കാര്‍ വില്‍ക്കുന്ന കാര്യം പരസ്യമാക്കി ഞാന്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഒരിടത്തും പരിശീലനത്തിന് പണമില്ലെന്ന് പറഞ്ഞിട്ടില്ല. ആ പോസ്റ്റിട്ട അന്നു രാത്രി 10 മണി വരെ അത് അവിടെത്തന്നെ ഉണ്ടായിരുന്നു. പക്ഷേ, തെറ്റായ രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ വന്നതോടെയാണ് ഞാന്‍ അത് ഡിലീറ്റ് ചെയ്തത്' ദ്യുതി വിശദീകരിച്ചു. 'ഒഡീഷ സര്‍ക്കാര്‍ സഹായം നല്‍കുന്ന ഒരേയൊരു താരമൊന്നുമല്ല ഞാന്‍. ശ്രബാനി നന്ദ, അമിയ മുല്ലിക്ക്, പൂര്‍ണിക ഹെംബ്രാം തുടങ്ങിയവരും ഒട്ടേറെ ഹോക്കി താരങ്ങളും സഹായം സ്വീകരിക്കുന്നുണ്ട്. പക്ഷേ, എനിക്കായി ചെലവഴിക്കുന്ന തുക മാത്രം പരസ്യമാക്കി' ദ്യുതി ചൂണ്ടിക്കാട്ടി.
'ലോകത്ത് മറ്റൊരിടത്തും ഒരു അത്!ലീറ്റിന്റെ പരിശീലനത്തിനായി ചെലവഴിക്കുന്ന തുക ഇത്തരത്തില്‍ പരസ്യപ്പെടുത്തിയിട്ടുണ്ടാകില്ല. ഇന്ത്യയില്‍ത്തന്നെ ഹിമ ദാസ്, നീരജ് ചോപ്ര, അഭിനവ് ബിന്ദ്ര, പി.വി. സിന്ധു തുടങ്ങിയവര്‍ക്ക് പരിശീലനത്തിനായി നല്‍കുന്ന തുകയെത്രയെന്ന് വെളിപ്പെടുത്തിയിട്ടുണ്ടോ? എനിക്ക് തന്ന പണം എങ്ങനെ ചെലവഴിച്ചുവെന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്' ദ്യുതി വിശദീകരിച്ചു. 'ടോക്കിയോ ഒളിംപിക്‌സിനായി എനിക്ക് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇക്കാര്യം ഞാന്‍ ഒരിടത്തും നിഷേധിച്ചിട്ടില്ല. പക്ഷേ, കോവിഡ് മൂലം ഒളിംപിക്‌സ് ഒരു വര്‍ഷത്തേക്ക് നീട്ടിവച്ചതോടെയാണ് എനിക്ക് കൂടുതല്‍ പണം ആവശ്യമായി വന്നത്. അല്ലെങ്കില്‍ ഈ പണം തന്നെ ധാരാളമായിരുന്നു. കോവിഡ് പോലുള്ള ഒരു പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനോട് പണം ചോദിക്കുന്നത് ശരിയല്ലെന്ന് കരുതിയാണ് ആഡംബര കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചത്.'ദ്യുതി വിശദീകരിച്ചു.
https://www.facebook.com/Malayalivartha






















