സൗമ്യയുടെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങി; ഉടനെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ; സൗമ്യയുടെ മരണം രാഷ്ട്രീവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതായും കേന്ദ്രമന്ത്രി
ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. അടുത്ത ദിവസം തന്നെ സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ഇസ്രയേലിലെ ഇന്ത്യന്‍ എംബസി തുടങ്ങിക്കഴിഞ്ഞതായും വി മുരളീധരന്‍ അറിയിച്ചു.
അതേസമയം സൗമ്യയുടെ മരണം രാഷ്ട്രീവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്നും മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഇസ്രയേലിലെ സംഭവം ഇവിടെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
രാജ്യാന്തരമാനങ്ങളുള്ള വിഷയമാണെന്നും പ്രതികരിക്കാന്‍ പരിമിതിയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ഇസ്രയേല്‍ സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന് മുരളീധരന്‍ നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു.
ചൊവ്വാഴ്ച ഗാസയില്‍നിന്നുള്ള റോക്കറ്റാക്രമണത്തില്‍ ഇസ്രയേലി പട്ടണമായ അഷ്‌കെ ലോണിലാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടത്. അഷ്കെ ലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുന്ന സൗമ്യ വൈകിട്ട് അഞ്ചരയോടെ കീരിത്തോട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണു താമസസ്ഥലത്ത് റോക്കറ്റ് പതിച്ചത്.
അഷ്കെ ലോണിലുള്ള ബന്ധുവാണ് മരണവിവരം നാട്ടിൽ വിളിച്ചറിയിച്ചത്. കഴിഞ്ഞ ഏഴു വര്‍ഷമായി ഇസ്രയേലിലാണ് സൗമ്യ . രണ്ടു വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ സൗമ്യ നാട്ടില്‍ വന്നത്. വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ ഭാര്യയെ പുകപടലങ്ങൾ മൂടുന്നത് കണ്ട ഞെട്ടലിലാണ് ഭർത്താവ് സന്തോഷ്.
ആക്രമണം ഉണ്ടാകുന്നതിന് ഏതാനും നിമിഷം മുമ്പാണ് സൗമ്യ ഭർത്താവിനെ വിളിച്ചത്. പുറത്ത് പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്നും ബോംബുകൾ വീഴുന്നുണ്ടെന്നുമാണ് പറഞ്ഞത്. വീടിനുള്ളിലെ സുരക്ഷിത ബങ്കറിലേക്ക് പോവുകയാണെന്നും ഇനിയെപ്പോഴാണ്
വിളിക്കുകയെന്നറിയില്ലെന്നും കരഞ്ഞു കൊണ്ടാണ് യുവതി പറഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെയാണ് സൗമ്യയുടെ ജീവനെടുത്ത മിസൈൽ ആക്രമണം ഉണ്ടായത്. ഈ വർഷം നാട്ടിലേക്ക് വരാനിരുന്നതാണെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് യാത്ര മുടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha