രഹസ്യരേഖകള്‍ ചോര്‍ത്തിയതിന് പിന്നിൽ ചൈനീസ് കളികൾ; നിരവധി മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും രഹസ്യ സ്വഭാവമുള്ള ചില രേഖകളും പൊലീസ് കണ്ടെടുത്തു; മാധ്യമ പ്രവർത്തകനൊപ്പം ചൈനീസ് യുവതിയും നേപ്പാളി പൗരനും അറസ്റ്റില്‍
പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ചോര്‍ത്തി നല്‍കിയ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് രാജീവ് ശര്‍മയെ ഡല്‍ഹി സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ആയ രാജീവ് ശര്‍മയെ ഡല്‍ഹി സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇയാളെ കൂടാതെ ക്വിംഗ് ഷി എന്ന ചൈനീസ് സ്ത്രീയേയും ഷെര്‍ സിംഗ് ( രാജ് ബൊഹ്റ) എന്ന നേപ്പാളി പൗരനേയും സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കൈയ്യില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും രഹസ്യ സ്വഭാവമുള്ള ചില രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും പ്രതിരോധ രഹസ്യ രേഖകള്‍ കൈമാറാമെന്ന പേരില്‍ രാജീവ് ശര്‍മ വന്‍ തുക വാങ്ങിയതായും സൂചനയുണ്ട്. പ്രതിരോധ മന്ത്രാലയത്തിലെ ഒരിക്കലും പുറത്തുവിടാത്ത അതീവ രഹസ്യരേഖകളാണ് രാജീവ് ശര്‍മ കൈവശം വച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യു.എന്‍.ഐ, ദ ട്രിബ്യൂണ്‍, സ്കാല്‍ ടൈംസ് എന്നീ മാദ്ധ്യമങ്ങളിലാണ് രാജീവ് ശര്‍മ നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. അടുത്തിടെയായി ചൈനീസ് മാദ്ധ്യമമായ ഗ്ലോബല്‍ ടൈംസിന് വേണ്ടി ഡല്‍ഹിയില്‍ നിന്നും ശര്‍മ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. രാജീവ് കിഷ്കിന്ദ എന്ന പേരില്‍ ഇയാള്‍ക്ക് യൂട്യൂബ് ചാനലുമുണ്ട്. പിതാംപുര സ്വദേശിയായ രാജീവ് ശര്‍മയെ ഡല്‍ഹി പൊലീസിലെ സൗത്ത് വെസ്റ്റേണ്‍ സ്പെഷ്യല്‍ സെല്‍ സെപ്റ്റംബര്‍ 14നാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ ചോദ്യം ചെയ്യലിനായി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ ജാമ്യാപേക്ഷ സെപ്റ്റംബര്‍ 22ന് പാട്യാല ഹൗസ് കോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൈക്കിള്‍ എന്ന പേരുള്ള ചൈനീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായ ശര്‍മയ്ക്ക് ബന്ധമുണ്ടായിരുന്നതായും ഡോക്‌ലാം ഉള്‍പ്പെടെയുള്ള ഇന്ത്യ - ചൈന - ഭൂട്ടാന്‍ അതിര്‍ത്തി ഭാഗങ്ങളിലെ ഇന്ത്യന്‍ സേനാവിന്യാസത്തെ സംബന്ധിച്ച രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കൈമാറിയെന്നും പൊലീസ് പറയുന്നു. മ്യാന്‍മര്‍ - ഇന്ത്യാ സേനാ സഹകരണത്തെ സംബന്ധിച്ചുള്ള വിവരങ്ങളും ഇയാള്‍ ചൈനീസ് ഇന്റലിജന്‍സിന് ചോര്‍ത്തി നല്‍കിയതായാണ് സംശയിക്കുന്നത്. ഓരോ വിവരങ്ങള്‍ കൈമാറുന്നതിനും ഏകദേശം 500 ഡോളര്‍ വീതം ഇയാള്‍ കൈപ്പറ്റിയിരുന്നുവെന്നും 2019 ഇത്തരത്തില്‍ 30 ലക്ഷം രൂപയാളം ഇയാള്‍ കൈപ്പറ്റിയെന്നും പൊലീസ് പറയുന്നു. ഹവാല, ഷെല്‍ കമ്ബനികള്‍, വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ തുടങ്ങിയവ വഴിയാണ് ഇയാള്‍ പണം കൈപ്പറ്റിയതത്രെ.
2010- 2014 സമയത്ത് ഗ്ലോബല്‍ ടൈംസില്‍ ശര്‍മ എഴുതിയിരുന്ന കോളങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ചൈനയിലെ കുന്‍മിംഗ് നഗരത്തില്‍ നിന്നും മൈക്കള്‍ എന്നയാള്‍ ശര്‍മയുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് ശര്‍മയെ ഇയാള്‍ ചൈനയിലേക്ക് ക്ഷണിച്ചിരുന്നു. ഒരു ചൈനീസ് മാദ്ധ്യമത്തിലേക്കുള്ള ഇന്റര്‍വ്യൂ എന്ന പേരിലാണ് ശര്‍മയെ ചൈനയില്‍ എത്തിച്ചത്. ഇതിന്റെ ചെലവുകളെല്ലാം വഹിച്ചിരുന്നത് മൈക്കള്‍ ആണ്. ഇവിടെ വച്ചാണ് മൈക്കിളും അയാളുടെ കീഴുദ്യോഗസ്ഥനായ ക്സോ എന്നയാളും ശര്‍മയോട് ഇന്ത്യ - ചൈന ബന്ധത്തെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടത്. 2016 - 2018 സമയത്ത് മൈക്കളുമായി ശര്‍മയ്ക്ക് ബന്ധമുണ്ടായിരുന്നു. ലാവോസ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ വച്ച് ഇവര്‍ കണ്ടുമുട്ടിയിട്ടുണ്ട്. കൂടാതെ ഇ - മെയില്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെയും ഇവര്‍ പരസ്പരം വിവരങ്ങള്‍ കൈമാറിയിരുന്നു.
2019 ജനുവരിയില്‍ കുന്‍മിംഗ് നഗരത്തില്‍ തന്നെയുള്ള ജോര്‍ജ് എന്ന പേരിലെ ചൈനീസ് ഉദ്യോഗസ്ഥനെയും ശര്‍മ പരിചയപ്പെട്ടു. കാഠ്മണ്ഡു വഴിയാണ് ശര്‍മ ജോര്‍ജിനെ കാണാന്‍ കുന്‍മിംഗില്‍ എത്തിയത്. ഇവിടെ വച്ച് ദലൈലാമയെ സംബന്ധിച്ച വിവരങ്ങള്‍ എഴുതാനും തങ്ങള്‍ക്ക് കൈമാറാനും ജോര്‍ജ് ശര്‍മയോട് ആവശ്യപ്പെട്ടു. ഒരു ചൈനീസ് മീഡിയ കമ്ബനിയുടെ ജനറല്‍ മാനേജര്‍ എന്ന പേരിലാണ് ജോര്‍ജ് പരിചയപ്പെടുത്തിയത്. ഓരോ ആര്‍ട്ടിക്കിളിനും 500 ഡോളര്‍ വീതം പ്രതിഫലം വാഗ്ദാനം ചെയ്തു. പ്രതിഫലം സൗത്ത് ഡല്‍ഹിയിലെ മഹിപാലിപൂരില്‍ പ്രവര്‍ത്തിക്കുന്ന സഹോദര സ്ഥാപനം വഴി കൈമാറുമെന്ന് ജോര്‍ജ് പറഞ്ഞിരുന്നു. കള്ളപ്പേരുകളില്‍ പരിചയപ്പെടുത്തിയ ചൈനീസ് ദമ്ബതികളുടേതായിരുന്നു ഈ കമ്ബനി. ഈ സ്ഥാപനത്തിന്റെ മേല്‍നോട്ടമായിരുന്നു ഇപ്പോള്‍ അറസ്റ്റിലായ ചൈനീസ് പൗര ക്വിംഗ് ഷിയും നേപ്പാള്‍ പൗരന്‍ രാജ് ബൊഹ്റയും കൈകാര്യം ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha