മലയാളി മന്ത്രി കെ.ജെ ജോര്‍ജിനെതിരെ ആരോപണമുന്നയിച്ച് ഡിവൈ.എസ്.പി ആത്മഹത്യ ചെയ്തു
ബംഗ്ലുരുമന്ത്രി കെ.ജെ.ജോര്‍ജിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആരോപണമുന്നയിച്ച് മംഗലാപുരം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടണ്ടായ എം.കെ ഗണപതി (55) ആത്മഹത്യ ചെയ്തു. പൊലീസ് യൂണിഫോമില്‍ കുടകിലെ ഒരു ലോഡ്ജ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ വ്യാഴാഴ്ച വൈകിട്ട് ഗണപതിയെ കണ്ടെത്തുകയായിരുന്നു.
തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം മുഴുവന്‍ ബംഗ്ലുരു വികസനമന്ത്രിയായ കെ.ജെ ജോര്‍ജ്, ലോകായുക്ത ഐ.ജി പ്രണബ് മൊഹന്തി, ഇന്റലിജന്‍സ് എ.ഡി.ജി.പി എ.എം പ്രസാദ് എന്നിവര്‍ക്കായിരിക്കുമെന്ന് ആത്മഹത്യയ്ക്ക് മുന്‍പ് ഒരു കന്നട ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗണപതി ആരോപിച്ചിരുന്നു. ലോഡ്ജില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാകുറിപ്പിലും കെ.ജെ ജോര്‍ജിന്റെയും മകന്‍ റാണയുടെയും ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെയും പേരുകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കേസ് തീര്‍ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടിരുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് ഈ ഗവണ്‍മെന്റില്‍ നിന്ന് നീതികിട്ടില്ലെന്നും രാഷ്ട്രീയസമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ആഭ്യന്തരമന്ത്രിയായിരിക്കെ കെ.ജെ ജോര്‍ജിനെ കണ്ട് തനിക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കണമെന്ന് ഗണപതി നേരത്തെ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അവഹേളിച്ച് വിട്ടതായും ആരോപണമുണ്ട്.വിവാദമായിട്ടുണ്ട്.
മടിക്കേരിക്കടുത്ത സിദ്ധാപൂര്‍ സ്വദേശിയായ ഗണപതി സംസ്ഥാന കേഡറിലെ 1991ബാച്ച് ഉദ്യോഗസ്ഥനാണ്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിന്നാണ് സേനയിലെത്തിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഏറ്റുമുട്ടല്‍ കേസുകളിലുള്‍പ്പെടെ ആരോപണവിധേയനായ ഗണപതി നിരവധി തവണ സസ്പന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. മേയില്‍ ഗണപതിയെ മംഗളൂരു പൊലീസ് ഐ.ജി കാര്യാലയത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ആരോപണങ്ങള്‍ ഗണപതിയുടെ ഭാര്യയും ആവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ഗണപതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് സഹോദരനും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായ എം.കെ തിമയ്യ പറഞ്ഞു.
ഗണപതിയുടെ ആരോപണം കര്‍ണാടകയില്‍ രാഷ്ട്രീയ യുദ്ധത്തിനും വഴിതുറന്നു. കെ.ജെ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയും ജെ.ഡി.എസും രംഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും രാജിവയ്ക്കില്ലെന്നും മന്ത്രി കെ.ജെ ജോര്‍ജും പ്രതികരിച്ചു.
കോട്ടയത്ത് വേരുകളുള്ള കെ.ജെ. ജോര്‍ജ് കുടകിലാണ് വളര്‍ന്നത്. സമ്പന്നനും, ശക്തനും, വിവാദങ്ങളുടെ തോഴനുമാണ് ജോര്‍ജ്. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി കര്‍ണാടകയിലെ ശക്തനായ രാഷ്ട്രീയക്കാരനും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായി വളര്‍ന്ന ജോര്‍ജിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആരോപണങ്ങളുടെ കരിനിഴലും കൂടെയുണ്ട്.
1989ലും 1990ലും മന്ത്രിയായി. അക്കാലത്ത് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്നിരുന്നു. 2013ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ആഭ്യന്തരമന്ത്രിയായി. കഴിഞ്ഞ വര്‍ഷം ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡി.കെ. രവി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായതോടെ ജോര്‍ജിന് ആഭ്യന്തരമന്ത്രിസ്ഥാനം നഷ്ടമായി. നിലവില്‍ ബംഗ്ലുരു വികസന മന്ത്രിയാണ് കെ.ജെ.ജോര്‍ജ് . രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്നതിനെ കൂട്ടബലാത്സംഗം എന്ന് വിളിക്കാനാകില്ലെന്ന് അഭ്യന്തരമന്ത്രിയായിരിക്കെ ഇദ്ദേഹം നടത്തിയ പരാമര്‍ശവും ഏറെ വിവാദമായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha