ഉത്തർപ്രദേശിൽ ബലാത്സംഗക്കേസിൽ 20 വർഷം തടവ് ശിക്ഷ അനുഭവിച്ച യുവാവ് നിരപരാധി... അലഹബാദ് ഹൈകോടതിയുടേതാണ് വിധി...
ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ഇന്ത്യൻ നിയമവ്യവസ്ഥയെ കാറ്റിൽ പറത്തിയ ഒരു സംഭവമാണ് യുപിയിൽ നിന്ന് നമുക്ക് കേൾക്കാൻ കഴിയുന്നത്.
ഉത്തർപ്രദേശിൽ ബലാത്സംഗക്കേസിൽ 20 വർഷം കഠിനതടവ് അനുഭവിച്ച യുവാവിനെ നിരപരാധിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലെ വിഷ്ണു തിവാരിയാണ് ഇത്തരത്തിൽ ഒരു ക്രൂര സംഭവത്തിന് ഇരയായത്.
1990 സെപ്റ്റംബറിൽ അറസ്റ്റിലായ വിഷ്ണുവിനെ 2021 ജനുവരിയിലാണ് നിരപരാധിയാണെന്ന് കോടതി വിധിക്കുന്നത്. ലളിത്പൂർ ജില്ലയിലെ ഒരു സ്ത്രീ ജോലിക്ക് പോകുന്നതിനിടയിൽ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ച് നൽകിയ പരാതിയാണ് വിഷ്ണുവിന്റെ ജീവിതം മാറ്റിമറിച്ചത്.
ജയിൽ നടപടി ക്രമങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞ ദിവസമാണ് തന്‍റെ ജീവിതത്തിൽ നിന്ന് യുവത്വം കവർന്നെടുത്ത ജയിലിൽ നിന്ന് വിഷ്ണു ജീവിതത്തിലേക്കുള്ള യാത്ര തുടങ്ങിയത്.
ഈ നാല്പതാം വയസ്സിൽ ഇനി എങ്ങോട്ട് എന്ന ആശയകുഴപ്പത്തിലാണ് ഈ ചെറുപ്പക്കാരൻ. 'ബലാത്സംഗകേസിലെ പ്രതിയെന്ന് പൊലീസും, നീതിന്യായ വ്യവസ്ഥകളും വിധിച്ച വിഷ്ണുവിനെ കാത്തിരിക്കാൻ പുറത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ ഇല്ല.
അവന്‍റെ ജീവിതത്തിലെ എല്ലാം കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കൊണ്ട് ഭരണകൂടവും നീതിന്യായ വ്യവസ്ഥകളും കവർന്നെടുത്തു. 23ാം വയസിൽ കുറ്റാരോപിതനായി കസ്റ്റഡിയിലാവുകയും മെനഞ്ഞെടുത്ത തെളിവുകളാൽ കുറ്റവാളിയായി ശിക്ഷിക്കപ്പെടുകയും ചെയ്ത വിഷ്ണുവിനെ 43ാം വയസിലാണ് പ്രതിയല്ലെന്ന് മനസ്സിലാക്കി കോടതി വെറുതെ വിടുന്നത്.
20 വർഷം കൊണ്ട് അപരിചിതമായ ആ മതിൽക്കെട്ടിന് പുറത്ത് 'അനാഥനായ' അവനെ കാണാൻ ചില മാധ്യമ പ്രവർത്തകർ മാത്രമാണ് വന്നിരുന്നത്. ''ഞാൻ 20 വർഷമായി ജയിലിലാണ്. ഇനി എനിക്കിവിടെ എന്താണ് പ്രതീക്ഷിക്കാനുള്ളത്.
ആരോഗ്യം, കുടുംബം തുടങ്ങി എന്‍റെ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഒരു അനുജൻ മാത്രമാണ് ഇനി എനിക്കുള്ളു. ഞാൻ കല്യാണം കഴിച്ചിട്ടില്ല. എന്‍റെ കൈകൾ ജയിൽ അടുക്കളയിൽ രാപ്പകൽ ജോലി ചെയ്തതിന്റെ പൊള്ളലുകളും നീറ്റലുകളും മാത്രമാണ് ഇപ്പോൾ എനിക്കൊപ്പമുള്ളത്.
ജയിലധികൃതർ തന്ന 600 രൂപയുണ്ട്, അതുമായി നാട്ടിലേക്കുള്ള ബസ് കയറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മാധ്യമപ്രവർത്തകരോട് വിഷ്ണു വെളിപ്പെടുത്തി.''
സ്ത്രീയുടെ പരാതിയെ തുടർന്ന് ബലാത്സംഗത്തിനും അതിക്രമത്തിനും ഒപ്പം പട്ടിക ജാതി- പട്ടിക വർഗ നിയമപ്രകാരവും കേസെടുത്തിരുന്നു. അന്വേഷണ സംഘം സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്നുവർഷത്തിനു ശേഷം ലളിത്പൂർ കോടതി ബലാത്സംഗ കുറ്റത്തിന് 10 വർഷത്തെ കഠിന തടവ് വിഷ്ണുവിന് വിധിച്ചു.
പട്ടിക ജാതി- പട്ടിക വർഗ നിയമപ്രകാരമുള്ള മറ്റ് ശിക്ഷകളും വിധിച്ചു. ആ വിധിയാണ് ഇപ്പോൾ ഹൈകോടതി തിരുത്തിയത്. കുറ്റവിമുക്തനാക്കിയുള്ള അലഹബാദ് ഹൈക്കോടതി വിധിയിലെ നിരീക്ഷണം ഇങ്ങനെയാണ്, ബലാത്സംഗത്തിനിരയാകുന്ന ഒരാളിൽ നടത്തുന്ന വൈദ്യശാസ്ത്ര പരിശോധനയിൽ ചിലതെളിവുകൾ കണ്ടെത്തേണ്ടതാണ്.
പ്രതി പരാതിക്കാരിയുടെ വായ പത്ത് മിനുട്ടോളം അടച്ചുപിടിച്ചെവെന്നും, അവരെ നിലത്തേക്ക് തള്ളിയിട്ടുവെന്നും പരാതിയിൽ പറയുന്നുണ്ട്. ബലാത്സംഗത്തിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല.
സ്ത്രീക്ക് ആന്തരിക പരിക്കുകൾ ഇല്ലെന്നാണ് വൈദ്യപരിശോധന നടത്തിയ ഡോക്ടർമാരുടെ റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് സാക്ഷികളെ ക്രോസ് വിസ്താരം നടത്തിയപ്പോഴും നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും ഹൈകോടതി നിരീക്ഷിച്ചു.
തെളിവുകളും വസ്തുതകളും കണക്കിലെടുക്കുമ്പോൾ, കുറ്റാരോപിതനായി പ്രതി അന്യായമായി ശിക്ഷിക്കപ്പെട്ടുവെന്ന് ഞങ്ങൾ മനസിലാക്കുന്നു എന്നും, അതിനാൽ വിധിന്യായവും ഉത്തരവും തിരുത്തി പ്രതിയെ കുറ്റവിമുക്തനാക്കുന്നുവെന്നായിരുന്നു പുറപ്പെടുവിച്ച വിധി.
https://www.facebook.com/Malayalivartha