പ്രചാരം കുറഞ്ഞു, '2000' ആർക്കും വേണ്ട...!; നോട്ടിന്റെ അച്ചടി നിർത്തിയെന്ന് റിസർവ് ബാങ്കിന്റെ ഔദ്യോഗിക അറിയിപ്പ്

കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരെ 2016 ൽ 'നോട്ട് നിരോധനം' പ്രഖ്യാപിച്ചതിനു പിന്നാലെ കൊട്ടിഘോഷിച്ചിറക്കിയ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയെന്ന് റിസർവ് ബാങ്ക്. ആർക്കും വേണ്ടാത്ത നോട്ടെന്നാണ് ആർബിഐയുടെ വാർഷിക റിപ്പോർട്ട് '2000' രൂപയുടെ നോട്ടിനെ പ്രതിപാതിച്ചിരിക്കുന്നത്.
ആർബിഐ 2000 രൂപ നോട്ടിന്റെ പ്രചാരണം നിർത്തുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 2016 നവംബർ എട്ടിന് കേന്ദ്ര സർക്കാര്‍ 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചതിനു പിന്നാലെയാണ് 2000 ത്തിന്റെ കറൻസി പുറത്തിറക്കിയത്.
എന്നാൽ 2000 രൂപ നോട്ടിന്റെ പ്രചാരവും ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്. 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019 മാര്‍ച്ചായപ്പോള്‍ ഇത് 32,910 ലക്ഷമായും 2020 മാര്‍ച്ചില്‍ 27,398 ലക്ഷമായും കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം 'ആർബിഐയുമായി കൂടിയാലോചിച്ചു കേന്ദ്ര സർക്കാരാണ് ഏതൊക്കെ മൂല്യത്തിലുള്ള നോട്ടുകൾ അച്ചടിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. മുൻ സാമ്പത്തിക വർഷത്തിൽ 2000 രൂപയുടെ നോട്ട് അച്ചടിക്കാനുള്ള കരാർ നൽകിയിട്ടില്ലെന്നുമാണ്, കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ പറയുന്നത്.
എന്നാൽ 2019–2020 സാമ്പത്തിക വർഷമായതോടെ ഒരു നോട്ടു പോലും അച്ചടിക്കേണ്ടതായി വന്നില്ല. ഇതിനിടെ 500, 200 രൂപ നോട്ടുകളുടെ പ്രചാരവും വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തം നോട്ടുകളുടെ പ്രചാരത്തിൽ മുൻവർഷത്തേക്കാളും 23.3 ശതമാനത്തിന്റെ കുറവുണ്ടായി. കോവിഡ് മൂലം ലോക്ഡൗൺ പ്രഖ്യാപിച്ചതും ചെലവ് കുറഞ്ഞതുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം 200 രൂപ നോട്ടിന്റെ പ്രചാരണവും കുറഞ്ഞു വരികയാണ്. 2016–17 വർഷത്തിൽ 50 ശതമാനവും 2019–20 വർഷത്തിൽ 22 ശതമാനവുമാണ് പ്രചാരം കുറഞ്ഞത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ ആർബിഐയുടെ 2019–20 കാലയളവിലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ഇതിനിടെ ജനങ്ങൾ ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്ന നോട്ടുകൾ ഏതെന്ന് കണ്ടെത്താൻ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സർവ്വേ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ആളുകൾ കൂടുതൽ ആവശ്യപ്പെടുന്ന നോട്ടുകൾ കണ്ടെത്തി മുൻഗണന അനുസരിച്ച് പ്രിന്റിങ് ക്രമീകരിക്കാനാണ് തീരുമാനം.
ഒരുതരത്തിൽ കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരായ യുദ്ധമെന്ന നിലയിലായിരുന്നു നോട്ടു നിരോധനത്തിന്റെ പ്രഖ്യാപനം. ഭീകര വാദികൾക്കുള്ള സാമ്പത്തിക സ്രോതസ്സ് അടയ്ക്കാനാണെന്നുകൂടി മോദി വിശദീകരിച്ചു. എന്നാൽ ഇന്ത്യൻ ചരിത്രം കണ്ടതിൽവച്ച് ഏറ്റവും മോശം തീരുമാനങ്ങളിലൊന്നായിരുന്നു നോട്ട് നിരോധനം എന്നാണ് കാലം തെളിയിച്ചത്.
‘തുഗ്ലക്കിന്റെ പരിഷ്‌കാരം’ എന്നുവരെ വിശേഷിപ്പിക്കപ്പെട്ട ഈ നീക്കം രാജ്യത്തിനേൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇന്ത്യ ഇന്നും കരകയറിയിട്ടില്ല. പെട്ടെന്നുണ്ടായ പ്രഖ്യാപനംമൂലം ഇന്ത്യയിലെ സപ്ലൈ ചെയ്‌നുകളും വ്യാപാര മേഖലയും സ്തംഭനാവസ്ഥയിലായി. ഡീമോണിറ്റൈസേഷൻ (നോട്ട് നിരോധനം) നടപ്പാക്കാൻ കാട്ടിയ ആർജവം ‘റീമോണിറ്റൈസേഷനിൽ’ സർക്കാർ കാണിച്ചില്ല.
നോട്ട് നിരോധനം പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിന് ശേഷമാണ് റിസർവ് ബാങ്ക് റീമോണിറ്റൈസേഷൻ നടപടികളിലേക്ക് കടന്നത്. അതിന് ശേഷമാണ് പൊതുജനങ്ങളുടെ കൈയ്യിൽ പണം വന്ന് തുടങ്ങുന്നതും ക്യാഷ് ഫ്‌ളോ സാധാരണഗതിയിലേക്കാകുന്നതും.
https://www.facebook.com/Malayalivartha



























