'ദളിതരെ നായകളോട് ഉപമിച്ച് കേന്ദ്രമന്ത്രി'; അനന്ത്കുമാര്‍ ഹെഗ്ഡെയുടെ പരാമർശം വിവാദത്തിൽ
ദളിതരെ നായകളോട് ഉപമിച്ച കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ വീണ്ടും വിവാദത്തില്‍. തെരുവുനായകളുടെ കുരയെ ഭയക്കില്ലെന്നും അത്തരം നായകളുടെ കുരയെ ഗൗനിക്കില്ലെന്നുമായിരുന്നു ശനിയാഴ്ച നടത്തിയ പ്രസംഗത്തില്‍ ഹെഗ്ഡെ പറഞ്ഞത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ നടന്ന പ്രസംഗത്തിലായിരുന്നു കേന്ദ്ര നൈപുണ്യ വികസന മന്ത്രിയായ ഹെഗ്ഡെയുടെ പ്രസ്താവന.
ബെല്ലാരിയില്‍ കേന്ദ്രമന്ത്രി ചടങ്ങിന് എത്തുന്നതിനു മുന്‍പ് ദളിതരെന്ന് അവകാശപ്പെട്ട കുറച്ചുപേര്‍ മന്ത്രിയുടെ വാഹനം തടയുകയും മന്ത്രിക്കെതിരേ മുദ്രാവാകാര്യങ്ങള് മുഴക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് പ്രതിഷേധിക്കുന്ന തെരുവുനായകളുടെ കുരയ്ക്കല്‍ ഗൗനിക്കില്ലെന്ന മന്ത്രിയുടെ പരാമര്‍ശമെത്തിയത്.
നേരത്തെ, മതനിരപേക്ഷത എന്ന പദം ഭരണഘടനയില്‍ നിന്നൊഴിവാക്കണമെന്ന ഹെഗ്ഡെയുടെ പ്രസ്താവന വിവാദമായിരുന്നു. രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നുമാണ് കര്‍ണാടകയിലെ കല്ബുര്ഗയില് നടന്ന പരിപാടിയില്‍ ഹെഗ്ഡെ പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ മന്ത്രി മാപ്പു പറഞ്ഞു തലയൂരി. ഉത്തര കന്നഡയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ഹെഗ്ഡെ.
https://www.facebook.com/Malayalivartha