ലോക്‌സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് സിഎഎ, വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയത്...കേരളത്തിലും രാഷ്ട്രീയ പ്രചരണ തന്ത്രം മാറുകയാണ്...കേന്ദ്രം കൂടുതൽ വിശദീകരണങ്ങളുമായി രംഗത്തുവന്നിട്ടിണ്ട്...

ലോക്‌സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് സിഎഎ വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയത്. പൗരത്വ നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതോടെ കേരളത്തിലും രാഷ്ട്രീയ പ്രചരണ തന്ത്രം മാറുകയാണ്. കേരളത്തിൽ അടക്കം പ്രതിഷേധം ശക്തമായവേ കേന്ദ്രം കൂടുതൽ വിശദീകരണങ്ങളുമായി രംഗത്തുവന്നിട്ടിണ്ട്.ജാതി-മത ഭേദമെന്യേ ഇന്ത്യൻ പൗരന്മാരുടെ പൗരത്വം എടുത്തുകളയുന്ന നിയമമല്ലിതെന്നും എന്നാൽ, ധാരാളം തെറ്റിദ്ധാരണകൾ പ്രചരിക്കപ്പെടുന്നുണ്ടെന്നും പൗരത്വ നിയമത്തിലെ ഭേദഗതിച്ചട്ടങ്ങൾ പുറത്തിറക്കി ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. ദശാബ്ദങ്ങളായി പീഡനമനുഭവിക്കുന്ന അഭയാർഥികൾക്കു മാന്യമായ ജീവിതമുറപ്പുവരുത്തുന്നതാണ് നിയമം.മൂന്ന് രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പൗരത്വത്തിനും പുനരധിവാസത്തിനുമുണ്ടായിരുന്ന നിയമതടസ്സങ്ങൾ ഇല്ലാതാക്കാനാണിത്.
അവരുടെ സാംസ്‌കാരികവും ഭാഷാപരവും സാമൂഹികവുമായ അസ്തിത്വത്തെ സംരക്ഷിക്കാൻ ഇതുപകരിക്കുമെന്നും സാമ്പത്തിക, വാണിജ്യ അവകാശങ്ങൾ, സ്വതന്ത്രസഞ്ചാരം, സ്വത്തവകാശം എന്നിവ ഉറപ്പാക്കുന്നതാണ് നിയമമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആറാംപട്ടികയിൽ ഉൾപ്പെടുത്തപ്പെട്ട അസമിലെ കർബി ആങ്‌ലോങ്, മേഘാലയയിലെ ഗരോ ഹിൽസ്, മിസോറമിലെ ചക്മ ജില്ല, ത്രിപുരയിലെ ആദിവാസി ജില്ലകൾ എന്നിവയ്ക്ക് നിയമത്തിൽ ഇളവുണ്ട്.കേരളത്തിൽ അടക്കം നയപ്പാക്കില്ലെന്ന് പറയുമ്പോഴും അത് മറികടക്കാനും ഭേദഗതികൾ നിയമത്തിലുണ്ട്. പൗരത്വം നൽകുന്ന പ്രക്രിയയിൽ സംസ്ഥാന സർക്കാരുകൾക്ക് പങ്കാളിത്തം പരിമിതപ്പെടുത്തുന്നതാണ് പുതിയ വ്യവസ്ഥ. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ കളക്ടർക്ക് പൗരത്വ അപേക്ഷകൾ സ്വീകരിക്കാമായിരുന്നു.
എന്നാൽ നിലവിൽ ഇലക്ട്രോണിക് രീതിയിൽ സമർപ്പിക്കേണ്ട അപേക്ഷകൾ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കേന്ദ്രം സർക്കാർ ഒരു എംപവേർഡ് കമ്മിറ്റിയും ജില്ലാതല കമ്മിറ്റിയും രൂപീകരിക്കണമെന്നാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.പൂർണമായും ഓൺലൈനായാണ് പൗരത്വത്തിനു അപേക്ഷിക്കേണ്ടത്. ഇതിനായി പ്രത്യേക വെബ് പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി നടത്തിപ്പിനായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സെൻസസ് ഡയറക്ടറുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതികളെ ചുമതലപ്പെടുത്തി. അപേക്ഷാ ഫോമുകൾ വിജ്ഞാപനത്തോടൊപ്പം ഉൾക്കൊള്ളിച്ചിട്ടുണ്ട്. അപേക്ഷകർ ഏതുവർഷമാണ് ഇന്ത്യയിലെത്തിയതെന്ന് രേഖപ്പെടുത്തണം. ഒരു വർഷമായി ഇന്ത്യയിൽ താമസിച്ചുവരുന്നവരായിരിക്കണം. 14 വർഷത്തിനിടയിൽ കുറഞ്ഞത് അഞ്ചുവർഷമെങ്കിലും ഇന്ത്യയിൽ താമസിച്ചിട്ടുണ്ടാവണം എന്നതാണ് വ്യവസ്ഥ ചെയ്യുന്നത്.
നിയമ ഭേദഗതിയോടെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പൗരത്വത്തിന് അപേക്ഷിക്കാൻപാസ്‌പോർട്ട് അല്ലെങ്കിൽ ഇന്ത്യ നൽകുന്ന റെസിഡൻഷ്യൽ പെർമിറ്റ് എന്നിവ ആവശ്യമാണെന്ന വ്യവസ്ഥയാണ് ഫലത്തിൽ ഇല്ലാതായത്. ഇതിന് പകരമായി ജനന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ രേഖകൾ, ലൈസൻസ്, ഭൂമി, വാടക രേഖകൾ എന്നിവ ഉപയോഗിക്കാനാകും.സാധുവായ ഒരു വിദേശ പാസ്‌പോർട്ടിന്റെ പകർപ്പ്, സാധുവായ റെസിഡൻഷ്യൽ പെർമിറ്റിന്റെ പകർപ്പ്, 1,500 രൂപയുടെ ചലാൻ, അപേക്ഷകന്റെ ഒരു സത്യവാങ്മൂലം, അപേക്ഷകന്റെ സ്വഭാവം സാക്ഷ്യപ്പെടുത്തുന്ന രണ്ട് ഇന്ത്യക്കാരിൽ നിന്നുള്ള രണ്ട് സത്യവാങ്മൂലങ്ങൾ എന്നിവയോടൊപ്പം പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവന്റെ/അവളുടെ ഉദ്ദേശ്യം വ്യക്തമാക്കുന്ന വ്യത്യസ്ത തീയതികളിലോ വ്യത്യസ്ത പത്രങ്ങളിലോ പ്രസിദ്ധീകരിച്ച പരസ്യത്തിന്റെ രണ്ട് പത്ര കട്ടിങ്ങുകൾ എന്നിവ ആവശ്യമായിരുന്നു. ഇവയെല്ലാം പുതിയ ഭേദഗതി പ്രകാരം ഒഴിവാക്കപ്പെട്ടു.ഇതിനൊപ്പം ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന ഭാഷകളിലൊന്ന് അപേക്ഷകന് അറിയാമെന്ന് തെളിയിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയും സർക്കാർ ഒഴിവാക്കി. പുതിയ സാഹചര്യത്തിൽ ഒരു ഭാഷ സംസാരിക്കാനുള്ള കഴിവും മതിയാകും.
അപേക്ഷകർ 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ പ്രവേശിച്ചുവെന്ന് തെളിയിക്കുന്നതിനായി 20 രേഖകളാണ് സാധുവായി പ്രഖ്യാപിച്ചിട്ടുള്ളത്.സാധുതയുള്ള വിസ, എഫ്ആർആർഒ നൽകുന്ന റെസിഡൻഷ്യൽ പെർമിറ്റ്, ഇന്ത്യയിലെ സെൻസസ് എൻയുമറേറ്റർമാർ നൽകിയ സ്ലിപ്പ്, ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ്, റേഷൻ കാർഡ്, സർക്കാരോ കോടതിയോ നൽകിയ ഏതെങ്കിലും കത്ത്, ഇന്ത്യൻ ജനന സർട്ടിഫിക്കറ്റ്, ഭൂമി അല്ലെങ്കിൽ വാടക രേഖകൾ, രജിസ്റ്റർ ചെയ്ത വാടക കരാർ എന്നിവ ഉൾപ്പെടുന്നു.പാൻ കാർഡ്, കേന്ദ്രം, സംസ്ഥാനം, പൊതുമേഖലാ സ്ഥാപനം അല്ലെങ്കിൽ ബാങ്ക് നൽകിയ രേഖ, ഏതെങ്കിലും തദ്ദേശ സ്ഥാപനത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമോ അതിലെ ഓഫീസറോ റവന്യൂ ഓഫീസറോ നൽകുന്ന സർട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് അക്കൗണ്ട്, ഇന്ഷുറന്സ് പോളിസി, യൂട്ടിലിറ്റി ബില്ലുകൾ, കോടതി അല്ലെങ്കിൽ ട്രിബ്യൂണൽ രേഖകൾ; ഇപിഎഫ് രേഖകൾ, സ്‌കൂൾ ലീവ് സർട്ടിഫിക്കറ്റ്, അക്കാദമിക് സർട്ടിഫിക്കറ്റ്, മുനിസിപ്പാലിറ്റി ട്രേഡ് ലൈസൻസ്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവയാണ് ഈ പട്ടികയിൽ ഉൾപ്പെട്ട രേഖകൾ.
പൗരത്വ നിയമ ഭേദഗതി നടത്തിപ്പിനായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സെൻസസ് ഡയറക്ടറുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ, ഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസർ, നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന് കീഴിലെ സംസ്ഥാന ഇൻഫർമേഷൻ ഓഫീസർ, സംസ്ഥാനത്തെ പോസ്റ്റ്മാസ്റ്റർ ജനറൽ അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്ന കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ എന്നിവർ സമിതിയിൽ സ്ഥിരാംഗങ്ങളായിരിക്കും.
https://www.facebook.com/Malayalivartha






















