അവസാന ഭീകരനെയും പരലോകത്തയച്ചു; ശ്രീനഗര്‍ ഭീകരമുക്തമാക്കി ഇന്ത്യന്‍ ചുണക്കുട്ടികൾ

കാര്‍ഗിലിലെ ഇന്ത്യന്‍ വിജയഗാഥക്ക് ഇന്ന് 21 വയസ് പൂര്‍ത്തിയാകുമ്പോള്‍ രാജ്യം കേള്‍ക്കാന്‍ കൊതിക്കുന്ന വാർത്തകൾ തന്നെയാണ് കശ്മീരില്‍ നിന്ന് പുറത്തുവരുന്നത്. ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗര്‍ ഭീകരമുക്തമായിരിക്കുന്നു. ശ്രീനഗറിലെ ഹിറ്റ്‌ലിസ്റ്റിലുള്ള അവസാന ഭീകരനെയാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം വധിച്ചത്.
ഇനി ശ്രീനഗര്‍ സ്വദേശികളായ ഒരു ഭീകരനും കശ്മീരില്‍ ജീവനോടെയില്ലെന്ന് ഐജി വിജയ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം റണ്‍ബിര്‍ഗാവിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ സുരക്ഷാ സേന വധിച്ചത്. ശ്രീനഗര്‍ സ്വദേശിയായ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ ഇഷ്ഫാഖ് റാഷിദ്, ഇയാളുടെ സഹായിയായ ആയിജ് ഭട്ട് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ശ്രീനഗറിലെ സൊസേയ്ത്ത് ഗ്രാമവാസിയാണ് ഇഷ്ഫാഖ് റാഷിദ്. 2018 ലാണ് പ്രദേശത്തെ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറായി റാഷിദിനെ സംഘടന നിയമിച്ചത്. അന്നു മുതല്‍ പ്രദേശത്ത് ഇയാൾ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു.
അതേസമയം, റണ്‍ബിര്‍ഗാവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ശ്രീനഗര്‍ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചില്‍ നടത്തിയത്. പോലീസും 29 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായാണ് പ്രദേശത്ത് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ കാർഗിൽ യുദ്ധവിജയത്തിന് ഇന്ന് 21 വയസ്സ് പൂർത്തിയാക്കുകയാണ്. കാർഗിലിലേക്കു നുഴഞ്ഞുകയറിയ പാക്ക് സേനയ്ക്കെതിരെ 1999 മേയ് മുതൽ ജൂലൈ വരെയായിരുന്നു ഇന്ത്യയുടെ പോരാട്ടം. ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ കരസേനയും ‘ഓപ്പറേഷൻ സഫേദ് സാഗർ’ എന്ന പേരിൽ വ്യോമസേനയും അണിനിരന്ന പോരാട്ടത്തിനൊടുവിൽ, ജൂലൈ 26നു കാർഗിലിൽ ഇന്ത്യ വിജയക്കൊടി പാറിച്ചു. സൈനികരുടെ അസാമാന്യ പോരാട്ടവീര്യമാണ് 18,000 അടി ഉയരത്തിലുള്ള കാർഗിലിലെ യുദ്ധഭൂമിയിൽ വിജയം നേടാൻ ഇന്ത്യയ്ക്കു കരുത്തായത്. പാക്കിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു
അതിർത്തിയിൽ മറ്റൊരു സംഘർഷത്തിനിടെയുള്ള വാർഷികമെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ചൈനീസ് സേനയുടെ കടന്നുകയറ്റത്തെത്തുടർന്ന് കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷം തുടരുകയാണ്. ചൈനയെ പ്രതിരോധിച്ച് ഇന്ത്യൻ ഭടന്മാർ അതിർത്തിയിലുടനീളം നിലയുറപ്പിച്ചിട്ടുണ്ട്. യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ അണിനിരത്തി വ്യോമസേനയും രംഗത്തുണ്ട്.
https://www.facebook.com/Malayalivartha























