ചൈനീസ് ചാരക്കപ്പൽ മാലദ്വീപിൽ നകൂരമിട്ടതിന് ശേഷം ഇന്ത്യയും ഏറെ ജാഗ്രതയോടെയാണ് നീക്കങ്ങൾ നടത്തുന്നത്... ഇന്ത്യയുടെയും ശ്രീലങ്കയുടെയും സൈനികകപ്പലുകൾ തീരത്തെത്തിയതിനിടെയാണ് ചൈനാക്കപ്പലിന്റെയും വരവ്...

ചൈനീസ് ചാരക്കപ്പൽ മാലദ്വീപിൽ നകൂരമിട്ടതിന് ശേഷം ഇന്ത്യയും ഏറെ ജാഗ്രതയോടെയാണ് നീക്കങ്ങൾ നടത്തുന്നത്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിത്തുടരുന്നതിനിടെ പ്രകോപനംസൃഷ്ടിച്ച് ചൈനയുടെ ഗവേഷണക്കപ്പൽ മാലദ്വീപ് തീരത്ത് നങ്കൂരമിട്ടു. മാലദ്വീപുമായി ചേർന്നുള്ള ‘ദോസ്തി-16’ ത്രികക്ഷി നാവികാഭ്യാസത്തിനായി ഇന്ത്യയുടെയും ശ്രീലങ്കയുടെയും സൈനികകപ്പലുകൾ തീരത്തെത്തിയതിനിടെയാണ് ചൈനാക്കപ്പലിന്റെയും വരവ്.മാലെ തുറമുഖത്തിനുസമീപം വ്യാഴാഴ്ച രാവിലെയോടെയാണ് 4300 ടൺ ഭാരമുള്ള ‘ഷിയാങ് യാങ് ഹോങ് 03’ എന്ന ചൈനയുടെ ഗവേഷണക്കപ്പലെത്തിയത്. ഉച്ചയോടെ കപ്പൽ തിലഫുഷിയോടടുത്തു. ഒരുമാസമായി ഇന്ത്യൻമാഹാസമുദ്രത്തിൽ ചെലവിട്ടശേഷമാണ് നങ്കൂരമിട്ടത്.
സമുദ്രപര്യവേക്ഷണവും സർവേയും ലക്ഷ്യമിട്ടുള്ള ചൈനീസ് കപ്പലിന് ജനുവരി 23-നാണ് മാലദ്വീപ് സർക്കാർ നങ്കൂരമിടാൻ അനുമതി നൽകിയത്. ഒരുമാസംമുമ്പ് ചൈനയിലെ സന്യ തുറമുഖത്തുനിന്ന് പുറപ്പെട്ടതാണ് കപ്പൽ. അതേസമയം, കപ്പലിലെ ജി.പി.എസ്. സംവിധാനങ്ങൾ നിർജീവമാക്കിവെച്ചിരിക്കുന്നതിനാൽ കൃത്യമായി ട്രാക്ക് ചെയ്യാനാവുന്നില്ലെന്ന് റിപ്പോർട്ടുണ്ട്.ഭൗമരാഷ്ട്രീയത്തിലെ തന്ത്രപ്രധാനമേഖലയായ ഇന്ത്യൻ മഹാസമുദ്രത്തിൽ ഗവേഷണക്കപ്പലെത്തുന്നതിൽ ഇന്ത്യ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊളംബോ തുറമുഖത്ത് നങ്കൂരമിടാൻ അനുവദിക്കരുതെന്ന് ശ്രീലങ്കയോടും ആവശ്യപ്പെട്ടു.അവശ്യവസ്തുക്കളുടെ കുറവുനികത്താനാണ് നങ്കൂരമിടുന്നതെന്നും മാലദ്വീപ് സമുദ്രത്തിൽ കപ്പൽ ഗവേഷണത്തിലേർപ്പെടില്ലെന്നും മാലദ്വീപ് സർക്കാർ പറയുന്നുണ്ട്. കപ്പലിന്റെ പ്രവർത്തനം യു.എൻ. കൺവെൻഷൻ പ്രകാരമുള്ള അന്താരാഷ്ട്ര സമുദ്രചട്ടങ്ങളനുസരിച്ചാണെന്ന് ചൈനീസ് വിദേശകാര്യവക്താവ് വാങ് വെൻബിൻ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലാണ് കടുത്ത ഇന്ത്യാവിരുദ്ധനും ചൈനീസ് അനുകൂലിയുമായ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി അധികാരത്തിലെത്തിയത്. പിന്നാലെ ഇന്ത്യൻ പട്ടാളക്കാരെ പുറത്താക്കുമെന്ന പ്രഖ്യാപനം നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുയിസു സർക്കാരിലെ മന്ത്രിമാർ അധിക്ഷേപിച്ചതുമൊക്കെ ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാക്കി.ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തി മടങ്ങിയതിനുശേഷമാണ് കഴിഞ്ഞ ജനുവരി 14ന് ഗവേഷണക്കപ്പൽ എന്നു ചൈന വിശേഷിപ്പിക്കുന്ന ഷിയാങ് യാങ് ഹോങ് 3 യാത്ര തുടങ്ങിയത്. മാലിദ്വീപിന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു സമീപം കപ്പൽ ഒരുമാസം നങ്കൂരമിട്ടതായി റിപ്പോർട്ടുണ്ട്. ജനുവരി 22 മുതൽ സാധാരണ ട്രാക്കിങ് സൈറ്റുകളിൽ കപ്പലിന്റെ സാന്നിധ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
ഇന്ത്യാ വിരുദ്ധ നിലപാടുള്ള മുഹമ്മദ് മുയ്സു മാലദ്വീപിനെ ഇന്ത്യയിൽ നിന്നകറ്റി ചൈനയുമായി അടുപ്പിക്കാനുള്ള ശ്രമത്തിലാണ്.ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ ഇത്തരം കപ്പലുകളുടെ സാന്നിധ്യത്തിൽ ഇന്ത്യ നിരന്തരം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചൈന അയയ്ക്കുന്ന കപ്പല്‍ കടലിന്റെ അടിത്തട്ടിലെ മുങ്ങിക്കപ്പലുകള്‍ മുതല്‍ ഉപഗ്രഹങ്ങള്‍ വരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളോടു കൂടിയതാണ്. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹ വിക്ഷേപണങ്ങളും ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ കൃത്യമായ സ്ഥാനവും മറ്റ് നിർണായക വിവരങ്ങളും ശേഖരിക്കാൻ ഇതുവഴി സാധിക്കും.ഇന്ത്യന്‍ നാവിക സേനയുടെ ഇടപെടലുകളും മുങ്ങിക്കപ്പൽ അടക്കമുള്ളവയുടെ നീക്കങ്ങളും നിരീക്ഷിക്കാൻ കപ്പലിന് സാധിക്കുമെന്നും ആരോപണമുണ്ട്. കപ്പലുകൾ ശേഖരിക്കുന്ന വിവരങ്ങളിൽ സിവിലിയൻ - സൈനിക വിവരങ്ങള്‍ ഉൾപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.എന്നാൽ ഈ റിപ്പോർട്ടുകൾ ചൈന തള്ളിക്കളഞ്ഞിട്ടുണ്ട്. ചൈന ഉയർത്തുന്ന ഭീഷണിയെന്ന തരത്തിൽ സൃഷ്ടിക്കുന്ന വ്യാജ കഥകളുടെ ഭാഗം മാത്രമാണ് ഇത്തരം റിപ്പോർട്ടുകളെന്നാണ് ചൈനയുടെ വിശദീകരണം. കപ്പലിലെ ഗവേഷണ സംവിധാനങ്ങൾ ശാസ്ത്രീയമായ ധാരണകൾ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നുതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha





















