2025-ന്റെ രണ്ടാം പകുതിയോടെ നടക്കുന്ന ഗഗൻയാൻ ദൗത്യത്തിലെ യാത്രികരുടെ പേരുവിവരങ്ങൾ നേരത്തെ പുറത്ത് വിട്ടത് എന്തിനു ? പിന്നിലെ രഹസ്യം പുറത്ത് വിട്ട് ഇസ്രോ മേധാവി എസ്. സോമനാഥ്

ഇന്ത്യ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൗത്യമാണ് ഗഗൻയാൻ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഈ ദൗത്യത്തിനായി രാജ്യം ഒന്നടങ്കം ഉറ്റുനോക്കുകയാണ് . യാത്രികരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രി ഇന്നലെ പുറത്തുവിട്ടതോടെ രാജ്യത്തിന്റെ കാത്തിരിപ്പിനു തുടക്കമായിരിക്കുകയാണ്. 2025-ന്റെ രണ്ടാം പകുതിയോടെയാകും ദൗത്യമെന്നാണ് സൂചന. അതായത് ദൗത്യത്തിന് ഒരു വര്ഷത്തോളം കാത്തിരിക്കേണ്ടിയിരിക്കുന്നു.
ഒരു വർഷം ദൗത്യത്തിനായി കിടക്കവേ എന്ത് കൊണ്ടാണ് ഗഗൻയാൻ യാത്രികരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയത് എന്നതുമായി ബന്ധപ്പെട്ടു സംശയങ്ങൾ ശക്തമാകുകയാണ്. എന്നാൽ ഈ സംശയത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇസ്രോ മേധാവി എസ്. സോമനാഥ്.ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് , ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അങ്കത് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് .
ഇവരിൽ മൂന്ന് പേർക്ക് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പരിശീലനം നൽകും. ഒരാളെ ദൗത്യത്തിന് മുൻപ് തന്നെ അവരുടെ ബഹിരാകാശ നിലയമായ ഐഎസ്എസിലേക്ക് കൊണ്ടുപോകും . ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി കൂടുതൽ പരിശീലനം കിട്ടാനും ഡിസൈൻ കൃത്യമാക്കാനുമാണ് നാസയുടെ സഹകരണത്തോടെയുള്ള ബഹിരാകാശ യാത്ര.
സംഘത്തിൽ ഒരാൾ നാസയ്‌ക്കൊപ്പം ബഹിരാകാശ യാത്ര നടത്തുകയാണ്. ഈ സാഹചര്യത്തിൽ ഗഗൻയാന് വേണ്ടി ഇന്ത്യ തിരഞ്ഞെടുത്തവരുടെ പേരുകൾ രഹസ്യമാക്കി വയ്‌ക്കാനാകാത്ത സ്ഥിതിയാണ്. ദൗത്യത്തിന് ഒരു വർഷം മുൻപ് തന്നെ യാത്രകിരുടെ വിവരങ്ങൾ പ്രധാനമന്ത്രി നേരിട്ട് വെളിപ്പെടുത്തിയത് അതുകൊണ്ടാണെന്നും സോമനാഥ് പറഞ്ഞു.
https://www.facebook.com/Malayalivartha





















