കേജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഡെപ്യൂട്ടി സെക്രട്ടറിയും അറസ്റ്റില്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാര്‍ ഉള്‍പ്പെടെ നാലു പേരെ 50 കോടി രൂപയുടെ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ്‌ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറി തരുണ്‍ ശര്‍മയും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇതോടെ ഡല്‍ഹി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി.
ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി സര്‍ക്കാരില്‍നിന്നു കരാറുകള്‍ നേടിയെടുക്കാന്‍ സ്വകാര്യകമ്പനികളെ സഹായിച്ചു എന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്. 2007 മുതല്‍ 2014 വരെ 9.5 കോടി രൂപയുടെ കരാറുകള്‍ സ്വകാര്യ കമ്പനിക്കു നേടിക്കൊടുത്തു എന്നാണു വിവരം. ഇതിനു പുറമേ ഡല്‍ഹി ജലബോര്‍ഡുമായി ബന്ധപ്പെട്ട് 2.46 കോടിയുടെ കരാര്‍ ഇന്റലിജന്റ് കമ്യൂണിക്കേഷന്‍ സിസ്റ്റംസ് എന്ന കമ്പനിക്കു നേടിക്കൊടുത്തു. കരാര്‍ ലഭിച്ച പല കമ്പനികളുടെയും ബിനാമിയും ഉടമയുമാണ് രാജേന്ദ്ര കുമാര്‍ എന്നും സിബിഐ പറയുന്നു.
എന്‍ഡീവര്‍ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായ സന്ദീപ് കുമാര്‍, ദിനേശ് കുമാര്‍, അശോക് കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേര്‍. 1989 ഐഎഎസ് ബാച്ചുകാരനായ രാജേന്ദ്ര കുമാര്‍ ഐഐടിയില്‍ അരവിന്ദ് കേജരിവാളിന്റെ സഹപാഠിയുമായിരുന്നു. മൊത്തം ഏഴു പേര്‍ക്കെതിരേയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അഴിമതി തടയുന്നതിനുള്ള ക്രിമിനല്‍ ശിക്ഷാ നിയമം 120-ബി ചുമത്തിയാണ് രാജേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തതെന്നു സിബിഐ വ്യക്തമാക്കി. അമ്പതു കോടിയിലേറെ രൂപയുടെ അഴിമതി നടന്ന ഇടപാടിന്റെ മുഖ്യ സൂത്രധാരനായി രാജേന്ദ്ര കുമാര്‍ 2006 മുതല്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും സിബിഐ പറയുന്നു. അറസ്റ്റിലായ നാലുപേരെയും ഇന്നു ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.
കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കല്‍ നടപടികളുടെ ഭാഗമാണ് അറസ്റ്റ് എന്നാണു കേജരിവാള്‍ പ്രതികരിച്ചത്. കഴിഞ്ഞ 23 വര്‍ഷത്തിനുള്ളില്‍ ഒരു കേന്ദ്ര സര്‍ക്കാരും ഇത്രത്തോളം തരം താണിട്ടില്ലെന്നാണു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞത്. മോദി എല്ലാവരെയും അറസ്റ്റ് ചെയ്താലും പ്യൂണ്‍മാരെക്കൊണ്ടു മാത്രം സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിനു വലിയ നഷ്ടമുണ്ടാക്കുന്ന തരത്തില്‍ ടെന്‍ഡറുകള്‍ ക്ഷണിക്കാതെ വിവിധ കരാറുകള്‍ ലഭ്യമാക്കാന്‍ സ്വകാര്യ കമ്പനികളെ സഹായിക്കുകയായിരുന്നു രാജേന്ദ്ര കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്തിരുന്നതെന്നു സിബിഐ പറയുന്നു. സാങ്കേതിക സേവനങ്ങള്‍ നല്‍കുന്ന എന്‍ഡേവേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് രാജേന്ദര്‍ കുമാറിന്റെതന്നെ കമ്പനിയാണ്. തന്റെ സ്‌കൂള്‍ സുഹൃത്ത് അശോക് കുമാറിനെ പങ്കാളിയാക്കി രാജേന്ദ്ര കുമാര്‍ തുടങ്ങിയതാണിത്. ഐടി ഉള്‍പ്പെടെ ഡല്‍ഹി സര്‍ക്കാരിന്റെ സാങ്കേതിക ജോലികളെല്ലാം ചെയ്തിരുന്നത് ഈ കമ്പനിയാണ്. ടെന്‍ഡറുകളില്ലാതെതന്നെ സര്‍ക്കാര്‍ ജോലികള്‍ ഏറ്റെടുത്തു ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ കമ്പനിയെ പൊതുമേഖലാ യൂണിറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ അഴിമതി നടത്തിയിരുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍നിന്നു പിടിച്ചെടുത്ത രേഖകള്‍ പ്രഥമദൃഷ്ട്യാ ക്രിമിനല്‍ ഗൂഡാലോചനയും ഔദ്യോഗിക പദവി ദുരുപയോഗവും ചെയ്തുവെന്നും വ്യക്തമാക്കുന്നതായി സിബിഐ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















