വരുന്ന ഏതാനും ദിവങ്ങൾക്കുള്ളിൽ ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും അല്ലാത്തപക്ഷം,.. മാർച്ച് 10ന് തെക്കൻ ഗാസയിലെ റാഫയിൽ കരയാക്രമണം തുടങ്ങുമെന്നും ഇസ്രയേൽ.... ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കടന്നതിന് പിന്നാലെയാണ് മുന്നറിയിപ്പ്....

വരുന്ന ഏതാനും ദിവങ്ങൾക്കുള്ളിൽ ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും അല്ലാത്തപക്ഷം, മാർച്ച് 10ന് തെക്കൻ ഗാസയിലെ റാഫയിൽ കരയാക്രമണം തുടങ്ങുമെന്നും ഇസ്രയേൽ. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കടന്നതിന് പിന്നാലെയാണ് മുന്നറിയിപ്പ്.
ഒക്ടോബർ 7ന് രാജ്യത്തുണ്ടായ ഭീകരാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയവരെ റമദാന് മുമ്പ് ഹമാസ് വിട്ടയച്ചില്ലെങ്കിൽ റാഫയടക്കം ഗാസയിലെമ്പാടും പോരാട്ടം പടരുമെന്ന് ഇസ്രയേലിലെ യുദ്ധകാല ക്യാബിനറ്റിലെ അംഗമായ ബെന്നി ഗാന്റ്സ് പറഞ്ഞു.
മാർച്ച് 10നാണ് ഇത്തവണ വിശുദ്ധ റമദാൻ മാസം ആരംഭിക്കുന്നത്. ഗാസ മുനമ്പിൽ ശേഷിക്കുന്ന ഹമാസിന്റെ ഏക ശക്തികേന്ദ്രം റാഫയാണെന്ന് ഇസ്രയേൽ പറയുന്നു. എന്നാൽ, വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്തെത്തിയവർ അടക്കം 14 ലക്ഷത്തോളം മനുഷ്യർ ഇവിടുത്തെ ക്യാമ്പുകളിൽ തിങ്ങിപ്പാർക്കുന്നു.
ഇസ്രയേലിന്റെ കരയാക്രമണം മതിയായ ഭക്ഷണവും വെള്ളവും ചികിത്സയുമില്ലാതെ ദുരിത ജീവിതം നയിക്കുന്ന റാഫയിലെ ജനങ്ങൾക്ക് താങ്ങാനാകില്ലെന്നും ഭയാനകമായ മാനുഷിക ദുരന്തമുണ്ടാകുമെന്നും യു.എസ് അടക്കം മുന്നറിയിപ്പ് നൽകുന്നു. സാധാരണക്കാരെ ഒഴിപ്പിക്കുമെന്ന് ഇസ്രയേൽ പറയുന്നുണ്ടെങ്കിലും പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.
ലൂലക്കെതിരെ ഇസ്രയേൽ
ഗാസയിൽ ഹമാസിനെതിരെയുള്ള തങ്ങളുടെ ആക്രമണങ്ങളെ നാസി ക്രൂരതകളുമായി താരതമ്യം ചെയ്ത ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലുല ഡ സിൽവയ്ക്കെതിരെ ഇസ്രയേൽ.
ലൂലയെ രാജ്യത്തിന് ' അസ്വീകാര്യനായ വ്യക്തി'യായി ( പേഴ്സൊണ നോൺ ഗ്രാറ്റ ) പ്രഖ്യാപിക്കുന്നതായും പരാമർശം പിൻവലിക്കാതെ ഇത് നീക്കില്ലെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
ലൂലയുടേത് തീർത്തും ജൂതവിരുദ്ധ പരാമർശമാണെന്നും കൂട്ടിച്ചേർത്തു. ബ്രസീൽ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു. പരാമർശം ലജ്ജാകരമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു.
ഗാസയിൽ നടക്കുന്നത് യുദ്ധമല്ല വംശഹത്യയാണെന്നും ഹിറ്റ്ലർ ജൂതരോട് ചെയ്ത ക്രൂരതകൾക്കും ഹോളോകോസ്റ്റിനും തുല്യമാണിതെന്നും ലൂല പറഞ്ഞിരുന്നു. ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിക്കായി എത്യോപ്യയിലെ അഡിസ് അബാബയിൽ എത്തിയപ്പോഴായിരുന്നു ലൂലയുടെ പ്രതികരണം.
ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി കരാറിൽ എത്തണമെന്നും ഉടൻ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ഇസ്രായേലിൽ കൂറ്റൻ പ്രകടനങ്ങൾ. തെൽ അവീവിലും അൽ ഖുദ്സിലുമാണ് ആയിരങ്ങൾ സർക്കാറിനെതിരെ ശനിയാഴ്ച രാത്രി തെരുവിലിറങ്ങിയത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജിവെക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഗസ്സയിൽ തുടരുന്ന ആക്രമണത്തിനിടയിലും ഇത്തരത്തിൽ എല്ലാ ശനിയാഴ്ചയും ഇസ്രായേലിൽ പ്രതിഷേധക്കാർ തെരുവുകൾ കീഴടക്കാറുണ്ട്.
