പതഞ്ജലി ഡയറി മേധാവി കോവിഡ് ബാധിച്ച് മരിച്ചു... അലോപ്പതി ചികിത്സയില്‍ ബന്ധമില്ലെന്ന് കമ്പനി.. വിവാദം കത്തുമ്പോൾ!

കഴിഞ്ഞ ദിവസങ്ങളിൽ വർത്തകളിൽ ഏറെ സജീവമായിരുന്നു യോഗ ഗുരു ബാബാ രാദേവിന്റെ വിവാദ പരാമർശം. അതിനെതിരെ നിരവധി വിമർശനങ്ങളായിരുന്നു സോഷ്യൽ മീഡിയയിലും മറ്റുമായി വന്നിരുന്നത്.
അലോപ്പതി ചികിത്സക്കെതിരെ പരാമര്‍ശമുയര്‍ത്തി പതഞ്ജലി ഉടമ യോഗ ഗുരു രാംദേവ് വിവാദത്തിലായിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇതിനു തൊട്ട് പിന്നാലെ ബാബാ രാംദേവിന്റെ 'പതഞ്ജലി'യുടെ പാലുൽപ്പന്ന വിഭാഗം മേധാവി കോവിഡ് ബാധയ്ക്ക് ശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചു എന്ന വാർത്ത പുറത്ത് വരുന്നത്.
സുനിൽ ബൻസാൽ എന്ന 57കാരൻ ആണ് മരിച്ചത്. ശ്വാസകോശത്തിനും തലച്ചോറിനും ഉണ്ടായ ഗുരുതരമായ പ്രശ്നങ്ങളെ തുടർന്നാണ് സുനിൽ ബൻസാൽ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം 19നായിരുന്നു ഇദ്ദേഹത്തിൻറെ മരണം സംഭവിച്ചത് പിന്നാലെയാണ് ഈ വിവരങ്ങൾ പുറത്ത് വരുന്നത്.
2018ലാണ് ഡയറി സയൻസ് വിദഗ്ധനായ സുനിൽ ബൻസാൽ 'പതഞ്ജലി'യുടെ ഭാഗമായി പ്രവർത്തിക്കുന്നത്ത്. പശുവിന്റെ പാല്‍, തൈര്, ബട്ടര്‍മില്‍ക്ക്, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതും അദ്ദേഹത്തിന്റെ കാലയളവിലാണ്. അസുഖത്തെ തുടർന്ന് അവസാന ദിവസങ്ങളിൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. അലോപ്പതി ചികിത്സക്കെതിരെ ബാബാ രാംദേവ് രൂക്ഷമായ വിമർശനം ഉയർത്തിയത് വിവാദമായ സാഹചര്യത്തിലാണ് കോവിഡിനെ തുടർന്ന് പതഞ്ജലിയുടെ തന്നെ ഉന്നത ഉദ്യോഗസ്ഥൻ മരിച്ചതായ വിവരവും പുറത്തു വരുന്നത്. ഇതോടെ ബന്‍സാലിന്റെ ചികില്‍സയും വിവാദത്തിലായിരുന്നു. എന്നാല്‍ ബന്‍സാലിന്റെ ഭാര്യ രാജസ്ഥാന്‍ ആരോഗ്യവകുപ്പില്‍ മുതിര്‍ന്ന ജീവനക്കാരിയാണെന്നും അവരുടെ നേതൃത്വത്തിലാണ് ബല്‍സാലിന്റെ ചികില്‍സ നടന്നതെന്നും പതഞ്ജലി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അറിയാന്‍ നിരന്തരം ഭാര്യയുമായി ബന്ധപ്പെട്ടിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
അലോപ്പതി മണ്ടൻ ശാസ്ത്രമാണെന്നും ലക്ഷക്കണക്കിന് കോവിഡ് രോഗികൾ മരിച്ചു വീണത് അലോപ്പതി മരുന്ന് കഴിച്ചിട്ടാണെന്നുമായിരുന്നു രാംദേവ് ആരോപിച്ചത്. ഇതിനെതിരെ കടുത്ത നിലപാടമായി ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ രംഗത്തെത്തിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച് പൊതുജനങ്ങളെ ചികിത്സയിൽ നിന്ന് അകറ്റുന്ന രാംദേവിനെ പിടിച്ച് തുറങ്കിലടക്കണമെന്നായിരുന്നു ഐ.എം.എ ആവശ്യപ്പെട്ടിരുന്നത്.
