5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച

മധ്യപ്രദേശില്‍ അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ ആശുപത്രിയ്ക്ക് ഗുരുതര പിഴവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ബ്ലഡ് ബാങ്കില്‍ ഉപയോഗിച്ചത് കാലഹരണപ്പെട്ട രക്തമാണെന്നും രക്തം സ്വീകരിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്ലഡ് ബാങ്കിലെ രജിസ്റ്ററില്‍ രോഗികള്‍, രക്തദാതാക്കള്‍ എന്നിവരുടെ വിവരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും രക്തദാതാക്കളുടെ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെസ്റ്റ് കിറ്റുകളുടെ ബാച്ച് നമ്പറുകള്‍ രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തി.
കഴിഞ്ഞ ഡിസംബറിലാണ് സത്‌നയിലെ വല്ലഭായി പട്ടേല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ചെന്ന വിവരം പുറത്ത് വന്നത്. തലാസീമിയ ബാധിച്ച കുട്ടികള്‍ക്കാണ് രോഗബാധയുണ്ടായത്. നടപടികളുടെ ഭാഗമായി അന്ന് സത്‌നാ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് ഡോ. ദേവേന്ദ്ര പട്ടേലിനെയും രണ്ട് ലബോറട്ടറി ടെക്‌നീഷ്യന്‍മാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.
ദാതാക്കളുടെ രക്തം പരിശോധിക്കുന്നതില്‍ വലിയ അനാസ്ഥയുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രക്തദാതാക്കളുടെ വിലാസമോ പരിശോധനാ വിവരങ്ങളോ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. എച്ച്‌ഐവി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തേണ്ട അത്യാധുനികമായ ഫോര്‍ത്ത് ജനറേഷന്‍ എലിസ അല്ലെങ്കില്‍ CLIA പരിശോധനകള്‍ക്ക് പകരം കൃത്യത കുറഞ്ഞ റാപ്പിഡ് കാര്‍ഡ് പരിശോധനകളാണ് പലപ്പോഴും നടത്തിയത്. 2024 ജനുവരി മുതല്‍ 2025 മാര്‍ച്ച് വരെ കുട്ടികള്‍ക്ക് നല്‍കിയ 204 യൂണിറ്റ് രക്തത്തില്‍ 35 എണ്ണവും ഇത്തരത്തില്‍ ശരിയായ പരിശോധന നടത്താത്തവയാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു.
രക്തബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ നിയമവിരുദ്ധമായ ഇടപെടലുകള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. സത്‌നയിലെ ആശുപത്രിയില്‍ അനധികൃത വ്യക്തികളുടെ സാന്നിധ്യം പതിവായിരുന്നുവെന്നും രേഖകളില്‍ കൃത്രിമം കാണിച്ചതായും കണ്ടെത്തി. കൂടാതെ ലൈസന്‍സ് കാലാവധി കഴിഞ്ഞ ബിര്‍ള ബ്ലഡ് സെന്റര്‍ എന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്നും കാലാവധി കഴിഞ്ഞ രക്ത യൂണിറ്റുകള്‍ രോഗികള്‍ക്ക് നല്‍കി. എച്ച് ഐ വി ബാധിച്ച ഒരു പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ രക്തമാണ് നല്‍കിയതെന്ന് പരിശോധനയില്‍ വ്യക്തമായി.
രക്തപരിശോധനയില്‍ എച്ച് ഐ വി ലക്ഷണങ്ങള്‍ കണ്ട ദാതാക്കളെ കൃത്യമായി പരിശോധിക്കുന്നതിലോ അവര്‍ക്ക് ആവശ്യമായ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലോ ആരോഗ്യ വകുപ്പ് പരാജയപ്പെട്ടു. പരിശോധനയില്‍ രോഗബാധയുണ്ടെന്ന് സംശയിച്ച 14 ദാതാക്കളില്‍ അഞ്ച് പേരുടെ വിവരങ്ങള്‍ മാത്രമാണ് എആര്‍ടി സെന്ററുകളില്‍ ഉള്ളത്. ബാക്കി ഒന്‍പത് പേര്‍ ഇപ്പോള്‍ എവിടെയാണെന്നോ അവരുടെ ആരോഗ്യസ്ഥിതി എന്താണെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല. ഇത് സമൂഹത്തില്‍ രോഗം പടരാന്‍ ഇടയാക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
നിലവില്‍ വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ വിപുലമായ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തലാസീമിയ ബാധിച്ച് മാസത്തില്‍ രക്തമാറ്റം അനിവാര്യമായ കുട്ടികളാണ് അധികൃതരുടെ അനാസ്ഥ കാരണം എച്ച്‌ഐവി ബാധിതരായിരിക്കുന്നത്.
https://www.facebook.com/Malayalivartha




















