ബി.ജെ.പിയില്‍ എന്നല്ല, ഏതു പാര്‍ട്ടിയില്‍ ചേരാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിലുണ്ട്. ഒരു പാര്‍ട്ടി, ഒരു ജനത, ഒരു രാഷ്ട്രം എന്ന പ്രമാണം ഇനിയും നടപ്പായിട്ടില്ലാത്ത ഈ ഇന്ത്യ മഹാരാജ്യത്ത് ബി.ജെ.പിയില്‍ ചേരാന്‍ ശ്രീധരന്‍ തീരുമാനിച്ചാല്‍ അത് അംഗീകരിക്കുകയാണ് ജനാധിപത്യ വിശ്വാസികള്‍ ചെയ്യേണ്ടത്

ജനാധിപത്യത്തില്‍ അധികാരത്തിന്റെ അവസാന വാക്ക് ജനങ്ങളാണെങ്കിലും അത് അനുഭവിക്കുന്നതും ആസ്വദിക്കുന്നതും രാഷ്ട്രീയക്കാരാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുഭവിക്കുന്ന പ്രിവിലേജുകള്‍ അപാരവും അനന്തവുമാണ്. ജനാധിപത്യത്തിനുള്ള ഒരു ദോഷം ഏകാധിപതികള്‍ക്ക് വളരാന്‍ ഏറ്റവും പറ്റിയ വളക്കൂറുള്ള മണ്ണാണ് അതെന്നതാണ്. ഹിറ്റ്‌ലറും മുസ്സോളിനിയുമൊക്കെ ജനാധിപത്യത്തിലൂടെ ഏകാധിപതികളായവരാണ്.
ബി.ജെ.പിയില്‍ എന്നല്ല, ഏതു പാര്‍ട്ടിയില്‍ ചേരാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിലുണ്ട്. ഒരു പാര്‍ട്ടി, ഒരു ജനത, ഒരു രാഷ്ട്രം എന്ന പ്രമാണം ഇനിയും നടപ്പായിട്ടില്ലാത്ത ഈ ഇന്ത്യ മഹാരാജ്യത്ത് ബി.ജെ.പിയില്‍ ചേരാന്‍ ശ്രീധരന്‍ തീരുമാനിച്ചാല്‍ അത് അംഗീകരിക്കുകയാണ് ജനാധിപത്യ വിശ്വാസികള്‍ ചെയ്യേണ്ടത്.
ശ്രീധരനെപ്പോലൊരാള്‍ ബി.ജെ.പിയില്‍ ചേരുന്നത് പുഴ കടലില്‍ ചേരുന്നതുപോലെ സ്വാഭാവികമായ പ്രക്രിയയാവുന്നു. കേരളത്തില്‍ ഇതുവരെ ബി.ജെ.പിക്ക് കിട്ടിയതില്‍ നല്ലൊരു കിട്ടലാണ് ഇ. ശ്രീധരന്‍. ജനസംഘം ബി.ജെ.പിയായി പരിണമിച്ചതിനു ശേഷം ഇതുപോലൊരാള്‍ ഇതിനു മുമ്പ് ഈ നാട്ടില്‍ ബി.ജെ.പിയിലേക്ക് വന്നിട്ടില്ല. ഔദ്യോഗിക ജീവിതത്തിലായാലും വിരമിച്ചതിനു ശേഷമുള്ള കാലത്തായാലും ശ്രീധരനെ മാനിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും മടി കാണിച്ചിട്ടില്ല.
1990ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് റെയില്‍വെ മന്ത്രിയായിരിക്കുമ്പോഴാണ് കൊങ്കണ്‍ റെയില്‍വേ പദ്ധതിയുടെ അമരത്ത് ശ്രീധരനെ കൊണ്ടു വന്നത്. കോണ്‍ഗ്രസുകാരിയായ ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ശ്രീധരന്‍ ഡല്‍ഹി മെട്രോയുടെ പണി ഏറ്റെടുത്ത് നടപ്പാക്കിയത്. ഏറ്റവും ഒടുവില്‍ പാലാരിവട്ടം പാലം പുതുക്കിപ്പണിയുന്ന ചുമതല ശ്രീധരന് കൈമാറിയത് നിലവില്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരാണ്.
കാര്യപ്രാപ്തിക്കും അഴിമതി വിരുദ്ധതയ്ക്കും ശ്രീധരന് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല. പേരിന് പേരും പ്രശസ്തിക്ക് പ്രശസ്തിയും ശ്രീധരന് ആവശ്യത്തിലധികമുണ്ട്. അപ്പോള്‍ പിന്നെ, എന്തുകൊണ്ടായിരിക്കണം ബി.ജെ.പിയില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങാന്‍ ശ്രീധരന്‍ തീരുമാനിച്ചത് ഇതിന് ശ്രീധരനുള്ള വിശദീകരണം വരുംദിവസങ്ങളില്‍ അദ്ദേഹം തന്നെ നല്‍കും.
