ജമ്മു കാശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന വെടിവയ്‌പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ജമ്മു കാശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന വെടിവയ്‌പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. വെടിവയ്‌പ്പില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടതായി വിവരം. ഏറ്റുമുട്ടല്‍ നടന്ന കാര്യം കാശ്‌മീര്‍ പൊലീസാണ് ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. പുല്‍വാമയിലെ ഒരു തോട്ടത്തില്‍ തീവ്രവാദികളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം ഇന്ന് രാവിലെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്‌പ്പ് ഉണ്ടായത്. വെടിവയ്‌പ്പില്‍ പരിക്കേറ്റ സൈനികന്‍ പിന്നീട് മരണപ്പെടുകയായിരുന്നു.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഒരു എ.കെ 47 റൈഫിളും ഗ്രനേഡുകളും ഉള്‍പ്പെടെ കണ്ടെടുത്തിട്ടുണ്ടെന്ന് സൈനിക വക്താവ് ഔദ്യോഗികമായി അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ഇന്‍റർനെറ്റ് സേവനം താൽക്കാലികമായി റദ്ദാക്കി.
വടക്കന്‍ കാശ്‌മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം അതിര്‍ത്തി ജില്ലയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയടക്കം അഞ്ച് പേരെ സുരക്ഷാ സേന ഇന്നലെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് ഭീകരര്‍ പിടിയിലായത്. കുപ്വാരയിലാണ് സംഭവം. പിടിയിലായ ഭീകരരുടെ പക്കല്‍ നിന്നും മാരകായുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
കുപ്വാരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുരക്ഷാ സേന പരിശോധന ആരംഭിച്ചത്. പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുപ്വാര പോലീസ്, 28 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് 162 ബെറ്റാലിയന്‍ എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
ലാല്‍പോര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരായ പര്‍വേസ് അഹമ്മദ് ഭട്ട്, അല്‍ത്താഫ് അഹമ്മദ് മിര്‍, മൊഹമ്മദ് കോഹ്‌ലി, നിസാം ദിന്‍ ഗജ്ജര്‍, ഖയാം ഗുജര്‍ എന്നിവരാണ് പിടിയിലായതെന്ന് സുരക്ഷാ സേന അറിയിച്ചു. എകെ 47 തോക്കുകള്‍, 9 എംഎം ചൈനീസ് പിസ്റ്റല്‍, മാഗസീനുകള്‍, 60 എകെ വെടിയുണ്ടകള്‍, 7.62 പിസ്റ്റലുകള്‍, 12 പിസ്റ്റല്‍ വെടിയുണ്ടകള്‍ എന്നിവയാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇന്ന് ഏറ്റുമുട്ടലുണ്ടായത്.
ഈ വർഷത്തെ ആദ്യ ഏഴ് മാസത്തിനിടെ ജമ്മു കശ്മീരിൽ സുരക്ഷാ സേന കൊലപ്പെടുത്തിയത് 150 തീവ്രവാദികളെയാണ്. ഇതിൽ 17 പേർ മാത്രമാണ് പാകിസ്താനിൽനിന്നുള്ളവർ. 2019ൽ 157 തീവ്രവാദികളെയാണ് കശ്മീരിൽ കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്ന പാക് തീവ്രവാദികളുടെ എണ്ണത്തിൽ ഈ വർഷം 50 ശതമാനം കുറവുണ്ടായി. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം പ്രാദേശികമായി തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നത് കുറഞ്ഞുവെന്ന ജമ്മു കശ്മീർ പൊലീസിന്‍റെ വാദത്തിന് വിരുദ്ധമാണ് കണക്കുകൾ.
ഈ വർഷം ഇതുവരെയുള്ള കണക്ക് പ്രകാരം കൊല്ലപ്പെട്ട തീവ്രവാദികളിൽ 88 ശതമാനവും പ്രാദേശികമായുള്ളവരാണ്. 2019ൽ 79 ശതമാനമായിരുന്നു ഇത്. 2019ൽ അതിർത്തി കടന്നെത്തിയ 32 ഭീകരരെയാണ് സൈന്യവും പൊലീസും വധിച്ചത്. ഇവരിൽ 19 പേരും ജെയ്ഷ് ഇ മുഹമ്മദ് അംഗങ്ങളായിരുന്നു.
ഈ വർഷം കൊല്ലപ്പെട്ട 17 വിദേശ ഭീകരരിൽ ഏഴ് പേർ ജെയ്ഷ് ഇ മുഹമ്മദ് അംഗങ്ങളും മൂന്ന് പേർ ലഷ്കർ ഇ ത്വയ്ബ അംഗങ്ങളും ഒരാൾ ഹിസ്ബുൾ മുജാഹിദ്ദീൻ അംഗവുമാണ്. ആറ് പേരുടെ സംഘടനയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























