മകളുടെ പ്രണയത്തെ എതിര്‍ത്ത പിതാവിനെ മകളും മാതാവും ചേര്‍ന്ന് കൊലപ്പെടുത്തി

പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ എതിര് നിന്ന പിതാവിനെ മാതാവിന്റെ സഹായത്തോടെ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. വാടക കൊലയാളികളെ ഉപയോഗിച്ചാണ് കൊലനടത്തിയത്. 18 കാരിയായ ഒന്നാം വര്‍ഷ ബിഎസ് സി കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി മഹാലക്ഷ്മിയും 19 കാരന്‍ കാമുകന്‍ എസ് സതീഷും ചേര്‍ന്നാണ് പിതാവിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്. മാതാവ് പരിമളത്തിന്റെ പിന്തുണയും കൃത്യത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.
മെയ് 23 ന് പെണ്‍കുട്ടിയുടെ പിതാവ് പി നാഗരാജനെ(60) രക്തത്തില്‍ കുളിച്ച നിലയില്‍ നാഗമത്തിനടുത്ത് കപ്പലന്‍കാരിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവം കൊലപാതകമായിരുന്നെന്ന് മനസിലാക്കിയ പോലീസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തു വന്നത്. കേസില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ ഉള്‍പ്പെടെ നാലുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. എല്ലാവരും കോടതിയില്‍ കീഴടങ്ങിയിട്ടുണ്ട്. മാതാവ് പരിമളം ഇപ്പോഴും ഒളിവിലാണ്.
സതീഷിനെയും മഹാലക്ഷ്മിയെയും ജൂണ്‍ 17 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. മഹാലക്ഷ്മിയെ കോയമ്ബത്തൂര്‍ ജയിലിലും സതീഷിനെ പൊള്ളാച്ചി ജയിലിലുമാണ് പാര്‍പ്പിച്ചിട്ടുള്ളത്. കോയമ്ബത്തൂര്‍ നഗരത്തില്‍ ഡൈ ജോലികള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടി രാസവസ്തുക്കള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന കമ്ബനി ഉടമയായ നാഗരാജ് ചൊക്കമ്ബുതൂര്‍ സ്വദേശിയാണ്. തന്റെ മഹാലക്ഷ്മി കെമിക്കല്‍സ് എന്ന സ്ഥാപനം ഇയാള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത് മകളുടെ പേരിലാണ്.
പഠനം ഉപേക്ഷിച്ച് ജോലിയൊന്നുമില്ലാതെ നടക്കുന്ന സതീഷുമായുള്ള മകളുടെ ബന്ധത്തെ പിതാവ് എതിര്‍ത്തതാണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. മകള്‍ സതീഷ് എന്നൊരു യുവാവുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നാഗരാജന്‍ ഭാര്യയായ പരിമളവുമായും മകള്‍ മഹാലക്ഷ്മിയുമായും വഴക്കുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് മഹാലക്ഷ്മിയും പരിമളവും വീട് വിട്ടിറങ്ങിപോവുകയും പിന്നീട് സതീഷിന്റെ സഹായത്തോടെയാണ് ഇരുവരും കഴിഞ്ഞിരുന്നത്.
ദിവസങ്ങള്‍ക്കു ശേഷം മകന്‍ വിഘ്‌നേഷിന് അപകടം പറ്റിയതിനെ തുടര്‍ന്ന് അയാളെ ശുശ്രൂഷിക്കാന്‍ രണ്ടുപേരും വീട്ടില്‍ തിരിച്ചെത്തി. വീട്ടിലെത്തിയ പരിമളം വസ്തു വകകളും ബിസിനസും മകളുടെ പേരില്‍ എഴുതി വെയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനെ എതിര്‍ത്ത നാഗരാജിനെ ഇല്ലാതാക്കാന്‍ മഹാലക്ഷ്മിയും പരിമളവും ചേര്‍ന്ന് തീരുമാനമെടുത്തു. ഒന്നര ലക്ഷം രൂപ കൊടുത്താല്‍ സതീഷും സുഹൃത്തുക്കളും ചേര്‍ന്ന് പിതാവിനെ ഇല്ലാതാക്കിക്കൊള്ളുമെന്ന് മഹാലക്ഷ്മി അറിയിച്ചതിനെ തുടര്‍ന്ന് പരിമളം അനുവാദം നല്‍കുകയായിരുന്നു.
മെയ് 23 ന് നാഗമത്തിനടുത്ത് കപ്പലാന്‍കാരി ഗ്രാമത്തിലുള്ള തന്റെ ഫാം നോക്കാന്‍ പോയ നാഗരാജിന്റെ നീക്കങ്ങള്‍ മഹാലക്ഷ്മി വഴി മനസിലാക്കിയ സതീഷും സുഹൃത്തുക്കളും ചേര്‍ന്ന് നാഗരാജനെ കുത്തിക്കൊല്ലുകയായിരുന്നു. 17 മുറിവുകളാണ് നാഗരാജിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. സതീഷിന്റെ സുഹൃത്തുക്കളും ഒത്തക്കല്‍ മണ്ഡപം സ്വദേശികളുമായ സി കൃഷ്ണകുമാര്‍ (19 ), സി സന്തോഷ് കുമാര്‍ (19), കെ ശശികുമാര്‍ (22) മലുമിച്ചംപട്ടി സ്വദേശി എം കമലക്കണ്ണന്‍ (21) എന്നിവരാണ് കൂട്ടു പ്രതികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















