പഞ്ഞി മിഠായി നിരോധിച്ച് തമിഴ്നാട്..അടങ്ങിയിരിക്കുന്നത് മാരകമായ വിഷം...വിൽപനയും ഉൽപാദനവും നിരോധിച്ചു.. ‘അർബുദത്തിന് കാരണമാകുന്ന’ റോഡാമൈൻ-ബിയുടെ സാന്നിധ്യം കണ്ടെത്തി...

കാൻസറിന് കാരണമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ടെത്തലിന് പിന്നാലെ പഞ്ഞിമിഠായിയുടെ വിൽപന നിരോധിച്ച് തമിഴ്നാട് (Tamil Nadu government). മിഠായിയുടെ വിൽപനയും ഉൽപാദനവും നിരോധിച്ചു. ഫെബ്രുവരി ആദ്യവാരം പുതുച്ചേരി പഞ്ഞി മിഠായിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പഞ്ഞി മിഠായിയുടെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്‌ക്ക് അയച്ചതായും അതിൽ ‘അർബുദത്തിന് കാരണമാകുന്ന’ റോഡാമൈൻ-ബിയുടെ (Rhodamine-B) സാന്നിധ്യം കണ്ടെത്തിയതായും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു. "2006ലെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ആക്‌ട് അനുസരിച്ച്, വിവാഹ ചടങ്ങുകളിലും മറ്റ് പൊതു പരിപാടികളിലും റോഡാമൈൻ-ബി ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കൽ, പാക്കേജിംഗ്, ഇറക്കുമതി, വിൽപന, വിളമ്പൽ എന്നിവ ശിക്ഷാർഹമായ കുറ്റമാണ്," മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് വിഷയം പരിശോധിച്ച് നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു പഞ്ഞി മിഠായിക്ക് പിങ്ക് നിറം ലഭിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് ഗിണ്ടിയിലെ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. റൊഡാമിൻ –ബിയാണ് ഇതിലുള്ളതെന്നും പരിശോധനയിൽ തെളിഞ്ഞു.റൊഡാമിൻ–ബിയുടെ ഉപയോഗം ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമാണെന്നും കാൻസറിന് കാരണമാകുമെന്നുമാണ് കണ്ടെത്തൽ. കൂടാതെ എല്ലാ കടകളിലും പരിശോധന നടത്തി നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും പഞ്ഞി മിഠായി വില്പനയ്ക്ക് ഇതിനകം സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്തുടനീളം ഉള്ള നൂറുകണക്കിന് പഞ്ഞി മിഠായി കച്ചവടക്കാരെയും തൊഴിലാളികളെയും പുതിയ നിയമം വലിയ രീതിയിൽ ബാധിക്കുമെന്നതിൽ സംശയമില്ല .അതേസമയം നേരത്തെ കൊല്ലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലും പഞ്ഞി മിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയിരുന്നു. തുടർന്ന് നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം അടപ്പിക്കാൻ ഉള്ള നടപടിയും ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്വീകരിച്ചിരുന്നു. കടലാസിനും മഷിയ്ക്കുമൊക്കെ നിറം നൽകാൻ വ്യാവസയികമായി ഉപയോഗിക്കുന്ന ഒരു തരം രാസവസ്തുവാണ് റോഡോമിൻ. ഇതിൽ മാരകമായ വിഷാംശമുള്ളതിനാൽ ഒരു കാരണവശാലും ഇത് കഴിക്കാൻ പാടില്ലെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.കുറച്ചു ദിവസങ്ങൾക്ക് മുൻപ്ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് പുതുച്ചേരിയില്‍ പഞ്ഞി മിഠായി നിരോധിച്ചു.
എന്നാൽ, ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്ന് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിക്കുന്ന വിൽപനക്കാർക്ക് കോട്ടൺ മിഠായി വിൽപന തുടരാം.പുതുച്ചേരിയില്‍ വില്‍ക്കുന്ന പഞ്ഞി മിഠായിയില്‍ റോഡോമൈൻ ബി എന്ന രാസവസ്തുവിന്‍റെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി പുതുച്ചേരി ലഫ്റ്റനൻ്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. സാധാരണയായി വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു കെമിക്കൽ ഡൈയാണ് റോഡോമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും, പച്ചക്കറികളിലും മറ്റും നിറം നൽകാനായി ഇവ ഉപയോഗിക്കാറുണ്ട്. ശരീരത്തിലെത്തിയാൽ അർബുദത്തിന് പോലും കാരണമാകുന്ന ഈ രാസപദാർഥമാണ് പഞ്ഞി മിഠായിലും അടങ്ങിയിട്ടുള്ളത്.
https://www.facebook.com/Malayalivartha




















