ഗംഗാ നദീതീരത്ത് മൃതദേഹങ്ങള്‍ കൂട്ടത്തോടെ മണലില്‍ കുഴിച്ചിട്ട നിലയില്‍; നായ്ക്കളും കാക്കകളും കൊത്തി പറിച്ച് തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്, കടുത്ത നടപടിയിലേക്ക് നീങ്ങി യു പി സര്‍ക്കാര്‍
എഴുപതോളം മൃതദേഹങ്ങൾ ഗംഗാ നദിയിലൂടെ ഒഴികിയതിനുപിന്നാലെ ദാരുണമായ മറ്റൊരു സംഭവം കൂടി ഗംഗാ തീരത്ത് റിപ്പോർട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ ഗംഗാ നദീതീരത്ത് മൃതദേഹങ്ങള്‍ കൂട്ടത്തോടെ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നു.
ഉന്നാവ് ജില്ലയിലെ ഗംഗാ തീരത്താണ് സംഭവം നടന്നത്. അധികം ആഴത്തിലല്ലാതെ മണലില്‍ തന്നെയാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നത്. അതേസമയം, ആഴത്തിലല്ലാത്തതിനാല്‍ നായ്ക്കളും കാക്കകളും കൊത്തി പറിച്ച് തുടങ്ങിയതോടെയാണ് സംഭവം അധികാരികളുടെ ശ്രദ്ധയില്‍ പെട്ടത്. മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ടതാണോ, അതോ നദിയില്‍ ഒഴുകി വന്നപ്പോള്‍ അതെടുത്ത് കരയിലിട്ട് മണ്ണിട്ട് മൂടിയതാണോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തമായിട്ടില്ല.
ഫത്തേപ്പൂര്‍, റായ്‍ബറേലി, ഉന്നാവ് എന്നീ ജില്ലകളില്‍ നിന്നുള്ള മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന സ്ഥലം കൂടിയാണിത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോടും, സര്‍ക്കിള്‍ ഓഫീസറോടും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മനഃപൂര്‍വ്വം ചെയ്തതാണെങ്കില്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ തന്നെയാണ് യു പി സര്‍ക്കാരിന്റെ തീരുമാനം.
അതേസമയം, ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ നിരവധിയാളുകള്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കൃത്യമായി സംസ്കരിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടവരാണ് ഗംഗയിലൂടെ ഒഴുക്കി വിടുന്നതെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിലും കൃത്യമായൊരു കണ്ടെത്തൽ ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha