കോവിഡ് കേന്ദ്രത്തിൽ വൻ തീപിടിത്തം ! ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ കോവിഡ് ക്വാറന്റീൻ കേന്ദ്രമായ ഹോട്ടലിൽ തീപിടിച്ച് ഏഴ് പേർ മരിച്ചു

ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ കോവിഡ് ക്വാറന്റീൻ കേന്ദ്രമായ ഹോട്ടലിൽ തീപിടിത്തം. ഏഴ് പേർ മരിച്ചു. 20 പേരെ രക്ഷപ്പെടുത്തി. പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. പരുക്കേറ്റ 15 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്ത് നിരവധി ഫയർ യണിറ്റുകൾ എത്തിയിട്ടുണ്ട്. തീപിടുത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. കോവിഡ് -19 രോഗികള്‍ക്ക് ചികിത്സയ്ക്കായി എലൂരു റോഡിലുള്ള സ്വര്‍ണ്ണ പാലസ് ഹോട്ടല്‍ കോവിഡ് കേന്ദ്രമാക്കി മാറ്റുകയായിരുന്നു..
നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം തുടരുന്നു. അഞ്ച് നിലകളുണ്ടായിരുന്ന ഹോട്ടലിന്റെ ആദ്യത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. പുറത്തെടുത്തവരില്‍ ചിലര്‍ പിപിഇ കിറ്റ് ധരിച്ച നിലയിലായിരുന്നു. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി അഗ്നിരക്ഷാ സംഘമാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. അപകടത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി ഞെട്ടല്‍ രേഖപ്പെടുത്തി.
കഴിഞ്ഞ ആഴ്ച ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വകാര്യ കോവിഡ് ആശുപത്രി തീപിടിത്തത്തെ തുടർന്ന് 8 പേർ മരിച്ചിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ അഹമ്മദാബാദിലെ നവരംഗ്പുരയിൽ ശ്രേയ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഐസിയു വാർഡിൽ പ്രവേശിപ്പിച്ചിരുന്ന 5 പുരുഷന്മാരും 3 സ്ത്രീകളുമാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തമുണ്ടാകാൻ കാരണമെന്നായിരുന്നു റിപ്പോർട്ട്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയുണ്ടായി.
നിലവിൽ ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. 12,822 പേര്‍ക്കാണ് 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 5,03,084 ആയി. 10 ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമായി ഉയര്‍ന്നത്.
https://www.facebook.com/Malayalivartha
























