യോഗി സര്‍ക്കാറിനു തിരിച്ചടി; ഡോക്ടർ കഫീല്‍ ഖാൻ നടത്തിയ പ്രസംഗങ്ങള്‍ വിദ്വേഷമോ അക്രമമോ പ്രചരിപ്പിക്കുന്നതായിരുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി

യോഗി സര്‍ക്കാറിനു തിരിച്ചടി. ഡോക്ടർ കഫീല്‍ ഖാൻ നടത്തിയ പ്രസംഗങ്ങള്‍ വിദ്വേഷമോ അക്രമമോ പ്രചരിപ്പിക്കുന്നതായിരുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കഫീല്‍ ഖാന് മേല്‍ ദേശ സുരക്ഷാ നിയമം ചുമത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം.
കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരിപ്പിക്കുന്നതായിരുന്നില്ല, മറിച്ച് ദേശീയ സമഗ്രതക്കും പൗരന്മാര്‍ക്കിടയിലെ ഐക്യത്തിനുമുള്ള ആഹ്വാനമായിരുന്നു എന്ന് കഫീല്‍ ഖാന് ജാമ്യം അനുവദിച്ച് കോടതി പറഞ്ഞു.
'പ്രഥമദൃഷ്ട്യാ കഫീല്‍ ഖാന്റെ പ്രസംഗം വിദ്വേഷമോ അക്രമമോ പ്രചരിപ്പിക്കുന്നതായിരുന്നില്ല. അലിഗഢിലെ സമാധാനാന്തരീക്ഷത്തിനോ സ്വസ്ഥതക്കോ ഭീഷണയാവുന്ന യാതൊന്നും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നില്ല. രാജ്യത്തിന്റെ സമഗ്രതക്കും ഐക്യത്തിനുമുള്ള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. എന്തെങ്കിലും തരത്തിലുള്ള അക്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. യാതൊരു തെളിവുമില്ലാതെ നിയമവിരുദ്ധമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയതെന്നും കോടതി പറഞ്ഞു. വ്യക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത് കഫീല്‍ ഖാന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചെന്നും കോടതി നിരീക്ഷിച്ചു. കഫീല്‍ ഖാനെ കുറ്റക്കാരനാക്കിയ ജില്ലാ മജിസ്‌ട്രേറ്റിന്റെ നടപടിയേയും കോടതി വിമര്‍ശിച്ചു.
കഫീല്‍ ഖാന്റെ പ്രസംഗത്തിന്റെ ഉദ്ദേശശുദ്ധിയെ ജില്ലാ മജിസ്‌ട്രേറ്റ് അവഗണിച്ചു. പ്രത്യേക ലാക്കോടെ പ്രസംഗത്തിലെ ചിലഭാഗങ്ങള്‍ മാത്രം വായിക്കുകയും വളച്ചൊടിക്കുകയും ചെയ്തുവെന്നും കോടതി വിമര്‍ശിച്ചു.
ജനുവരി 29 മുതല്‍ ജയിലിലായിരുന്ന ഡോ കഫീല്‍ ഖാന് ചൊവ്വാഴ്ചയാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എത്രയും പെട്ടെന്ന് അദ്ദേഹത്തെ മോചിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് പൊലിസിനും സര്‍ക്കാരിനും കിട്ടിയ കനത്ത പ്രഹരമായാണ് കോടതിവിധി വിലയിരുത്തപ്പെടുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍, ജസ്റ്റിസ് സൗമിത്ര ദയാല്‍ സിംഗ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലിസ് അറസ്റ്റുചെയ്തത്. അദ്ദേഹത്തിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുകയും ചെയ്തിരുന്നു.
ഗൊരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ഡോ. കഫീല്‍ ഖാന്‍ വാര്‍ത്തകളിലിടം നേടിയത്. ഇതോടെ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയുമായി.
തുടര്‍ന്ന് ചികിത്സാപ്പിഴവുകള്‍ക്ക് ഉത്തരവാദിയെന്ന് മുദ്രകുത്തി കഫീല്‍ഖാനെതിരെ കേസെടുത്തു ജയിലിലടച്ചെങ്കിലും അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. പിന്നീട് പൗരത്വ നിയമത്തിന് എതിരായ സമരത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ വീണ്ടും അറസ്റ്റു ചെയ്തു. ഈ കേസില്‍ കഴിഞ്ഞ ഫെബ്രുവരി 10ന് കോടതി ജാമ്യം നല്‍കിയെങ്കിലും യു.പി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി വീണ്ടും ജയിലിലടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