രാഷ്ട്രീയക്കാരനായാല്‍ ഒരു കാര്യമുള്ളത് ജനം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബാദ്ധ്യതയുണ്ടാവും എന്നതാണ്. പക്ഷേ, നാട്ടുനടപ്പനുസരിച്ച് രണ്ട് മുഖ്യ ചോദ്യങ്ങള്‍ക്ക് ഇ. ശ്രീധരന്‍ മറുപടി നല്‍കേണ്ടതായുണ്ട്.
അഴിമതിക്കെതിരെയുള്ള യുദ്ധത്തില്‍ പങ്കാളിയാവാനാണ് ശ്രീധരന്‍ ബി.ജെ.പിയിലേക്ക് വരുന്നതെന്ന് പ്രചാരണമുണ്ട്. അങ്ങിനെയാണെങ്കില്‍ റഫേല്‍ വിമാന ഇടപാട്, ഇലക്ടറല്‍ ബോണ്ട്, പി.എം. കെയേഴ്‌സ് ഫണ്ട്, എം.എല്‍.എമാരെയും എം.പിമാരെയും ചാക്കിട്ടു പിടിക്കല്‍ തുടങ്ങി ബി.ജെ.പി. ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന കലാപരിപാടികളെന്ന് പ്രതിപക്ഷം പറയുന്ന കാര്യങ്ങളില്‍ ശ്രീധരന്‍ നിലപാട് വ്യക്തമാക്കുമോ.
ബി.ജെ.പിയില്‍ ചേര്‍ന്ന നിലയ്ക്ക് ഈ കാര്യങ്ങളില്‍ ഇനിയിപ്പോള്‍ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ടതുണ്ടോ എന്ന് ചിലര്‍ ചോദിച്ചേക്കാം. അങ്ങിനെയല്ല, ബി.ജെ.പിക്കുള്ളില്‍ നിന്നുകൊണ്ട് ബി.ജെ.പിയെ തിരുത്താനാണോ ശ്രീധരന്റെ ശ്രമമെന്ന് നമുക്കറിയില്ല.
എം.എ. ജോണ്‍ നമ്മെ നയിക്കും എന്ന് പണ്ട് കോണ്‍ഗ്രസിനുള്ളിലെ തിരുത്തല്‍വാദികള്‍ പറഞ്ഞതുപോലെ ഇ. ശ്രീധരന്‍ നമ്മെ നയിക്കും എന്ന് ബി.ജെ.പിക്കുള്ളിലെ തിരുത്തല്‍വാദികള്‍ക്കും പറയാനുള്ള അവകാശമുണ്ട്. ജനാധിപത്യം എപ്പോഴും ചില വിസ്മയങ്ങള്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ അണിനിരന്ന യുവതുര്‍ക്കികളാണ് ഇന്ദിരയെ കോണ്‍ഗ്രസിനുള്ളില്‍ നേരിട്ടത്. സമാനമായൊരു ദൗത്യമാണോ ശ്രീധരന്‍ ഏറ്റെടുക്കുകയെന്നത് തള്ളിക്കളയേണ്ട കാര്യമല്ല.
ബി.ജെ.പി. കേരളത്തില്‍ നടത്തിയ ഏറ്റവും സമര്‍ത്ഥമായ കരുനീക്കമാണ് ശ്രീധരന്റെ അംഗത്വം. മദ്ധ്യവര്‍ഗ മലയാളി സമൂഹത്തിന്റെ പൊങ്ങച്ച സംസ്‌കാരത്തിന് എന്തുകൊണ്ടും ഉതകുന്ന പ്രതീകമാണ് ഇ. ശ്രീധരന്‍. ശ്രീധരനെ മുന്‍നിര്‍ത്തി ബി.ജെ.പി. കളിക്കാന്‍ പോകുന്ന കളികളെ വിലകുറച്ചു കണ്ടാല്‍ അത് ഇടതുമുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും ചെയ്യുന്ന കൊടിയ മണ്ടത്തരമാവും.
ഇനി മറ്റൊരു കാര്യം പ്രായാധിക്യം കാരണം ബി.ജെ.പി. സീറ്റു കൊടുക്കാതിരുന്ന അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ശ്രീധരന്റെ കാര്യത്തില്‍ എന്തായിരിക്കും പറയാനുണ്ടാവുക. പാര്‍ട്ടിക്കു വേണ്ടി ജീവിക്കുകയും കേരളത്തില്‍ ആകെയുള്ള ഒരു സീറ്റ് നേടിക്കൊടുക്കുകയും ചെയ്ത രാജഗോപാല്‍ ഇപ്പോള്‍ ആരായി എന്നീ ചോദ്യങ്ങള്‍ ഗതി കിട്ടാത്ത പ്രേതം പോലെ അവശേഷിക്കുമോ എന്ന് ചോദിക്കുന്നവരോട് കാത്തിരുന്നു കാണൂ എന്ന് തന്നെയാണ് ബി.ജെ.പിയുടെ മറുപടി.
https://www.facebook.com/Malayalivartha