വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ് മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്

വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ് മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രയേലിന്റെ വ്യോമാക്രമണം. പശ്ചിമേഷ്യയിൽ സംഘർഷം ഇതോടെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ, തബ്രിസ്, ഇസ്ഫഹാൻ എന്നീ നഗരങ്ങളിൽ ശക്തമായ സ്‌ഫോടനങ്ങൾ കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ടെഹ്റാനിൽ കുറഞ്ഞത് രണ്ട് വലിയ സ്‌ഫോടനങ്ങളും ഇസ്ഫഹാനിൽ മൂന്ന് സ്‌ഫോടനങ്ങളും ഉണ്ടായതായി ഇർന (IRNA) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ഇറാൻ 'ഭീകര ഭരണകൂടത്തിന്റെ' സൈനിക ലക്ഷ്യങ്ങളെയാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (IDF) അറിയിച്ചു.
ഇസ്രയേലിൽ പലയിടങ്ങളിലും സൈറൻ മുഴങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആക്രമണത്തിന്‍റെ വ്യാപ്തിയോ നാശനഷ്ടങ്ങള്‍ എത്രത്തോളമാണെന്നോ വ്യക്തമായിട്ടില്ല. ആക്രമണത്തിന് പിന്നാലെ ‘ഇന്ന് രാത്രി ടെഹ്റാൻ കത്തണം’ എന്നായിരുന്നു ഇസ്രയേലിലെ മന്ത്രി ഇറ്റ്മർ ബെൻ ഗിവിറിന്‍റെ പ്രതികരണം. ഗുരുതരമായ തെറ്റാണ് ഇറാൻ വരുത്തിയതെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേല്‍ സൈനിക നേതൃത്വം വ്യക്തമാക്കി. ഇറാനിലുള്ള ഇന്ത്യക്കാർ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു. ഇന്ത്യക്കാർ ഇറാനിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇറാൻ ഇസ്രായേലിലേക്ക് നിരവധി മിസൈലുകൾ വിക്ഷേപിച്ചു. ഇസ്രായേൽ സൈന്യം പല മിസൈലുകളും തടഞ്ഞതായി അറിയിച്ചെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈറൺ മുഴങ്ങി. ഇതോടെ ജനങ്ങൾ വീണ്ടും ബങ്കറുകളിലേക്ക് ഓടേണ്ട സാഹചര്യമുണ്ടായി. ഇസ്രയേലും തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തിൽ ഇറാഖ് തങ്ങളുടെ വ്യോമപാത 72 മണിക്കൂർ നേരത്തേക്ക് പൂർണ്ണമായി അടച്ചു. ഏപ്രിൽ മാസത്തിലെ വെടിനിർത്തലിന് ശേഷം ആദ്യമായി ഉണ്ടായ ഈ ആക്രമണത്തിൽ ഇസ്രായേലിൽ ഉടനീളം മണിക്കൂറുകളോളമാണ് അപായ സൈറണുകൾ മുഴങ്ങിയത്.
ഇതിനിടെ, ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനിലെ പെട്രോ കെമിക്കൽ പ്ലാന്‍റുകൾ ആക്രമിച്ചതായി ഇസ്രയേൽ. പ്ലാന്റുകൾക്ക് തകരാറുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇസ്രയേൽ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ അധികൃതർ പറഞ്ഞു. സംഘർഷത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ തെതന്യാഹു സുരക്ഷാ കാബിനറ്റ് വിളിച്ചു. ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ടെഹ്റാനിലും ഇസ്ഫഹാനിലും ഇസ്രയേൽ ആക്രമണം നടത്തി. ഏപ്രിൽ 8ന് താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇറാനും ഇസ്രയേലും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഘർഷം വർധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ തിരിച്ചടി തുടർന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ യുഎസ്–ഇറാൻ സമാധാന ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലായി.
ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ടെഹ്റാനിലെ പ്രധാന വിമാനത്താവളമായ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള വ്യോമപാത ഇറാൻ അടച്ചു. എയർ-ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ അറിയിച്ചു. ലബനനെ ആക്രമിച്ചതിനു മറുപടിയായാണ് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചത്. യുഎസുമായി സമാധാനക്കരാർ സാധ്യമാകണമെങ്കിൽ ലബനനെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഇറാന്‍ പറയുന്നത്.
ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രയേൽ ഞായറാഴ്ച കനത്ത ആക്രമണം നടത്തിയിരുന്നു. ലബനനിലെ ആക്രമണം താൽക്കാലികമായി നിർത്തണമെന്ന യുഎസിന്റെ അഭ്യർഥന ലംഘിച്ചുകൊണ്ടായിരുന്നു ഇസ്രയേലിന്റെ ഈ നീക്കം. ഇറാൻ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ല പോരാളികൾ തങ്ങൾക്കു നേരെ വെടിയുതിർത്തതായി ഇസ്രയേൽ അവകാശപ്പെടുന്നു.
ലബനനിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഇസ്രയേലിന് നേരെ ഇറാൻ അതിശക്തമായ മിസൈൽ ആക്രമണ പരമ്പര നടത്തിയത്. നിരവധി മിസൈലുകളാണ് ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തത്. ഇസ്രയേലിന്റെ വടക്കൻ പ്രദേശങ്ങൾ ലക്ഷ്യമാക്കി ഇറാൻ കൂട്ടത്തോടെ തൊടുത്ത അനവധി മിസൈലുകൾ തങ്ങൾ വിജയകരമായി തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
ജനവാസ മേഖലയായ ദഹിയേയിൽ പ്രവർത്തിച്ചിരുന്ന ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനവും തന്ത്രപ്രധാനമായ ഭൂഗർഭ ഓപ്പറേഷൻ റൂമും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ യുദ്ധവിമാനങ്ങളുടെ ആക്രമണം. ആക്രമണത്തിൽ ഈ കേന്ദ്രം വിജയകരമായി തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയിൽ തുടർച്ചയായി അതിശക്തമായ സ്ഫോടനങ്ങളാണ് ഉണ്ടായത്. ജനവാസ മേഖലയിലെ കെട്ടിടങ്ങൾക്ക് താഴെയാണ് ഹിസ്ബുള്ളയുടെ ഈ ഭൂഗർഭ ആസ്ഥാനം പ്രവർത്തിച്ചിരുന്നതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തെത്തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ പുകപടലങ്ങൾ ഉയർന്നതായും നിരവധി കെട്ടിടങ്ങൾ പൂർണ്ണമായി തകർന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ ഇപ്പോഴും കടുത്ത യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും ചെറുക്കാൻ ഇസ്രയേൽ സേന സജ്ജമാണെന്നും ഇറാന് കനത്ത തിരിച്ചടി നൽകാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ വ്യക്തമാക്കി.. എന്നാൽ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടായാൽ ആക്രമണം കൂടുതൽ ശക്തമായി തുടരുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനുമായി ഒരു കരാറിലെത്തുന്നതിന്റെ അടുത്താണെന്നും അതിനാൽ ഇസ്രയേലിൽ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പ്രത്യാക്രമണം ഉണ്ടാകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ട് മണിക്കൂറുകൾക്കകമാണ് ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം. തീരുമാനങ്ങൾ എടുക്കുന്നത് താനാണെന്നും ഇസ്രയേൽ തന്റെ വാക്കുകൾ കേൾക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം, ഇറാന്റെ മിസൈൽ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ ഇസ്രയേൽ പുറത്തുവിട്ടിട്ടില്ല. മേഖലയിൽ പൂർണ്ണ തോതിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
എന്നാൽ ഇറാനുമായി അമേരിക്ക നടത്തുന്ന നയതന്ത്ര ചർച്ചകളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന് യാതൊരു പങ്കുമില്ലെന്നും, യു.എസ് ഉണ്ടാക്കുന്ന ഏത് കരാറും അംഗീകരിക്കുകയല്ലാതെ ഇസ്രായേലിന് മറ്റ് വഴികളില്ലെന്നും വ്യക്തമാക്കിയിരിക്കയാണ് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നെതന്യാഹുവിന് മറ്റ് ചോയ്‌സുകളൊന്നുമില്ല. ഞാനാണ് ഇവിടെ തീരുമാനങ്ങൾ എടുക്കുന്നത്. എല്ലാ കാര്യങ്ങളും ഞാൻ മാത്രമാണ് തീരുമാനിക്കുന്നത്, നെതന്യാഹുവല്ല.' - ട്രംപ് വ്യക്തമാക്കി.
ഏപ്രിൽ ആദ്യവാരം യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിൽ ഇറാനുമായി ആദ്യഘട്ട നയതന്ത്ര ചർച്ചകൾ ആരംഭിച്ചതു മുതൽ കരാർ ഉടൻ സാധ്യമാകുമെന്ന ശക്തമായ നിലപാടിലായിരുന്നു ഡോണൾഡ് ട്രംപ്. എന്നാൽ, അതിൽ നിന്നും വിഭിന്നമായി ഇറാനുമായി ഒരു ഒത്തുതീർപ്പ് ഉടൻ ഉണ്ടാകുമെന്ന കാര്യത്തിൽ ഇത്തവണ ട്രംപ് അത്ര വലിയ ശുഭാപ്തിവിശ്വാസമോ ആവേശമോ പ്രകടിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്. എങ്കിലും ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ മിസൈൽ ആക്രമണം വലിയ ആഘാതമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ ട്രംപ്, ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തെ നിസ്സാരവൽക്കരിക്കുകയും ചെയ്തു
കഴിഞ്ഞ ആഴ്ച ട്രംപും നെതന്യാഹുവും തമ്മിൽ നടന്ന കടുത്ത തർക്കത്തിന്റെ ഫോൺ സംഭാഷണം 'ആക്സിയോസ്' പുറത്തുവിട്ടിരുന്നു. 'നിനക്ക് വട്ടാണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ നീയിപ്പോൾ ജയിലിൽ കിടന്നേനെ. നിന്റെ പ്രവൃത്തികൾ കാരണം ഇപ്പോൾ എല്ലാവരും നിന്നെയും ഇസ്രായേലിനെയും വെറുക്കുന്നു,' എന്ന് ട്രംപ് നെതന്യാഹുവിനോട് ആക്രോശിച്ചതായി യു.എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. ഈ ഫോൺ കോൾ നടന്ന കാര്യം ട്രംപ് ഫിനാൻഷ്യൽ ടൈംസിനോട് സ്ഥിരീകരിച്ചു.
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ രണ്ട് കാര്യങ്ങളാണ് മുന്നിലുള്ളതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.മുമ്പ് സൈനികമായി തൊടാതിരുന്ന ഇറാന്റെ ബാക്കി ഭാഗങ്ങൾ കൂടി യു.എസ് സൈന്യത്തെ ഇറക്കി തകർക്കുക.ഇറാന് മേലുള്ള സാമ്പത്തിക-നാവിക ഉപരോധം ശക്തമായി തുടരുക. ഇത് ഏതൊരു സൈനിക ആക്രമണത്തേക്കാളും ശക്തമാണെന്ന് ട്രംപ് അവകാശപ്പെട്ടു.
ലെബനനിലെ ബെയ്റൂത്തിലുള്ള ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാൻ ഇസ്രായേലിലേക്ക് മിസൈലുകൾ തൊടുത്തത്. ഇസ്രായേൽ പൂർണമായി വെടിനിർത്തൽ പ്രഖ്യാപിച്ചാൽ മാത്രമേ അമേരിക്കയുമായി സ്ഥിരമായ ഒരു കരാറിലെത്തൂ എന്നാണ് ഇറാന്റെ നിലപാട്
ഇതോടൊപ്പം ഗൾഫ് മേഖലയിലും സ്ഥിതി അതീവ ഗുരുതരമായി മാറുകയാണ്.അമേരിക്കൻ സൈന്യം ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ വിക്ഷേപിച്ച ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തിയതിന് പിന്നാലെ ഇറാനിലെ ചില റഡാർ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു. അതിന് മറുപടിയായി കുവൈത്തും ബഹ്റൈനും ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ അയച്ചുവെന്നാണ് അമേരിക്കയുടെ ആരോപണം.
സംഘർഷം രൂക്ഷമായതോടെ എണ്ണവില വീണ്ടും ഉയരാൻ തുടങ്ങി. വിപണികളിലും ആശങ്ക പടരുകയാണ്. ഗൾഫ് രാജ്യങ്ങളിലെ ഓഹരി വിപണികൾ ഇടിവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്ക്കില്ലെന്നും, എന്നാൽ പുതിയ വ്യവസ്ഥകളോടെ കപ്പലുകൾക്ക് ട്രാൻസിറ്റ് ഫീസ് ഏർപ്പെടുത്താമെന്നും ഇറാന്റെ മോസ്‌കോയിലെ സ്ഥാനപതി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഇത് നടപ്പായാൽ ലോക വ്യാപാരത്തിനും എണ്ണവിലയ്ക്കും വലിയ ആഘാതമാകാം.
മറുവശത്ത്, ഇറാൻ മിസൈൽ ആക്രമണം യുദ്ധം വീണ്ടും ആരംഭിച്ചതിന്റെ പ്രഖ്യാപനമാണെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഇസ്രായേൽ വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്നത്. അതിനാൽ അടുത്ത ദിവസങ്ങൾ നിർണായകമാകും. അമേരിക്ക, ഇസ്രായേൽ, ഇറാൻ, ഗൾഫ് രാജ്യങ്ങൾ എന്നിവയെല്ലാം നേരിട്ട് ഉൾപ്പെടുന്ന സാഹചര്യമാകുന്നതിനാൽ ഈ സംഘർഷം കൂടുതൽ വ്യാപിക്കുമോ എന്ന ആശങ്ക ലോകമൊട്ടാകെ ഉയരുകയാണ്.
അടുത്ത മണിക്കൂറുകളിലും ദിവസങ്ങളിലും എന്ത് സംഭവിക്കുമെന്നത് മിഡിൽ ഈസ്റ്റിന്റെ ഭാവി മാത്രമല്ല, ആഗോള എണ്ണവിപണിയുടെയും സമ്പദ്‌വ്യവസ്ഥയുടെയും ദിശ നിർണയിച്ചേക്കും
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതിയും അതോടൊപ്പം അമേരിക്കൻ സേന അതീവ ജാഗ്രതയിലുമാണ്. യു എസ് കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കുമെന്ന സൂചനകളെത്തുടർന്ന് ജോർദാനിലെ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ വലിയൊരു യുദ്ധസാഹചര്യം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളും ഇതിനിടെ സജീവമാണ്.
പശ്ചിമേഷ്യയിലെ സംഘർഷം നൂറുദിനം പിന്നിട്ടിരിക്കവേയാണ് പുതിയ സംഭവവികാസങ്ങൾ. വ്യോമാക്രമണങ്ങൾ തുടർന്നാൽ യുദ്ധം വീണ്ടും രൂക്ഷമാകുന്നതിലേക്ക് നയിക്കും. നിലവിൽ യുദ്ധത്തിന്റെ കെടുതികളിൽ വലയുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് സൂചന
https://www.facebook.com/Malayalivartha


