പതഞ്ജലി സംഘടിപ്പിച്ച കോവിഡ് ബോധവത്കരണ ചടങ്ങിൽ രാംദേവ് സംസാരിക്കുന്ന വീഡിയോ ആണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നത്. "അലോപ്പതി ഒരു മണ്ടൻ, മുടന്തൻ ശാസ്ത്രമാണ്. ആദ്യം, ഹൈഡ്രോക്സി ക്ലോറോക്വിൻ പരാജയപ്പെട്ടു. പിന്നെ റെംഡെസിവിർ, ഐവർമെക്റ്റിൻ, പ്ലാസ്മ തെറാപ്പി എന്നിവയും പരാജയപ്പെട്ടു.
ഫാബിഫ്ലു, സ്റ്റിറോയിഡുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ആൻറിബയോട്ടിക്കുകളും പരാജയപ്പെട്ടു. ഓക്സിജന്‍റെ അഭാവം കാരണമല്ല, അലോപ്പതി മരുന്നുകൾ മൂലമാണ് ലക്ഷക്കണക്കിന് കോവിഡ് രോഗികൾ മരിച്ചത്" എന്നുമായിരുന്നു ബാബാ രാംദേവ് പറഞ്ഞത്. ഇതിനെതിരെ രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നു കേട്ടത്.
ഒടുവില്‍ ബാബാ രാംദേവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ രംഗത്തെത്തിയിരുന്നു. താങ്കൾ കോവിഡ് പോരാളികളെ മാത്രമല്ല, രാജ്യത്തെ ജനങ്ങളെ മൊത്തം വേദനിപ്പിച്ചെന്ന്ാണ് ഹർഷവർധൻ രാംദേവിന് അയച്ച കത്തിൽ പരാമർശിച്ചത്. ''അലോപ്പതിക്കെതിരെയുള്ള താങ്കളുടെ പ്രതികരണം രാജ്യത്തെ വേദനിപ്പിച്ചിട്ടുണ്ട്. ഇത് ഞാൻ ഫോണിലൂടെ പറഞ്ഞതാണ്. ജീവൻ പണയം വെച്ച് കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും ദൈവങ്ങളാണ്.
നിങ്ങൾ ഇവരെ മാത്രമല്ല, രാജ്യത്തെ ജനങ്ങളെ മൊത്തം വേദനിപ്പിച്ചു. നിങ്ങളുടെ വിശദീകരണം പോര. ഇതിനെക്കുറിച്ച് ഗാഢമായി ചിന്തിച്ച് പ്രസ്താവന പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' എന്നുമാണ് ആരോഗ്യമന്ത്രി കത്തിൽ പ്രതികരണമായി അറിയിച്ചത്. സംഘ്പരിവാർ കേന്ദ്രങ്ങൾ രാംദേവിനെ പിന്തുണക്കുന്നുണ്ടെങ്കിലും ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായ രൂക്ഷമായ പ്രതികരണങ്ങളാണ് രാംദേവിനെ തള്ളിപ്പറയാനായി കേന്ദ്ര സർക്കാറിനെ പ്രേരിപ്പിച്ചത്.
അലോപ്പതി മരുന്നിനെതിരായ പ്രസ്താവന പിന്‍വലിച്ച് വിവാദം ഒഴിവാക്കിയ യോഗ ഗുരു ബാബാ രാംദേവിന്റെ നടപടി അദ്ദേഹത്തിന്റെ പക്വതയുടെ തെളിവാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പിന്നീട് പ്രസ്താവനയിറക്കിയത്. പ്രവര്‍ത്തകരുടെ യോഗത്തില്‍ ഒരു വാട്‌സാപ്പ് സന്ദേശം വായിച്ചതാണ് തെറ്റിദ്ധരിക്കപ്പെട്ടത്.
തന്റെ നടപടി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രാംദേവ് പറഞ്ഞു. രാംദേവിന്റെ നടപടി പ്രശംസനീയമാണെന്നും ആരോഗ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ഏതു വിധേനയാണ് കോവിഡിനെ പ്രതിരോധിച്ചതെന്നു ലോകത്തിനു കാട്ടിക്കൊടുക്കേണ്ടതുണ്ടെന്നും ഡോ. ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























