റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പ്രശ്‌നങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമം; പാകിസ്താനില്‍ നിന്നുള്ള 308 വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ കണ്ടെത്തിയതായി ഡല്‍ഹി പൊലീസ്
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. ട്രാക്ടര്‍ റാലിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന 308 വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ കണ്ടെത്തിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. പാക്കിസ്ഥാനാണ് വ്യാജ ട്വിറ്ററുകള്‍ക്ക് പിന്നിലെന്നാണ് ഇന്റലിജന്‍സിന്റെയും അന്വേഷണ ഏജന്‍സികളുടെയും റിപ്പോര്‍ട്ട്. റിപ്പബ്ലിക്ക് ദിനത്തില്‍ നടക്കുന്ന ട്രാക്ടര്‍ റാലിയെ സംഘടിതമായി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായി ഈ അക്കൗണ്ടുകളില്‍ നിന്ന് സ്പര്‍ദ്ധയുളവാക്കുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യപ്പെടുന്നുവെന്നാണ് കണ്ടെത്തല്‍.
പാകിസ്താനില്‍ നിന്നുള്ള 308 ട്വിറ്റര്‍ അക്കൗണ്ടുകള്‍ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ട്രാക്ടര്‍ റാലിയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും പ്രശ്‌നമുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചതായി ഡല്‍ഹി പൊലീസ് ഇന്റലിജന്‍സ് വിഭാഗം കമ്മീഷണര്‍ ദേപേന്ദ്ര പതക് പറഞ്ഞു. ജനുവരി 13നും 18നും ഇടയില്‍ പാകിസ്ഥാനില്‍നിന്ന് നിര്‍മിച്ച അക്കൗണ്ടുകളാണ് ഇവയെല്ലാമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരി 26ന് നടക്കുന്ന ട്രാക്ടര്‍ റാലിയില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു. ഡല്‍ഹി പൊലീസില്‍ നിന്ന് കര്‍ഷകര്‍ക്ക് ട്രാക്ടര്‍ റാലിക്കായി മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ നിയമ വ്യവസ്ഥകള്‍ പാലിച്ചാകണം റാലിയെന്ന് പ്രത്യേക താക്കീതും കര്‍ഷകര്‍ക്കുണ്ട്. സിംഗു, ഗാസിപൂര്‍ അതിര്‍ത്തികള്‍ വഴി ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ക്ക് പ്രവേശിക്കാനുളള അനുമതിയാണ് പൊലീസ് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha