മദ്യപിച്ച് നിവർന്ന് നിൽക്കാനാകാതെ വരനും കൂട്ടരും ; വധുവിനോട് ഡാൻസ് കളിക്കണമെന്ന് ആവശ്യപ്പെട്ട് വഴക്ക്, ഒടുവിൽ വിവാഹം വേണ്ടെന്നുവച്ച് വധു ; അഭിനന്ദനവുമായി പോലീസ്

വിവാഹാഘോഷങ്ങൾക്ക് എന്നും പവിത്രത കാണുന്ന രാജ്യമാണ് നമ്മുടേത്. സംസ്കാരത്തിന്റെ ഭാഗമായി കരുതപ്പെടുന്ന ഒന്നായത് കൊണ്ടുതന്നെ, അതിനൊരു പവിത്രതയുണ്ട്. സ്ഥലങ്ങളുടെയും മതാനുഷ്ഠാനങ്ങളുടെയും വ്യത്യാസം കൊണ്ട് വിവാഹാഘോഷം പലയിടത്തും വ്യത്യാസപ്പെടാറുണ്ട്. എന്നാൽ, വളരെ വിചിത്രമായി അവസാനിച്ച ഒരു വിവാഹാഘോഷമാണ് ഇപ്പോൾ ശ്രദ്ധേയമായിരിയ്ക്കുന്നത്.
വിവാഹദിനത്തില്‍ വരനും സുഹൃത്തുക്കളും മദ്യപിച്ച് ലക്കുകെട്ടതിനെ തുടർന്ന് വിവാഹം വേണ്ടെന്ന് വച്ച വധുവിന്റെ വാർത്തയാണത്. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ്. മദ്യപിച്ച് ലക്കുകെട്ട് വിവാഹവേദിയിലേക്ക് എത്തിയതിന് പിന്നാലെ സമാന സ്ഥിതിയിലുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി നൃത്തം ചെയ്യാന്‍ പ്രതിശ്രുത വരന്‍ ആവശ്യപ്പെട്ടതോടെ 22 കാരിയായ വധു വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു .
ഇതിനെത്തുടർന്ന് വരനെയും ബന്ധുക്കളേയും വധുവിന്‍റെ വീട്ടുകാര്‍ ബന്ധികളാക്കി. വിവാഹ സമ്മാനമായി നല്‍കിയ പണവും ആഭരണവും മറ്റ് സമ്മാനങ്ങളും തിരികെ നല്‍കാന്‍ വരന്‍റെ വീട്ടുകാര്‍ തയ്യാറാവാതെ വന്നതോടെയാണ് ഇവരെ ബന്ധികളാക്കിയത്
വരന്‍റെ ബന്ധുക്കള്‍ പൊലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രയാഗ് രാജിലെ പ്രതാപ്ഗഡ് നഗരത്തിലെ തിക്രിയിലാണ് സംഭവം. രവീന്ദ്ര പട്ടേല്‍ എന്നയാളുമായിട്ടായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹദിനത്തില്‍ മദ്യപിച്ച് നില തെറ്റിയാണ് വരനും സുഹൃത്തുക്കളും വേദിയിലെത്തിയത്. മണ്ഡപത്തിലും മറ്റുമായി മദ്യപിച്ചെത്തിയ വരനും സുഹൃത്തുക്കളും നടത്തിയ കാട്ടിക്കൂട്ടലുകള്‍ അവഗണിച്ചെങ്കിലും വരന്‍റെ സുഹൃത്തുക്കള്‍ക്കായി നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ട് കയ്യില്‍ പിടിച്ച് സുഹൃത്തുക്കളുടെ മുന്നിലേക്ക് വധുവിനെ എത്തിച്ചതോടെ യുവതിയും പ്രതികരിക്കാൻ തുടങ്ങി. സുഹൃത്തുക്കള്‍ക്കായി നൃത്തം ചെയ്യില്ലെന്ന് വധു രവീന്ദ്ര പട്ടേലിനോട് പറഞ്ഞു.
ഇതില്‍ കുപിതനായ ഇയാള്‍ വേദിയില്‍ വച്ച് വധുവിനോട് കലഹിക്കാന്‍ തുടങ്ങുകയായിരുന്നു . ഇതോടെയാണ് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വധു വിവാഹത്തില്‍ നിന്ന് പിന്മാറിയതിനാല്‍ സമ്മാനങ്ങള്‍ തിരികെ നല്‍കാനാവില്ലെന്ന നിലപാടായിരുന്നു വരന്‍റെ ബന്ധുക്കള്‍ സ്വീകരിച്ചത്.
ഇതോടെ ഇവരെ വധുവിന്‍റെ വീട്ടുകാര്‍ ബന്ധനത്തിലാക്കി. വരന്‍ പൊലീസിനെ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു. പൊലീസെത്തിയിട്ടും വിവാഹത്തിന് യുവതി വഴങ്ങാതിരുന്നതോടെ സമ്മാനങ്ങള്‍ തിരികെ നല്‍കണമെന്ന് പൊലീസും വ്യക്തമാക്കി. പണം തരില്ലെന്നായിരുന്നു ആദ്യം വരൻ രവീന്ദ്രപട്ടേലും ബന്ധുക്കളും അറിയിച്ചത്. എന്നാൽ സ്ഥലത്തെത്തിയ പൊലീസ് പണവും സമ്മാനങ്ങളും വധുവിന് തിരികെ നൽകാൻ ആവശ്യപ്പെടുകയും തുടർന്ന് ഇവ തിരികെ നൽകി വരനും കുടുംബവും മടങ്ങി.
https://www.facebook.com/Malayalivartha


























