പടപ്പുറപ്പാടിന് ഒരുങ്ങി ഇന്ത്യ! യുദ്ധതന്ത്രങ്ങളിലും ആയുധങ്ങളിലും പരിഷ്കാരങ്ങൾക്ക് ഒരുങ്ങി ഇന്ത്യൻ സേന

അതിർത്തിയിൽ ചൈനയുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. സംഘർഷത്തിൽ അയവില്ലാതിരിക്കെ, പ്രതിരോധം തീർക്കുകയാണ് ഇന്ത്യ. യുദ്ധതന്ത്രങ്ങളിലും ആയുധങ്ങളിലും പരിഷ്കാരങ്ങൾക്ക് ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ സേന.
സ്ഥിതി വഷളായതോടെ ഡ്രോൺ, റോബട്ടിക്സ്, ലേസറുകൾ, ചുറ്റിയടിക്കുന്ന സൈനികോപകരണങ്ങള്‍, നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– എഐ), ബിഗ് ഡേറ്റ അനാലിസിസ്, അൽഗോരിതം തുടങ്ങിയ സങ്കേതങ്ങളെ കൂടുതലായി ആശ്രയിക്കാനാണു തീരുമാനം. മുതിർന്ന ലെഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലാണു ഇതിനായുള്ള പഠനം പുരോഗമിക്കുന്നത്.
കിഴക്കൻ ലഡാക്കിൽ ചൈനയുടെ പ്രകോപനം നേരിടാനുള്ള വഴികളെക്കുറിച്ചുള്ള ആലോചനയിലാണു ആധുനിക സാങ്കേതികവിദ്യകളെ യുദ്ധതന്ത്രത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചതെന്നു സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. പരമ്പരാഗത മുറകൾക്കൊപ്പം നൂതന സങ്കേതങ്ങളും ആവശ്യമാണെന്നാണു വിലയിരുത്തൽ. ഇനി വരാൻപോകുന്ന വർഷങ്ങളിൽ യുദ്ധമുന്നണി ‘നിശ്ചലവും നിരായുധവും’ ആയിരിക്കുമെന്നു തിരിച്ചറിഞ്ഞു കൂടുതൽ സജ്ജരാവുകയാണു ലക്ഷ്യം.
അതേസമയം എഐ ഉൾപ്പെടെയുള്ള സങ്കേതങ്ങളും സ്വയം തീരുമാനമെടുക്കുന്ന യുദ്ധോപകരണങ്ങളും യാഥാർഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണു ചൈന.
അതുകൊണ്ടുതന്നെ ശക്തമായ തിരിച്ചടികൾക്ക് സാങ്കേതികവിദ്യയാണ് ഭാവിയിലെ യുദ്ധത്തിലെ നിർണായക ഘടകമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇന്ത്യ നീക്കങ്ങൾ തുടങ്ങിയിരിക്കുന്നത്. ഡ്രോൺ ആക്രമണങ്ങൾ, ബിഗ് ഡേറ്റ അനാലിസിസ്, ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ, ഇന്റർനെറ്റ് ഓഫ് തിങ്സ്, വിർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ഹൈപ്പർസോണിക് സന്നിവേധ ദീർഘദൂര വെടിവയ്പ് സംവിധാനം, ദ്രവീകൃത പടച്ചട്ട, ക്വാണ്ടം കംപ്യൂട്ടിങ്, റോബട്ടിക്സ്, ലേസറുകൾ, നിർമിത ബുദ്ധി, ബയോമെറ്റീരിയൽ ചേർത്ത അദൃശ്യ മേലങ്കി തുടങ്ങിയ നിരവധി കാര്യങ്ങളാണു പഠനവിധേയമാക്കുന്നത്. ശക്തമായി തിരിച്ചടിക്കുകയും സ്വന്തം ഭാഗത്തു പരമാവധി ആൾനാശം കുറയ്ക്കുകയുമാണ് ഇതിലൂടെ ലക്‌ഷ്യം വക്കുന്നത്.
അതേസമയം ഇന്ത്യ – ചൈന അതിർത്തിയിൽ കിഴക്കൻ ലഡാക്കിലുള്ള ഡെപ്സാങ്ങിൽ മാസങ്ങളായി തുടരുന്ന സംഘർഷത്തിനു പരിഹാരം തേടി ഇരു രാജ്യങ്ങളുടെയും സേനാ കമാൻഡർമാർ കൂടിക്കാഴ്ച നടത്തി. ദൗലത് ബേഗ് ഓൾഡി – ടിയൻവെൻഡിയൻ മീറ്റിങ് പോയിന്റിലാണ്, സേനകളുടെ ഡിവിഷൻ കമാൻഡർമാർ ചർച്ച നടത്തിയത്.
മൂന്നാം മൗണ്ടൻ ഡിവിഷൻ കമാൻഡർ മേജർ ജനറൽ അഭിജിത് ബാപത് ഇന്ത്യൻ സേനയെ പ്രതിനിധീകരിച്ചു. സേനാ പിന്മാറ്റത്തെക്കുറിച്ചുള്ള ചർച്ചയിൽ വ്യക്തമായ ധാരണകൾ ഉരുത്തിരിഞ്ഞില്ലെന്നാണു സൂചന. വരും ദിവസങ്ങളിൽ കോർ കമാൻഡർമാരുടെ ഉന്നതതല കൂടിക്കാഴ്ചയും നടന്നേക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാവണമെങ്കിൽ ഏപ്രിൽ 20 ന് മുൻപുള്ള സ്ഥിതിയിലേക്ക് അതിർത്തിയിലെ സാഹചര്യം മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് അനുകൂല നിലപാടല്ല ചൈന സ്വീകരിക്കുന്നത്. അതുകൊണ്ട് ഇന്ത്യൻ സേന മേഖലയിൽനിന്നു പിൻവാങ്ങില്ല.
100 ലേറെ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളാണ് ഇന്ത്യ ഇതുവരെ നിരോധിച്ചത്. സർക്കാർ കരാറുകൾ ചൈനീസ് കമ്പനികൾക്കു വിലക്കുകയും ചെയ്തിട്ടുണ്ട്. ചൈനീസ് സർവകലാശാലകളുമായി സഹകരിക്കുന്നതിലും ഇന്ത്യ കർശന നിയന്ത്രണങ്ങൾ വയ്ക്കുമെന്നാണ് സൂചന. അതിർത്തിയിൽനിന്നു പിൻവാങ്ങിയില്ലെങ്കിൽ ചൈനയ്ക്കെതിരെ ശക്തമായ നടപടികൾ തുടരാനാണ് ഇന്ത്യയുടെ നീക്കം. ഇതും ഇന്ത്യ – ചൈന ബന്ധത്തെ വല്ലാതെ ബാധിക്കും.
https://www.facebook.com/Malayalivartha
