ആയിരക്കണക്കിന് പേർ തെൽ അവീവിലും ഹൈഫയിലും നടന്ന പ്രകടനങ്ങളിൽ പങ്കെടുത്തു. നെതന്യാഹു രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സമരക്കാർ ഉന്നയിച്ചു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് നേതൃത്വവുമായി ചർച്ച വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഏകദേശം 3000 പേരാണ് ഹൈഫയിലെ ഹോറേവ് തെരുവിൽ പ്രകടനം നടത്തിയത്. ഉടൻ തെരഞ്ഞെടുപ്പ് വേണം എന്നെഴുതിയ ബാനറുകളുമേന്തിയാണ് സമരക്കാർ മാർച്ച് നടത്തിയത്. ബന്ദികളുടെ ബന്ധുക്കളും സുഹൃത്തുക്കളും അയലോൺ റോഡ് ഉപരോധിക്കുകയും തീയിടുകയും ചെയ്തു. പലയിടത്തും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി.
പ്രസിഡന്റിന്റെ വസതിക്ക് പുറത്ത് പ്രതിഷേധക്കാരുടെ പ്രസംഗങ്ങളോടെയായിരുന്നു പ്രകടനം ആരംഭിച്ചത്. തുടർന്ന് പാരീസ് സ്‌ക്വയറിലെത്തി. ബന്ദികളുടെ കുടുംബാംഗങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്ക് പുറത്തും പ്രതിഷേധിച്ചു.
ബന്ദി മോചന ചർച്ചകൾ അവഗണിക്കുന്ന നെതന്യാഹുവിന്റെ നടപടിയെ സമരക്കാർ എതിർത്തു. ചർച്ചകൾ നടക്കുന്ന കെയ്‌റോയിലേക്ക് ഇസ്രായേലി പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് തീരുമാനവും പ്രതിഷേധത്തിന് കാരണമായി.
‘സർക്കാർ ഞങ്ങളോട് സംസാരിക്കുന്നു, അവർ ഞങ്ങളെ കണ്ടുമുട്ടുന്നു, ഞങ്ങൾ അവരുടെ പ്രഥമ പരിഗണനയാണെന്ന് അവർ വാഗ്ദാനം ചെയ്യുന്നു. അതിനാൽ ഞാൻ ചോദിക്കുന്നു, ബന്ദികൾ എവിടെയാണ്, എന്തുകൊണ്ടാണ് അവർ ഇപ്പോൾ ഞങ്ങളുടെ കൂടെയില്ലാത്തത്?’ബന്ദിയാക്കപ്പെട്ടവരുടെയും കാണാതായ കുടുംബങ്ങളുടെയും കൂട്ടായ്മയിലെ അംഗം ടോം ബർകായ് ചോദിച്ചു.
‘മിസ്റ്റർ നെതന്യാഹു, പ്രധാനമന്ത്രിയെന്ന നിലയിൽ നിങ്ങളെ ഞങ്ങൾക്കറിയാം, വർഷങ്ങളായി നിങ്ങൾ എന്റെ പ്രധാനമന്ത്രിയാണ്. നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുള്ളപ്പോൾ, അത് എങ്ങനെ യാഥാർത്ഥ്യമാക്കണമെന്ന് നിങ്ങൾക്കറിയാം. എന്നാൽ, ഇപ്പോൾ നിങ്ങൾ എവിടെയാണ്?- ടോം ബർകായ് ആവർത്തിച്ചു.
‘ഒരു പ്രതിനിധിയെ കെയ്‌റോയിലേക്ക് അയക്കാതിരിക്കാൻ പ്രധാനമന്ത്രിക്കും യുദ്ധമന്ത്രിക്കും എന്ത് അവകാശമുണ്ട്? ബന്ദികളാക്കിയ 134 പേരിൽ പ്രധാനമന്ത്രിയുടെ മകനോ മുതിർന്ന മന്ത്രിയുടെ മകളോ ഇല്ല എന്നതാണ് പ്രശ്‌നം. ഇസ്രായേൽ ജനത മാത്രമാണ് ബന്ദികളായിരിക്കുന്നത്’ -ഹമാസ് ബന്ദിയാക്കിയ സൈനികൻ ഇറ്റായ് ചെന്നിന്റെ പിതാവ് റൂബി ചെൻ പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കാൻ നെതന്യാഹുവിന്റെ ഭരണകൂടത്തിന്മേൽ സമ്മർദ്ദം വർധിക്കുകയാണ്. പ്രത്യേകിച്ചും ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ പല ബന്ദികളും കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ.
ഗസ്സസയിലെ തങ്ങളുടെ ബന്ധുക്കൾക്ക് എന്ത് സംഭവിക്കുമെന്നും ഹമാസുമായുള്ള ചർച്ചകളുടെ ഭാവിയെക്കുറിച്ചും അറിയാൻ വെള്ളിയാഴ്ച ബന്ദികളുടെ കുടുംബങ്ങൾ നെതന്യാഹുവുമായും യുദ്ധ കാബിനറ്റുമായും അടിയന്തര ചർച്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം അവഗണിക്കുകയാണ് സർക്കാർ.
സമ്പൂർണ വിജയമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് നെതന്യാഹു പറയുന്നത്. ഹമാസിനെ സൈനികമായി പരാജയപ്പെടുത്താതെ ഇത് നേടാനാവില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗസ്സയുടെ തെക്കേ അറ്റത്തുള്ള റഫയിലേക്കും ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ.
https://www.facebook.com/Malayalivartha





















