12.53 കോടിയുടെ ആസ്തിയുണ്ടായിട്ടും സ്വന്തമായി കാറില്ല, പണമായി ആകെ കൈവശമുള്ളത് 90,000 രൂപ, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി തന്റെ ആസ്തികളെ കുറിച്ച് വെളിപ്പെടുത്തി സോണിയ ഗാന്ധി

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി തന്റെ ആസ്തികളെ കുറിച്ച് വെളിപ്പെടുത്തി കോണ്‍ഗ്രസ് മുൻ അധ്യക്ഷയും മുതിർന്ന നേതാവുമായ സോണിയ ഗാന്ധി. പത്രിക നല്‍കിയതിന് പിന്നാലെയാണ് സ്വത്ത് വിവരം പുറത്തുവന്നത്. 12.53 കോടിയുടെ ആസ്തിയാണ് സോണിയാ ഗാന്ധിയ്ക്ക് ഉള്ളത്. ഇതില്‍ 88 കിലോ വെള്ളിയും 158 പവനോളം സ്വർണവും ഉള്‍പ്പെടുന്നു. ഇറ്റലിയില്‍ പിതാവിന്റെ സ്വത്തിലുള്ള 27 ലക്ഷത്തിന്റെ വിഹിതം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സോണിയാ ഗാന്ധി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹിയിലെ ദേരാമണ്ഡിയില്‍ സോണിയാ ഗാന്ധിയ്ക്ക് സ്വന്തമായി കൃഷി ഭൂമിയുമുണ്ട്. അഞ്ച് വർഷം മുമ്ബുള്ളതിനേക്കാള്‍ സോണിയയുടെ ആസ്തിയില്‍ കാര്യമായ മാറ്റമില്ല. സോണിയയുടെ ആകെ സ്വത്തുക്കള്‍ 2014ല്‍ 9.28 കോടിയും 2019ല്‍ 11.82 കോടിയുമായിരുന്നു. 2014 മുതല്‍ 2019 വരെ 27.59 ശതമാനത്തിന്റെയും, 2019 മുതല്‍ 2024 വരെ 5.89 ശതമാനത്തിന്റെയും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭരണങ്ങളാണ് കൂടുതലായും സോണിയയുടെ പക്കലുള്ളത്. ഇതില്‍ 1.4 കിലോ സ്വര്‍ണം, 88 കിലോ വെള്ളി എന്നിവ വരും. കഴിഞ്ഞ തെരഞ്ഞെടുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞതിനേക്കാള്‍ 72 ലക്ഷം രൂപയുടെ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
എംപിയുടെ ശമ്ബളം, റോയല്‍റ്റി വരുമാനം, മൂലധന നിക്ഷേപം എന്നിവയിലൂടെയാണ് വരുമാനം ലഭിക്കുന്നത്. സ്വന്തമായി കാറോ സാമൂഹിക മാധ്യമ അക്കൗണ്ടുകളോ തനിക്കില്ല. പണമായി 90,000 രൂപയാണ് കൈവശമുള്ളതെന്നും സോണിയാ ഗാന്ധി വിശദമാക്കിയിട്ടുണ്ട്. സോണിയ ഗാന്ധി 1964-ല്‍ ഇംഗ്ലീഷിലും ഫ്രഞ്ചിലും മൂന്ന് വർഷത്തെ വിദേശ ഭാഷാ കോഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട്. 1965-ല്‍ കാംബ്രിഡ്ജിലെ ലെനോക്സ് കുക്ക് സ്‌കൂളില്‍ നിന്ന് ഇംഗ്ലീഷില്‍ സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ബുധനാഴ്ച്ചയാണ് സോണിയ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. രാജ്യസഭയിലേക്ക് പത്രിക നല്‍കിയതിന് പിന്നാലെ റായ്ബറേലി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സോണിയ ഗാന്ധി എഴുതിയ കത്ത് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം റായ്ബറേലിയിലെ വോട്ടര്‍മാര്‍, സ്‌നേഹം തുടരണം; ആരോഗ്യ പ്രശ്‌നങ്ങളും പ്രായാധിക്യവും കാരണം ഇനി മത്സരിക്കില്ലെന്നും കത്തിൽ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും റായ്ബറേലിയിലെ വോട്ടര്‍മാര്‍ കൂടെ നിന്നുവെന്ന് സോണിയ കത്തില്‍ പറയുന്നു. തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം റായ് ബറേലിയിലെ വോട്ടര്‍മാരാണ്. ഫിറോസ് ഗാന്ധിയേയും ഇന്ദിരാ ഗാന്ധിയേയും റായ്ബറേലി വിജയിപ്പിച്ചത് ചൂണ്ടിക്കാട്ടിയ സോണിയ തന്റെ കുടുംബത്തോടുള്ള സ്‌നേഹം മണ്ഡലത്തിലെ ജനങ്ങള്‍ തുടരും എന്നറിയാമെന്നും കത്തില്‍ പറയുന്നു.
റായ്ബറേലിയില്‍ എന്റെ കുടുംബത്തിന്റെ വേര് വളരെ ആഴത്തിലുള്ളതാണ്. ഞാനിന്നെന്തായിരിക്കുന്നോ അതിന്റെ കാരണം നിങ്ങളാണെന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. നിങ്ങളുടെ വിശ്വാസത്തെ ആദരിക്കാന്‍ എന്റെ പരമാവധി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ തീരുമാനത്തിനുശേഷം നിങ്ങള്‍ക്കുവേണ്ടി നേരിട്ട് പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിക്കില്ല. എന്നാല്‍, എന്റെ ഹൃദയവും ആത്മാവും എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാവും, ഹിന്ദിയിലെഴുതിയ കത്തില്‍ സോണിയ പറയുന്നു.
https://www.facebook.com/Malayalivartha




















