പശ്ചിമ ബംഗാളിലെ ബലാത്സംഗങ്ങളെയും കൊലപാതകങ്ങളെയും വിമർശിച്ച് ദേശീയ പട്ടിക ജാതി കമ്മിഷൻ; തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആക്രമണങ്ങൾ ആശങ്കാജനകം
പശ്ചിമ ബംഗാളിലെ ബലാത്സംഗങ്ങളെയും കൊലപാതകങ്ങളെയും വിമർശിച്ച് ദേശീയ പട്ടിക ജാതി കമ്മിഷൻ. മെയ് 2 ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആക്രമണങ്ങൾ ആശങ്കാജനകമാണെന്ന് പട്ടിക ജാതി കമ്മിഷൻ വിജയ് സാപ്ലെ ചൂണ്ടിക്കാട്ടി.
1947ന് ശേഷം ജനങ്ങൾക്ക് യാതൊരു സംരക്ഷണവുമില്ലാതെ ബലാത്സംഗങ്ങളും കൊലപാതകങ്ങളും തുടരുകയാണ്. ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ടത് പട്ടികജാതിക്കാരാണ്. കൊലപാതകവും പീഡനവും ഉൾപ്പെടെ 1,627 കേസുകളും പുതിയ 672 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വിജയ് സാപ്ല വ്യക്തമാക്കി. കണക്കുകൾ നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൃത്യമായ അന്വേഷണത്തിന് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
അക്രമകാരികൾ ജനറൽ വിഭാഗക്കാരാണെന്നും ഇരകൾ കൂടുതലും പട്ടികജാതിക്കാരാണെന്നും കമ്മിഷൻ ആരോപിച്ചു. ‘പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയാൽ അവിടെ നിന്ന് അക്രമിക്കപ്പെടുന്നു, അവരുടെ വീടുകൾ കൊള്ളയടിക്കപ്പെടുന്നു’.
വിജയ് സാപ്ലെ പറഞ്ഞു. മെയ് രണ്ടിന് ശേഷം പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളിൽ ആദ്യം തങ്ങളുടെ ഒൻപത് പ്രവർത്തകർ കൊല്ലപ്പെട്ടതായി ബിജെപി ആരോപിച്ചിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസ് ഈ ആരോപണം നിഷേധിച്ചു. സംഘർഷങ്ങൾ വിലയിരുത്താൻ മെയ് 7ന് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച നാലംഗ സംഘം ബംഗാളിലെ ഡയമണ്ട് ഹാർബർ പ്രദേശം സന്ദർശിച്ചിരുന്നു.
അതേസമയം തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയും തൃണമൂൽ പ്രവർത്തകരും തമ്മിലുണ്ടായ ആക്രമണങ്ങളിൽ വിശദീകരണം തേടണമെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് വിഎച്ച്പി പ്രസിഡന്റ് രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ബംഗാൾ സംഘർഷങ്ങളിൽ വിശദീകരണം നൽകാത്തതിൽ മുഖ്യമന്ത്രി മമതാ ബാനർജി കേന്ദ്രത്തിന്റെയും ഗവർണറുടെയും വിമർശനം നേരിട്ടിരുന്നു.
അതേസമയം, പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം മെയ് 2ന് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സംഘര്‍ഷം തുടങ്ങിയത്. ഇതിനിടയ്ക്കാണ് പശ്ചിമ ബംഗാളിലെ പശ്ചിമ മിഡ്‍നാപുര്‍ ജില്ലയില്‍ ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. കൊല്ലപ്പെട്ട പെൺകുട്ടി ബിജെപി പ്രവര്‍ത്തകയാണെന്നും തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകരാണ് ബലാത്സംഗത്തിന് പിന്നിലെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha