ഓക്സിജൻ ക്ഷാമത്താൽ എത്ര പേർ മരിച്ചു? രാജ്യത്തെ സംസ്ഥാനങ്ങളോട് ചോദിച്ച് കേന്ദ്രം....
രണ്ടാം കോവിഡ് തരംഗത്തിൽ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളുടെ വിവരങ്ങൾ നൽകണമെന്നു സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 13ന് വർഷകാല സമ്മേളനം അവസാനിക്കും മുൻപു വിവരങ്ങൾ ക്രോഡീകരിച്ചു പാർലമെന്റിൽ അവതരിപ്പിക്കുമെന്നു റിപ്പോർട്ട് ചെയ്തു.
ഈ വർഷമാദ്യം രാജ്യത്തുണ്ടായ രണ്ടാംതരംഗം ആരോഗ്യ സംവിധാനങ്ങളെ തകിടം മറിച്ചിരുന്നു. ആശുപത്രി കിടക്കകൾ, മരുന്ന്, വാക്സീൻ എന്നിവയുടെ ലഭ്യത വളരെ കുറഞ്ഞു. മെഡിക്കൽ ഓക്സിജന്റെ ക്ഷാമമാണു വലിയ പ്രത്യാഘാതം സൃഷ്ടിച്ചത്. നിരവധി പേരാണു രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ ദൗർലഭ്യത്താൽ മരിച്ചത്.
പല രാജ്യങ്ങളിൽനിന്നും ഓക്സിജൻ ഇറക്കുമതി ചെയ്യേണ്ടിയും വന്നു. ഗോവയിൽ മേയിൽ അഞ്ച് ദിവസങ്ങളിലായി എൺപതോളം പേർ സർക്കാർ ആശുപത്രിയിലും, ആന്ധ്രപ്രദേശ് തിരുപ്പതിയിലെ ആശുപത്രി ഐസിയുവിൽ 11 രോഗികളും ഓക്സിജൻ വിതരണത്തിലെ തടസ്സത്തെ തുടർന്നു മരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയിൽ രണ്ടു മണിക്കൂർ ഓക്സിജൻ വിതരണം മുടങ്ങിയതോടെ 7 പേരാണു മരിച്ചത്.
ഓക്സിജൻ വിതരണം സംബന്ധിച്ച പരാതികളുമായി നിരവധി സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചു. സപ്ലൈ ഉറപ്പാക്കാൻ ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ സർക്കാർ ഏർപ്പാടാക്കി.
ഓക്സിജൻ ലഭ്യതക്കുറവു മൂലമുണ്ടായ മരണങ്ങളെക്കുറിച്ച് ഡൽഹി സർക്കാർ ഉത്തരവിട്ട അന്വേഷണത്തിനെതിരെ കേന്ദ്രം കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു. ഓക്സിജന്റെ അഭാവം മൂലം കോവിഡ് മരണമൊന്നും രാജ്യത്തു റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണു കേന്ദ്രം ഈ മാസമാദ്യം പാർലമെന്റിൽ പറഞ്ഞത്.
https://www.facebook.com/Malayalivartha