വടക്കൻ കശ്മീരിലും ജമ്മുവിനു സമീപവും വൻ സേനയെ വിന്യസിച്ചു: പരിഭ്രാന്തരായി കാശ്മീർ ജനത! ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

കാശ്മീരിൽ അപ്രതീക്ഷിത നീക്കങ്ങൾ നടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാൻ ഭീകരന്മാരുടെ കാര്യത്തിൽ സൈന്യം എന്ത് നേരിടാനും തയ്യാറായിരിക്കണം എന്ന് കരസേന മേധാവി മുന്നറിയിപ്പു നൽകിയിരുന്നു. അതിനു പിന്നാലെ കശ്മീരിൽ ധൃതിയിൽ ചില നീക്കങ്ങൾ നടക്കുകയാണ്.വടക്കൻ കശ്മീരിലും ജമ്മുവിനു സമീപവും വൻ സേനയെ വിന്യസിച്ചതോടെ മേഖലയിൽ വീണ്ടും ആശങ്ക ഉയരുകയാണ്.
2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനുശേഷം നടത്തിയ ഏറ്റവും വലിയ സൈനിക വിന്യാസമാണു മേഖലയിൽ നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെയധികം ഭീതിയിലാണ് അവിടുത്തെ ജനങ്ങൾ.
എന്നാൽ ഇതിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും വലുതെന്തോ സംഭവിക്കാൻ പോകുന്നു എന്ന തലത്തിലുള്ള പ്രചാരണങ്ങളും തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണങ്ങളിൽ അടിസ്ഥാനമില്ലെന്നും ഭയപ്പെടേണ്ട യാതൊരു സാഹചര്യങ്ങൾ അവിടെ ഇല്ലെന്നും അധികൃതർ അറിയിച്ചു.
‘പശ്ചിമ ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ജോലികൾക്കായി പോയവർ കേന്ദ്ര ഭരണ പ്രദേശത്ത് മടങ്ങിയെത്തുകയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്, മറ്റൊന്നുമല്ല’ പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
എന്നാൽ വൻസേനയെ വിന്യസിച്ചാൽ എങ്ങനെ ആശങ്കപ്പെടാതിരിക്കും എന്നാണു പ്രാദേശിക നേതാക്കൾ ചോദിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ ചില നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരുന്നു. ഇതു വീണ്ടും ആവർത്തിക്കുമോ എന്നും നേതാക്കൾക്ക് ആശങ്കയുണ്ട്.
ജമ്മുവിൽനിന്നും കശ്മീരിൽ നിന്നുമായി വിവിധ സേനാ വിഭാഗങ്ങളിൽപ്പെട്ട 200 കമ്പനി സംഘത്തെ മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ജോലികൾക്കായി അയച്ചിരുന്നു എന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ മാസം 50 സംഘം തിരിച്ചെത്തി. മറ്റുള്ളവരാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. അവരെ തിരികെ വിന്യസിക്കുക മാത്രമാണു ചെയ്തതെന്നും അധികൃതർ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























