പോക്കറ്റിലിട്ടു നടക്കാവുന്ന കോവിഡ് പ്രതിരോധ മരുന്ന് ...ബിബിവി 154 എന്ന ഇൻട്രാ നേസൽ വാക്സീൻ ഓഗസ്റ്റിൽ വിപണിയിൽ എത്തും...

പോക്കറ്റിലിട്ടു നടക്കാവുന്ന കോവിഡ് പ്രതിരോധ മരുന്നിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. ബിബിവി 154 എന്ന പേരിലുള്ള മൂക്കിൽ അടിക്കാവുന്ന ഇൻട്രാ നേസൽ വാക്സീൻ ഓഗസ്റ്റിൽ വിപണിയിലെത്തും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണു നേസൽ വാക്സീനു പിന്നിൽ. ക്ലിനിക്കൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ആശാവഹമായ റിപ്പോർട്ടുകളാണു പരീക്ഷണം പുരോഗമിക്കുന്നതിനിടെ പുറത്തു വരുന്നത്
കൊറോണ വൈറസ് മൂക്കിലും തൊണ്ടയിലും പിടിമുറുക്കിയ ശേഷം മാത്രമാണു ശ്വാസകോശം അടക്കമുള്ള ഭാഗങ്ങളിലേക്കു വ്യാപിക്കുകയെന്നാണ് ആരോഗ്യവിദഗ്ധർ കണ്ടെത്തിയത്. വൈറസിനെ മൂക്കിലും തൊണ്ടയിലും വച്ചു തന്നെ നിർവീര്യമാക്കുകയോ അതിനെതിരെ പ്രതിരോധം തീർക്കുകയോ ആണ് നേസൽ വാക്സീൻ ചെയ്യുന്നത്.
. ഇത് വൈറസ് ശരീരത്തിൽ പ്രവേശിക്കുന്ന ഭാഗത്തെ വൈറസ് ലോഡ് കുറയ്ക്കും. വൈറസ് ആദ്യം മൂക്കിലെ അറയിൽ ഉറച്ചുനിൽക്കുകയും പിന്നീട് ഇത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ശ്വാസകോശത്തെ ഏറ്റവും ബാധിക്കുകയും ചെയ്യുന്നുവെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിനെ പ്രതിരോധിക്കുകയാണു വാക്സീൻ ചെയ്യുക. ഇന്ത്യയെക്കൂടാതെ യുകെ, യുഎസ്, ചൈന അടക്കമുള്ള രാജ്യങ്ങൾ നേസൽ വാക്സീൻ പരീക്ഷണങ്ങൾ തുടരുന്നുണ്ട്.
വാക്സിനുകൾ സാധാരണയായി പേശികളിലേക്കോ (ഇൻട്രാമസ്കുലർ) അല്ലെങ്കിൽ ചർമ്മത്തിനും പേശികൾക്കുമിടയിലുള്ള ടിഷ്യൂകളിലേക്കോ (subcutaneous) കുത്തിവയ്ക്കാവുന്ന ഷോട്ടുകളായിട്ടാണ് നൽകുന്നത്. എന്നാൽ ഇൻട്രാനാസൽ വാക്സിനുകളുടെ കാര്യത്തിൽ കുത്തിവയ്പിന് പകരം മൂക്കിലേക്ക് സ്പ്രേചെയ്തോ മൂക്കുകൊണ്ട് വലിച്ചെടുത്തോ ആണ് അകത്തെത്തിക്കുന്നത്. ഇത് വാക്സിൻ നൽകുന്നതിനായി സാധാരണയായി ഉപയോഗിക്കാറുള്ള മാർഗമല്ല. ഇതുവരെ ചില ഫ്ലൂ വാക്സിൻ ഷോട്ടുകൾ മാത്രമേ ഈ രീതിയിൽ നൽകിയിട്ടുള്ളൂ.
കുത്തിവയ്പ് വാക്സിനുകൾ ഉൽപാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമ്പോഴുള്ള ചില ബുദ്ധിമുട്ടുകളെ മറികടക്കാൻ ഇൻട്രാനാസൽ വാക്സിൻ ഉപയോഗിക്കുന്നതിലൂടെ കഴിയും.
നിലവിലെ വാക്സീനുകൾ ഒരു സിറിഞ്ച് ഉപയോഗിച്ചാണ് നൽകുന്നത്, ഇന്ത്യയെപ്പോലെ ജനസംഖ്യ ഏറെയായ രാജ്യത്തിന് മുഴുവൻ ജനത്തെയും ഇത്തരത്തിൽ വാക്സീൻ കുത്തിവയ്ക്കാൻ കുറഞ്ഞത് 260 കോടി സിറിഞ്ച് ആവശ്യമാണ്. ഇതിനായി ഉണ്ടാകുന്ന ചെലവു കണക്കാക്കുമ്പോൾ നേസൽ വാക്സീൻ നൽകുന്ന ഗുണഫലം അത്രയേറെ വലുതാണ്.
കൂടാതെ, ഇൻട്രനേസൽ വാക്സീൻ ഒരൊറ്റ ഡോസ് മരുന്നാണ്, മറ്റ് വാക്സീനുകളെ അപേക്ഷിച്ച് പാർശ്വഫലങ്ങളും കുറവാണ്. ഇത് വാക്സിൻ സ്വീകരിക്കുന്നവർക്ക് എളുപ്പമാക്കുന്നു. നിലവിലുള്ള കുത്തിവയ്ക്കുന്ന് കോവിഡ് -19 വാക്സിനുകൾ ഉപയോഗിച്ചവർക്ക് ബൂസ്റ്റർ ഡോസിനായി വീണ്ടും വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് എത്തേണ്ടി വരുന്നുണ്ട്. ഇത് പുതിയ വാക്സിനിലൂടെ ഒഴിവാക്കാമെന്നും ഭാരത് ബയോടെക് പറയുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഭാരത് ബയോടെക് വാഷിങ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനുമായി ഒരു ഇൻട്രനേസൽ വാക്‌സീനായി കരാർ ഒപ്പിട്ടിരുന്നു. വാക്സീൻ കാൻഡിഡേറ്റ് ബിബിവി 154 ന്റെ പ്രീ-ക്ലിനിക്കൽ ട്രയൽ ഇതിനകം ആരംഭിച്ചു. എല്ലാം പ്രതീക്ഷിച്ചപോലെ നടന്നാൽ, ക്ലിനിക്കൽ ട്രയൽ ജൂൺ മാസത്തോടെ പൂർത്തിയാകും, ഓഗസ്റ്റിൽ ഇത് വിപണിയിൽ ലഭ്യമാകും.
https://www.facebook.com/Malayalivartha


























