ഹിമാലയത്തിനു താഴെ ചലിക്കുന്ന ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് ടിബറ്റിനെ വിഭജിക്കുമെന്ന് പഠനം; കൊട്ടാരക്കരയിൽ ഉണ്ടായതും ഭൂചലനമല്ലെന്നും ഭൂമിയുടെ അടിക്കുള്ള പാളി തെന്നിമാറിയതാവാമെന്നുമാണ് പ്രാഥമിക നിഗമനം. വടക്കാഞ്ചേരി-തൃശൂർ, ഇടുക്കി- കോട്ടയം-പാലാ ബെൽറ്റും തിരുവന്തപുരവും ഭൂകമ്പ സാധ്യത പ്രദേശങ്ങളായി വിലയിരുത്തപ്പെട്ടിട്ടുണ്ട്

കഴിഞ്ഞ ദിവസമാണ് കൊല്ലം കൊട്ടാരക്കര അമ്പലപ്പുറത്ത് വീടുകളിലെ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകർന്നതും ഭിത്തികളിൽ വിള്ളൽ വീണതും.വീടിന്റെ പല ഭാഗവും വിണ്ടുകീറി കോൺക്രീറ്റ് പാളികൾ നിലം പതിക്കാവുന്ന നിലയിലാണ്. ഇത് സംഭവിക്കുമ്പോൾ വീടുമുഴുവൻ കുലുക്കം അനുഭവപ്പെട്ടതിനാൽ വീട്ടുകാർ ഇറങ്ങിയോടി വന്നപ്പോഴാണ് വീട്ടിലെ ഭിത്തിയിൽ വിള്ളൽ കണ്ടത്.
ഇത് ഭൂചലനമല്ലെന്നും ഭൂമിയുടെ അടിക്കുള്ള പാളി തെന്നിമാറിയതാവാമെന്നുമാണ് പ്രാഥമിക നിഗമനം. ഇതോടെ വീണ്ടും ചർച്ചയാകുന്നത് ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് ടിബറ്റൻ പീഠഭൂമിക്ക് താഴെ രണ്ടായി പിളരുന്നു എന്ന് പുറത്തു വന്ന വാർത്തകൾ ആണ്. ഭൂമിയുടെ ഉപരിതലം രൂപപ്പെടുത്തുന്നതിലും ഭൂമിശാസ്ത്രപരമായ സംഭവങ്ങളെ സ്വാധീനിക്കുന്നതിലും ടെക്റ്റോണിക് പ്ലേറ്റ് അതിരുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട് . ഇതിനു ഏറ്റവും വലിയ ഉദാഹരണം ഹിമാലയ പർവത നിരകൾ തന്നെയാണ്
ഫലകചലനം തുടങ്ങിയ കാലം മുതൽ ഇപ്പോളും ഭൗമശാസ്ത്രജ്ഞർക്കിടയിൽ വിരുദ്ധാഭിപ്രായം നിലവിലുണ്ടെങ്കിലും (ഏതാണ്ട് 400 കോടി വർഷം മുൻപ് ആർക്കിയൻ കാലത്തു തന്നെ ഫലകങ്ങൾ രൂപപ്പെടുകയും അവയ്ക്കിടയിലുണ്ടായിരുന്ന സമുദ്രങ്ങൾ പിൻവലിഞ്ഞു പുതിയ വൻകരകൾ രൂപപ്പെട്ടതായും ഒട്ടനവധി പഠനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 200 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വൻകര ആയിരുന്ന പാഞ്ചിയാ ( വിഘടിക്കുകയും, വർഷത്തിൽ ഏകദേശം 9 സെന്റിമീറ്റർ വേഗത്തിൽ ഇന്ത്യൻ ഫലകം വടക്കോട്ടു ചലിക്കുകയും കാലക്രമേണ, ഇന്ത്യൻ ഫലകം യൂറേഷ്യൻ ഫലകവുമായി കൂട്ടിയിടി ഉണ്ടായപ്പോൾ യുറേഷ്യൻ ഭൂപ്രദേശം ഉയർന്നുപൊങ്ങിയതാണ് ഹിമാലയൻ പർവ്വത നിരകൾ രൂപപ്പെടാനുള്ള കാരണം എന്നും ആണ് ഇപ്പോൾ വിശ്വസിക്കുന്ന പഠനം .
