കേന്ദ്ര മന്ത്രിസഭ മോട്ടോർ വാഹന നിയമത്തില്‍ ട്രാഫിക് നിയമലംഘനത്തിന് പിഴ കുത്തനെ കൂട്ടി

കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച അംഗീകരിച്ച പുതിയ മോേട്ടാര്‍ വാഹന നിയമത്തില്‍ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ കുത്തനെ കൂട്ടി. മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപയും വാഹനമോടിക്കവെ മൊബൈലില്‍ സംസാരിച്ചാല്‍ 5000 രൂപയുമാണ് പിഴ. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ രക്ഷിതാവ് പിഴയടക്കണം. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി മരണം സംഭവിച്ചാല്‍ ബന്ധപ്പെട്ട ഡ്രൈവര്‍ക്ക് 12 വര്‍ഷം തടവുശിക്ഷക്കുള്ള വകുപ്പുകളും പുതിയ നിയമത്തിലുണ്ട്. പുതിയ നിയമം അടുത്തയാഴ്ച പാര്‍ലമെന്റില്‍ വെക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
തന്റേതല്ലാത്തെ കുറ്റം കൊണ്ട് വാഹനം ഇടിച്ച് കൊല്ലപ്പെടുന്നയാളുടെ കുടുംബത്തിന് അപകടത്തിന് കാരണക്കാരായ ഡ്രൈവര്‍മാര്‍ പത്ത് ലക്ഷവും ഗുരുതരമായി പരിക്കേറ്റാല്‍ അഞ്ച് ലക്ഷവും നല്‍കണം. നേരത്തെ ഇത് യഥാക്രമം 50000, 25000 എന്നിങ്ങനെയായിരുന്നു. വാഹനം ഇടിച്ച് നിര്‍ത്താതെ പോകുന്ന സംഭവങ്ങളില്‍ മരണത്തിന് രണ്ട് ലക്ഷവും ഗുരുതര പരിക്കിന് 50000 രൂപയും നഷ്ടപരിഹാരം നല്‍കണം. ഇരുചക്ര വാഹനം ഹെല്‍മെറ്റ് വെക്കാതെ ഓടിച്ചാല്‍ 1000 രൂപ പിഴയും മൂന്ന് മാസം ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കാനും വകുപ്പുണ്ട്. ഇതേ ശിക്ഷ തന്നെയാണ് ട്രാഫിക് സിഗ്‌നല്‍ പാലിക്കാത്തതിനും സീറ്റ് ബെല്‍റ്റ് ഇടാത്തതിനും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കുട്ടികള്‍ വാഹനം ഓടിച്ച് പിടിച്ചാല്‍ രക്ഷിതാവ്/ വാഹന ഉടമ 25000 രൂപ വരെ പിഴ ഒടുക്കണം. ഇതിനൊപ്പം കുറ്റക്കാരന് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുകയും ചെയ്യും. കുട്ടിയെ ജുവൈനല്‍ നിയമപ്രകാരം വിചാരണ നടത്തും. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കും.
2016 ആഗസ്റ്റില്‍ ഗഡ്കരി ലോക്സഭയില്‍ അവതരിപ്പിച്ച മോട്ടാര്‍ വാഹന നിയമ ഭേദഗതിയുടെ പരിഷ്‌കരിച്ച പതിപ്പാണിത്. അന്ന് ലോക്സഭയുടെ ഗതാഗത സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ട നിയമഭേദഗതിയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ച മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ബില്‍ തയാറാക്കിയത്. സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ച ഏതാനും ഭേദഗതികള്‍ സര്‍ക്കാര്‍ തള്ളി. പുതിയ വാഹനങ്ങള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് നമ്പര്‍ നല്‍കുന്നതിന് വാഹന ഡീലര്‍മാര്‍ക്ക് അനുമതി നല്‍കുന്നതിനെ സ്റ്റാന്‍ഡിങ് കമ്മിറ്റി എതിര്‍ത്തു.
രജിസ്ട്രേഷനും നമ്പര്‍ നല്‍കുന്നതിനുമുള്ള അധികാരം ആര്‍.ടി.ഒക്കു മാത്രമായിരിക്കണമെന്ന നിര്‍ദേശമാണ് സമിതി മുന്നോട്ടുവെച്ചത് എന്നാല്‍, അത് സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഇപ്പോഴത്തെ നിലയില്‍ നിയമം പാര്‍ലമെന്റ് പാസാക്കിയാല്‍ പുതിയ വാഹനത്തിന്റെ രജിസ്ട്രേഷന് ആര്‍.ടി.ഒയെ സമീപിക്കേണ്ടതില്ല. ഡീലര്‍മാര്‍ക്കുതന്നെ ഓണ്‍ലൈന്‍ വഴി ചെയ്യാം. ഡ്രൈവിങ് ലൈസന്‍സിന് ആധാര്‍ നിര്‍ബന്ധം, വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് പണം നല്‍കാതെ അടിയന്തര ചികിത്സ, പരിക്കേറ്റവരെ സഹായിക്കാനെത്തുന്നവരെ നിയമക്കുരുക്കില്‍നിന്ന് രക്ഷിക്കാനുള്ള വ്യവസ്ഥ, നിര്‍മാണ വൈകല്യം കണ്ടെത്തിയാല്‍ വാഹനം നിര്‍ബന്ധമായും തിരിച്ചുവിളിക്കാനുള്ള വ്യവസ്ഥ, അപകടങ്ങളില്‍പെട്ടവര്‍ക്കുള്ള ഇന്‍ഷുറന്‍സ് നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭ്യമാക്കാനുള്ള വ്യവസ്ഥ തുടങ്ങിയവയാണ് പുതിയ നിയമത്തിലെ സുപ്രധാന മാറ്റങ്ങള്‍.
https://www.facebook.com/Malayalivartha
























