വീണ്ടും കര്‍ഷക ആത്മഹത്യ: ജൂണ്‍ എട്ട് മുതല്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 17-ായി

മധ്യപ്രദേശില്‍ വീണ്ടും രണ്ട് കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു. ജൂണ്‍ എട്ട് മുതല്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 17-ായി. സ്വകാര്യ പണമിടപാടുകാരുടെ നിരന്തരം ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യചെയ്തത്. നര്‍സിങ്പുര്‍, ഹോഷങ്ബാദ് ജില്ലകളിലാണ് ഇന്നലെ കര്‍ഷക ആത്മഹത്യകളുണ്ടായത്. ഹോഷങ്ബാദിലെ റാന്‍ധാല്‍ ഗ്രാമത്തില്‍ 40 വയസുകാരനായ ബാബുലാല്‍ വര്‍മയാണു മരിച്ചത്. കടക്കെണിയില്‍പ്പെട്ടു നിരാശനായ ബാബുലാല്‍ ശരീരത്തില്‍ സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നര്‍സിങ്പുരിലെ ധാമ്‌ന ഗ്രാമത്തില്‍ 65 വയസുകാരനായ ലക്ഷ്മി ഗുമാസ്തയാണു വിഷം കഴിച്ചു മരിച്ചത്. നാലു ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത വിഷമത്തിലായിരുന്നു ആത്മഹത്യ. രണ്ടു മാസം മുമ്പുണ്ടായ കാട്ടു തീയില്‍ ഗുമാസ്തയുടെ വിളകള്‍ കത്തി നശിച്ചിരുന്നു. ഇതിനു നഷ്ടപരിഹാരം നേടിയെടുക്കാനും അദ്ദേഹത്തിനായില്ല. ഗുമാസ്തയുടെ മൃതദേഹവുമായി ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും റോഡ് ഉപരോധിച്ചു . ജില്ലാ കളക്ടര്‍ ആര്‍.ആര്‍. ഭോസ്‌ലെ നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്.
കര്‍ഷക ഉപരോധങ്ങള്‍ സംസ്ഥാനത്തു തുടരുന്ന സാഹചര്യത്തില്‍. മന്ദാസുര്‍ ജില്ലയില്‍ ജൂണ്‍ ആറിനു നടന്ന പോലീസ് വെടിവെയ്പ്പില്‍ അഞ്ച് കര്‍ഷരാണ് കൊല്ലപ്പെട്ടത്. സെഹോര്‍, ഹോഷങ്ബാദ്, റെയ്‌സന്‍, ധര്‍ നീമുച്, വിദിഷ ജില്ലകളിലാണ് കര്‍ഷക ആത്മഹത്യകളുണ്ടായത്. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ സ്വന്തം ജില്ലയായ സെഹോറില്‍ മാത്രം അഞ്ചു പേരാണ് ആത്മഹത്യ ചെയ്തത്.
അതേ സമയം, കര്‍ഷക സമരത്തിനിടെ മധ്യപ്രദേശിലെ മാന്‍സോറില്‍ പൊലീസുകാരുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയില്ലെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെടിയുണ്ടകള്‍ കണ്ടെത്താനായിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് അജയ് സിങ് ആരോപിച്ചു. കേസില്‍നിന്ന് രക്ഷപെടുന്നതിനായി സര്‍ക്കാര്‍ തന്നെയാണു വെടിയുണ്ടകള്‍ മാറ്റിയതാണെന്നാണ് അദ്ദേഹം പറഞ്ഞത്.
https://www.facebook.com/Malayalivartha


