ഇപ്പോഴും യുറേഷ്യൻ ഫലകത്തിൻ്റെ ചലനംഉണ്ടാകുന്നുണ്ട് , ഇതിന്റെ ഫലമായി ഹിമാലയത്തിൻ്റെ ഉയരം കൂടുന്നുമുണ്ട് . ഇപ്പോൾ ടിബറ്റൻ പീഠഭൂമിക്ക് താഴെ ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് രണ്ടായി പിളരുന്നുവെന്ന് ഭൂകമ്പ ഡാറ്റ ഗവേഷകർ പറയുന്നതാണ് ആശങ്കയ്ക്ക് കാരണമായിട്ടുള്ളത്
ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും തമ്മിലുള്ള തുടർച്ചയായ ഘർഷണം മൂലം ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ വൻ ഭൂകമ്പം ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പ്രവചിച്ചിട്ടുണ്ട് . കഴിഞ്ഞൊരു നൂറ്റാണ്ടിലെ ഭൂകമ്പ നിരക്ക് പരിശോദിച്ചാൽ ലോകത്തിൽ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ അധികവും ഇന്ത്യൻ ഫലകത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ആയിരുന്നുവെന്നു കാണാം.
ഇതിൽ ഏറെ വിനാശകാരിയായതും അനേകായിരം കണക്കിന് ആളപായങ്ങൾ ഉണ്ടാക്കിയതും 1950-ൽ 8.6 തീവ്രത രേഖപ്പെടുത്തിയ ആസ്സാം ഭൂകമ്പവും, 2001-ൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഗുജറാത്ത് ഭൂകമ്പവും, 2004 ൽ 9.1 തീവ്രത രേഖപ്പെടുത്തിയ സുമാത്ര ഭൂകമ്പവും, 2015 ൽ 7.8 തീവ്രത രേഖപ്പെടുത്തിയ നേപ്പാൾ ഭൂകമ്പവും ആണ് .
സമുദ്ര, ഭൂഖണ്ഡ ഫലകങ്ങൾ കൂട്ടിമുട്ടുന്ന സന്ദർഭങ്ങളിൽ, സമുദ്രഫലകം താരതമ്യേന സാന്ദ്രമായിരിക്കുന്നതിനാൽ , ഭൂഖണ്ഡഫലകത്തിന് താഴെയ്ക്ക് തെന്നി മാറും . ഈ പ്രക്രിയ ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ ഇന്ത്യയിലും ടിബറ്റിലും കൂടുതൽ ഭൂകമ്പങ്ങൾക്ക് കാരണമായേക്കാം എന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.. ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് പ്രതിവർഷം 2 മില്ലിമീറ്റർ എന്ന തോതിൽ യുറേഷ്യൻ ഫലകത്തിലേക്ക് ചേർന്നുകൊണ്ടിരിക്കുകയാണ് .
ഈ പ്രക്രിയ പെട്ടെന്ന് തുടങ്ങിയതല്ല, മറിച്ച് ഏകദേശം 60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് . ഇനി രണ്ട് കോണ്ടിനെൻ്റൽ പ്ലേറ്റുകൾ തമ്മിലാണ് കൂട്ടിയിടിക്കുന്നതെങ്കിൽ സമാനമായി സാന്ദ്രമായതിനാൽ, മറ്റൊന്നിൻ്റെ മുകളിൽ ഏത് ഫലകമാണ് അവസാനിക്കാൻ പോകുന്നതെന്ന് ഭൂശാസ്ത്രജ്ഞർക്ക് കൃത്യമായി അറിയില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ പ്ലേറ്റും ടിബറ്റൻ പ്ലേറ്റും തമ്മിലുള്ള കൂട്ടിയിടി ഏതു ഭൂ ഭാഗത്തെയാണ് ബാധിക്കുക എന്ന് പ്രവചിക്കാനാവില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്
ഓഷ്യൻ യൂണിവേഴ്‌സിറ്റി ഓഫ് ചൈന ജിയോഫിസിസ്റ്റായ ലിൻ ലിയുവിൻ്റെ നേതൃത്വത്തിൽ നടന്ന അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ്റെ വാർഷിക യോഗത്തിലാണ് ഈ ഗവേഷണം അവതരിപ്പിക്കപ്പെട്ടത്. ഈ പ്രക്രിയയെക്കുറിച്ച് ധാരാളം അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഡാറ്റ പരിമിതമാണെന്നും ഉള്ള മുന്നറിയിപ്പ് ഗവേഷകർ നൽകുന്നുണ്ട്. ടിബറ്റിന് താഴെ സഞ്ചരിക്കുന്ന ഭൂകമ്പ തരംഗങ്ങളുടെയും ഉപരിതലത്തിലേക്ക് ഉയരുന്ന വാതകങ്ങളുടെയും വിശകലനത്തെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഈ പഠനം ഭീമാകാരമായ ഹിമാലയൻ പർവതനിരകളുടെ രൂപീകരണത്തെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാടും സയൻസ് ലോകത്തിന് നൽകിയിരിക്കുകയാണ്.
ഓഷ്യൻ യൂണിവേഴ്‌സിറ്റി ഓഫ് ചൈന ജിയോഫിസിസ്റ്റായ ലിൻ ലിയുവിൻ്റെ നേതൃത്വത്തിലാണ് ടെക്‌റ്റോണിക് പ്രവർത്തനത്തിൻ്റെ ഈ പുതിയ മാതൃക തയ്യാറാക്കിയത്. ഇത് പ്രകാരം ഇന്ത്യൻ സ്ലാബ് ഒരേപോലെ നീങ്ങുകയോ ഞെരുങ്ങുകയോ ചെയ്യുന്നില്ല, മറിച്ച് ഘടനാപരമായ വേർതിരിവിന് വിധേയമാകുകയാണ്. ഫലകത്തിൻ്റെ ചില ഭാഗങ്ങൾ താരതമ്യേന കേടുകൂടാതെ കാണപ്പെടുന്നു, മറ്റുള്ളവ ഉപരിതലത്തിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ താഴെയ്ക്ക് തെന്നിമാറുന്നുണ്ട്
2022-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം, ഈ മേഖലയിലെ ജിയോതെർമൽ സ്പ്രിംഗുകളിൽ നിന്ന് ഉപരിതലത്തിലേക്ക് വരുന്ന ഹീലിയം വാതകത്തിൻ്റെ തരത്തിലും വ്യത്യാസങ്ങൾ എടുത്തു കാട്ടുന്നുണ്ട് . വ്യത്യസ്‌ത നീരുറവകളിലെ ഹീലിയത്തിൻ്റെ അളവ് മാപ്പ് ചെയ്‌ത്, ഗവേഷകർ ഹിമാലയത്തിൻ്റെ വടക്ക് ഭാഗത്ത് രണ്ട് പ്ലേറ്റുകളും കൂടിച്ചേരുന്ന അതിർത്തി കണ്ടെത്തുകയും ചെയ്തു. ഇന്ത്യൻ, യുറേഷ്യൻ ഭൂഖണ്ഡ ഫലകങ്ങൾ കൂട്ടിയിടിക്കുമ്പോൾ ഫലം പ്രവചിക്കാൻ പ്രയാസമാണ്, കാരണം രണ്ടിനും സമാനമായ സാന്ദ്രതയുണ്ട്.
പറഞ്ഞു വന്നത് ഒന്നേയുള്ളൂ ; ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് ഏഷ്യൻ ടെക്‌റ്റോണിക് പ്ലേറ്റിലേക്ക് നീങ്ങുന്നതാണ് ഇന്ത്യയിലെ വലിയ ഭൂകമ്പങ്ങളുടെ പ്രധാന കാരണം.. നമുക്ക് കാണാൻ കഴിയുന്നില്ലെങ്കിലും, നമുക്ക് താഴെയുള്ള ഭൂമി നിരന്തരമായ ചലനത്തിലാണ്, വിള്ളലുകളും ഒഴുക്കുകളും ഉണ്ട്.
രണ്ട് ഫലകങ്ങൾ പരസ്പരം അടുത്ത് വരുമ്പോൾ, അവയുടെ അതിരുകൾ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ ഉയർന്ന പർവതങ്ങളോ അല്ലെങ്കിൽ ആഴത്തിലുള്ള കിടങ്ങുകളോ സൃഷ്ടിക്കും,പലപ്പോഴും ശക്തിയേറിയ ഭൂകമ്പങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യതകൾ ഉണ്ട് . 1993-ലെ ലാത്തൂരിലും 2001-ലെ ഭുജിലും പോലെ, ഫലകങ്ങളുടെ അതിരുകളിൽ നിന്ന് മാറി സ്ഥിരതയുള്ള പ്രദേശങ്ങളിലും ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട് .
ഇപ്പോൾ കൊട്ടാരക്കരയിൽ ഉണ്ടായതും ഭൂചലനമല്ലെന്നും ഭൂമിയുടെ അടിക്കുള്ള പാളി തെന്നിമാറിയതാവാമെന്നുമാണ് പ്രാഥമിക നിഗമനം. വടക്കാഞ്ചേരി-തൃശൂർ, ഇടുക്കി- കോട്ടയം-പാലാ ബെൽറ്റും തിരുവന്തപുരവും ഭൂകമ്പ സാധ്യത പ്രദേശങ്ങളായി വിലയിരുത്തപ്പെട്ടിട്ടുണ്ട് .
https://www.facebook.com/Malayalivartha




















