മണിപ്പൂരിൽ സ്ഥിതി ഗതികൾ വീണ്ടും ഗുരുതരം; അർദ്ധരാത്രി കുക്കി വിഭാഗം ആക്രമണം നടത്തി, വീടുകൾക്ക് തീവച്ചു, വെടിവയ്പ് നടത്തി; സൈന്യത്തിന് നേരെ നടത്തിയ വെടിവയ്‌പ്പിൽ ഒരു ജവാന് പരിക്കേറ്റു; മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങൾ സംസാരിക്കാൻ നീക്കം

മണിപ്പൂരിൽ സ്ഥിതി ഗതികൾ വീണ്ടും ഗുരുതരമാകുകയാണ്. സംസ്ഥാനത്ത് വീണ്ടും സംഘർഷം ഉണ്ടായി. ഇന്നലെ അർദ്ധരാത്രി കുക്കി വിഭാഗം ആക്രമണം നടത്തി, വീടുകൾക്ക് തീവച്ചു.വെടിവയ്പ് നടത്തി എന്നതടക്കമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. സൈന്യത്തിന് നേരെ നടത്തിയ വെടിവയ്‌പ്പിൽ ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തു . പരിക്കേറ്റ വ്യക്തി , മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത് . അപകടനില തരണം ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
സംഘർഷത്തിൽ അയവുണ്ടാകാത്ത സാഹചര്യത്തിൽ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് ഡൽഹിയിലേക്ക് പോകുവാൻ ഇരിക്കുകയാണ് . പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകും മുമ്പ് അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ സംസാരിക്കാനാണ് മണിപ്പൂർ മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബി ജെ പി നേതാക്കളുടെയും മന്ത്രിമാരുടെയും വീടുകൾ ആക്രമിക്കപ്പെടുമ്പോഴും പ്രധാനമന്ത്രി പ്രശ്നത്തിൽ ഇടപെട്ടിരുന്നില്ല. ഇതിനെ പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുകയും ചെയ്തു .
സംസ്ഥാനത്തെ പത്ത് പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധിസംഘം പ്രധാനമന്ത്രിയെ കാണാൻ ഈ മാസം 12മുതൽ ഡൽഹിയിൽ താമസിക്കുകയാണ് . കൂടിക്കാഴ്ചയ്‌ക്ക് ഇതുവരെ അനുമതി കിട്ടിയിട്ടില്ല എന്നാണ് വിവരം . കഴിഞ്ഞ മാസമായിരുന്നു മണിപ്പൂരിൽ സംഘർഷം തുടങ്ങിയത്. കലാപത്തിൽ നൂറിലധികം പേർ മരിച്ചെന്നാണ് കണക്കുകൾ പുറത്ത് വരുന്നത് . ആയിരക്കണക്കിനാളുകൾ പലായനം ചെയ്‌തു. പതിനായിരക്കണക്കിനാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ തങ്ങുകയാണ്.
https://www.facebook.com/Malayalivartha

























