കോവിഡ് ബാധിച്ച് 'മരിച്ച' 76 കാരിയായ വൃദ്ധ സംസ്‌കാരത്തിന് തൊട്ടുമുന്‍പ് ഉണര്‍ന്ന് പൊട്ടിക്കരഞ്ഞു; അന്തംവിട്ട് വീട്ടുകാരും നാട്ടുകാരും
കോവിഡ് രൂക്ഷമായ ഇന്ത്യയിൽ ദിനംപ്രതി നിരവധിപേരാണ് മരണപ്പെടുന്നത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് മഹാരാഷ്ട്രയാണ്. ഇതേ മഹാരാഷ്ട്രയില്‍ നിന്നാണ് മറ്റൊരു വ്യത്യസ്ത വാർത്ത പുറത്ത് വന്നിരിക്കുന്നത്.
പൂനെയിലെ ബാരമതി ഗ്രാമത്തില്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ വയോധിക സംസ്കാരത്തിന് തൊട്ടു മുമ്പ് എഴുന്നേറ്റതാണ് വാര്‍ത്ത.
76 കാരിയായ ശകുന്തള ഗെയ്ക്ക്വാഡ് എന്ന സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചത് ദിവസങ്ങള്‍ക്ക് മുമ്ബാണ്. വീട്ടില്‍ ഐസൊലേഷനിലായിരുന്ന ശകുന്തളയുടെ ആരോഗ്യസ്ഥിതി വഷളായിരുന്നു. പ്രായാധിക്യം മൂലം അവശതകള്‍ അനുഭവിച്ച സ്ത്രീയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മെയ് പത്തിനാണ് ബാരാമതിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ശകുന്തളയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയില്‍ കിടക്ക ലഭിക്കാത്തതിനെ തുടര്‍ന്ന് ഏറെ നേരം സ്ത്രീയെ കാറില്‍ തന്നെ കിടത്തേണ്ടി വന്നു. ഇതിനിടയില്‍ ശകുന്തളയുടെ നില വഷളായി ബോധം നഷ്ടമായി.
ശകുന്തള മരിച്ചെന്ന് കരുതിയ വീട്ടുകാര്‍ സംസ്കാര ചടങ്ങുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. അന്തിമ കര്‍മങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ പുരഗോമിക്കുന്നതിനിടെയാണ് ശകുന്തളയ്ക്ക് ബോധം വരുന്നത്. സ്ത്രീ ഉച്ചത്തില്‍ കരയുകയും കണ്ണ് തുറക്കുകയും ചെയ്തതോടെ വീട്ടുകാരും അന്ധാളിച്ചു.
ഇതോടെ വീട്ടുകാര്‍ ശകുന്തളയെ ബാരാമതിയിലെ സില്‍വര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ശകുന്തളയുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,53,299 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,43,72,907 ആയി. 2,04,32,898 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
16,93,093 സാമ്ബിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
3,890 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇത് ആകെ കോവിഡ് മരണസംഖ്യ 2,66,207 ആയി ഉയര്‍ത്തി.
നിലവില്‍ 36,73,802 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
എന്നാൽ, കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എംപി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,76,89,727 സാമ്ബിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha