കൊവിഡ് ഒരു നൂറ്റാണ്ടിനിടെ രാജ്യം കാണാത്ത തരം മഹാമാരി; ഭാരതം ഒറ്റക്കെട്ടായി രോഗത്തെ നേരിടുമെന്ന് പ്രധാനമന്ത്രി; കൊവിഡിനെ നേരിടാന്‍ ഏറ്റവും വലിയ ആയുധം പ്രോട്ടോകോള്‍ പാലിക്കുക

കൊവിഡിനെ നേരിടാന്‍ രാജ്യത്ത് ആരോഗ്യ മേഖലയില്‍ മികച്ച രീതിയില്‍ അടിസ്ഥാന സൗകര്യ വികസനം കേന്ദ്ര സര്‍ക്കാര്‍ നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 100 വര്‍ഷത്തിനിടെ രാജ്യം കാണാത്ത തരം മഹാമാരിയാണ് കൊവിഡ്. രോഗത്തെ ഒറ്റക്കെട്ടായി രാജ്യം നേരിടുകയാണ്. ഈ പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കൊവിഡിനെ നേരിടാന്‍ ഏറ്റവും വലിയ ആയുധം പ്രോട്ടോകോള്‍ പാലിക്കുകയാണ്. മാസ്‌ക് ധരിക്കുക, രണ്ട് മീറ്റര്‍ അകലം പാലിക്കുക മുതലായവ കര്‍ശനമായി പാലിക്കണം. രാജ്യത്ത് കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തില്‍ വിചാരിക്കാത്ത തരത്തില്‍ ഓക്‌സിജന്‍ ആവശ്യമുണ്ടായി. വേണ്ട ഓക്‌സിജന്‍ എത്തിക്കാന്‍ അടിയന്തര നടപടിയെടുത്തതായി പ്രധാനമന്ത്രി അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിന് വാക്‌സിനാണ് ഏറ്റവും വലിയ സുരക്ഷാ കവചം. വാക്‌സിന്‍ നിര്‍മ്മിക്കുന്ന കമ്പനികൾ വിരളമായിരുന്നു. ഇന്ത്യ വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ചില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? ഇപ്പോള്‍ 23 കോടി വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്‌തു കഴിഞ്ഞു. പുതിയ വാക്‌സിനായുളള പരീക്ഷണങ്ങള്‍ തുടരുന്നു. കുട്ടികള്‍ക്കുളള വാക്‌സിന്‍ പരീക്ഷണവും നടക്കുകയാണ്. മൂക്കിലൂടെ നല്‍കുന്ന വാക്‌സിനുകളുടെയും പരീക്ഷണം നടക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























