പുതുച്ചേരിയെ നടുക്കിയ അതിക്രൂര കൊലപാതകത്തിൽ പ്രതിഷേധം ശക്തം; 9 വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം നഗരത്തിലെ അഴുക്കുചാലില്‍ ഉപേക്ഷിച്ച നാല് പ്രതികൾ കസ്റ്റഡിയിൽ:- ഒളിവിൽ കഴിയുന്നവർക്കായി തെരച്ചിൽ ഊർജ്ജിതം...

പുതുച്ചേരിയെ നടുക്കിയ അതിക്രൂര കൊലപാതകത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഒമ്പത് വയസുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം നഗരത്തിലെ അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയാണ് കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം നാലുപേര്‍ കസ്റ്റഡിയിലുമുണ്ടെന്ന് പുതുച്ചേരി പൊലീസ് അറിയിച്ചു. ക്രൂരകൊലപാതകത്തിന് ശേഷം കൈയ്യും കാലും കെട്ടിയാണ് മൃതദേഹം ഓടയില്‍ ഉപേക്ഷിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് പുതുച്ചേരി സോലൈമേട് സ്വദേശിയായ 9 വയസുകാരിയെ കാണാതായത്. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ പെൺകുട്ടി രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. മാതാപിതാക്കളുടെ പരാതിയിൽ പോലീസ് പ്രത്യേക സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെ കഴിഞ്ഞ ദിവസം വൈകിട്ടാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധനയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ മണിക്കൂറുകൾക്കകം നാലു പ്രതികൾ പിടിയിലായി.
അമ്പത്തെട്ടുകാരനായ പ്രദേശവാസി, വിവേകാനന്ദൻ, പത്തൊമ്പത്കാരനായ കരുണാസ്, പ്രായപൂർത്തിയാകാത്ത രണ്ടു യുവാക്കൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ തന്നെ പെൺകുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കിയതായി പ്രതികൾ സമ്മതിച്ചു. പ്രായപൂർത്തിയാകാത്ത കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.
പുതുച്ചേരി ജിപ്മർ ആശുപത്രിയിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം പ്രദേശം ബന്ധുക്കൾക്ക് കൈമാറി. അതിനിടെ പ്രതികളെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം പുതുച്ചേരി പോലീസ് സ്റ്റേഷന് മുന്നിൽ വൻ പ്രതിഷേധം നടത്തി. പെൺകുട്ടിയുടെ വീട്ടിൽ നിന്നും 200 മീറ്റർ അകലെ ചാക്കിനുള്ളിൽ കൈകാലുകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരിയിൽ വിവിധ ഇടങ്ങളിൽ പ്രതിഷേധം നടന്നു. പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ട മുഖ്യമന്ത്രി എൻ. രംഗസ്വാമി 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അതിനിടെ, സംഭവത്തില്‍ പ്രതികരണവുമായി നടന്‍ വിജയ് രംഗത്ത് എത്തി. തന്‍റെ രാഷ്ട്രീയ കക്ഷിയായ തമിഴക വെട്രി,കഴകത്തിന്‍റെ പേരില്‍ ഇറക്കിയ പ്രസ്താവനയിലാണ് പുതുച്ചേരിയെ നടക്കിയ കൊലപാതകത്തില്‍ വിജയ് പ്രതികരിച്ചത്.
പുതുച്ചേരി മുതിയാൽപേട്ട സ്വദേശിനിയായ 9 വയസ്സുകാരി ലൈംഗികാതിക്രമത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമാണ്. മകളെ നഷ്ടപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ ഹൃദയ വേദനയോടെ അനുശോചനം അറിയിക്കുന്നു. പെൺകുട്ടിയെ ക്രൂരമായും ദയയില്ലാതെയും കൊലപ്പെടുത്തിയ കൊലയാളികളെ ശിക്ഷിക്കാൻ പുതുച്ചേരി സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് വെട്രി കഴകത്തിന്‍റെ പേരിൽ അഭ്യർത്ഥിക്കുന്നുവെന്നാണ് ടിവികെ പുറത്തുവിട്ട പത്രകുറിപ്പില്‍ പറയുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
കേസിൽ പ്രത്യേക സമിതി അന്വേഷണം ആരംഭിച്ചു. പോലീസ് കസ്റ്റഡിയിലുള്ള മറ്റ് 5 പേരെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായ കരുണാസിനും വിവേകാനന്ദനുമെതിരെ പോക്‌സോ, ചുമത്തി കേസെടുത്തു. സംഭവത്തെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി അപലപിച്ചു. സംഭവം പുതുച്ചേരിയെ മാത്രമല്ല രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുമ്പോൾ, കാണാതാകുന്നതിന് മുമ്പ് മകൾ അവസാനമായി തൊട്ട കളിപ്പാട്ടങ്ങളും പുസ്തകങ്ങളും കൈയിൽ പിടിച്ച് കരയുന്ന അമ്മയുടെ മുഖം കണ്ട്, നിന്നവരെയും തളർത്തുന്നതായിരുന്നു.
പെൺകുട്ടിയുടെ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു. അക്രമികൾ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി ഓടയിൽ വലിച്ചെറിയുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. പെൺകുട്ടിയുടെ മൃതദേഹ പരിശോധനയിലാണ് പീഡനം തെളിഞ്ഞത്.
ഐസ് ക്രീം വാങ്ങാനെന്ന വ്യാജേന കുട്ടിയെ രണ്ടുപേരും കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് സൂചന. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha





















