കാട്ടുതീയില്‍പ്പെട്ടവര്‍ പരസ്പരം കണ്ടെത്താനാവാതെ ചിതറിയോടി ഒരിറ്റ് വെള്ളത്തിനായി വനത്തില്‍ നെട്ടോട്ടം ജീവനുവേണ്ടി മല്ലടിച്ചവര്‍ക്ക് തുണയായത്...

കേരളാ തമിഴ്‌നാട് അതിര്‍ത്തി മലയോര മേഖലയായ കൊളുക്കുമലയില്‍ ട്രെക്കിങിനായി ശനിയാഴ്ചയാണ് 39 പേരടങ്ങുന്ന സംഘം രണ്ടു ഗ്രൂപ്പുകളായി എത്തിയത്. വനത്തിനുള്ളില്‍ കൊളുക്കുമലയില്‍ ഒരുമിച്ചതിനു ശേഷം ഞായറാഴ്ച ഉച്ചയോടെ മലയിറങ്ങുമ്പോഴാണ് കാട്ടുതീ പടര്‍ന്നത്. ചെങ്കുത്തായ വനമേഖലയില്‍ കാറ്റ് വീശിയതോടെ കാട്ടുതീ ആളിക്കത്തി. കാട്ടുതീയില്‍പ്പെട്ടവര്‍ പരസ്പരം കണ്ടെത്താനാവാതെ ചിതറിയോടി. ഒരിറ്റ് വെള്ളത്തിനായി വനത്തില്‍ നെട്ടോട്ടമായി. വസ്ത്രങ്ങളടക്കം കത്തിയുരുകി പൊള്ളി കിടക്കുന്ന മനുഷ്യര്‍... ഇറ്റു വെള്ളത്തിനു കേഴുന്നവര്‍... നിലവിളിക്കാന്‍ പോലും ശബ്ദം ശേഷിക്കാത്തവര്‍... കൊരങ്ങണി മലയുടെ മനോഹാരിത ഉള്ളുലയ്ക്കുന്ന കാഴ്ചകളിലേക്കു മാറിയതു നിമിഷങ്ങള്‍ കൊണ്ടാണ്. കാടിന്റെ സൗന്ദര്യം നുകരാന്‍ കലമ്പലുകളുമായി മലകയറിയവര്‍ പ്രകൃതിയുടെ രൗദ്രഭാവത്തില്‍ കരിഞ്ഞുവീഴുകയായിരുന്നു.
എട്ടു ജീവന്‍ പൊലിഞ്ഞെന്ന വാര്‍ത്തയുമായാണ് ഇന്നലെ നേരം പുലര്‍ന്നത്. മണിക്കൂറുകള്‍ പിന്നിട്ടതോടെ മരണസംഖ്യ പതിനൊന്നായി. ജീവനു വേണ്ടി മല്ലടിച്ച് മൂന്നു പേര്‍. അറുപതു ശതമാനത്തിലേറെ പൊള്ളലേറ്റ് അതിലേറെപ്പേര്‍. തേനിയും കൊരങ്ങണിയും വിറങ്ങലിച്ചു നില്‍ക്കുകയാണ്.
ചെന്നൈയില്‍നിന്ന് ട്രാവലറിലെത്തിയ പന്ത്രണ്ടംഗ സംഘം സൂര്യനെല്ലിയില്‍നിന്നും മറ്റുള്ളവര്‍ കൊരങ്ങണിയില്‍ നിന്നുമാണ് കാടുകയറിയത്. ഇവര്‍ കൊളുക്കുമലയില്‍ ഒന്നിച്ചു.
ഞായറാഴ്ച ഉച്ചയോടെ കൊളുക്കുമലയില്‍നിന്നു കൊരങ്ങണിയിലേക്കു മലയിറങ്ങി. ഏഴു കി.മീ. പിന്നിട്ട് ഉച്ചയ്ക്കു മൂന്നോടെ ഒറ്റമരത്തെത്തിയപ്പോഴാണ്ദുരന്തം കാട്ടുതീയായി കാത്തുനിന്നത്. എല്ലാവരും ചിതറിയോടി; ചിലര്‍ പാറക്കെട്ടുകളില്‍ അഭയം തേടി. ചുറ്റിനും തീ പടര്‍ന്നതോടെ ഓടിയവരാണു തീയില്‍ അകപ്പെട്ടത്. ഒറ്റയടിപ്പാതയും കീഴ്ക്കാംതൂക്കായ പ്രദേശവും രക്ഷാപ്രവര്‍ത്തനം വൈകിച്ചു.
വിവരമറിഞ്ഞു മലകയറിയെത്തിയവരെ കാത്തിരുന്നത് ഹൃദയഭേദകമായ കാഴ്ചകളാണ്. 90 ശതമാനവും പൊള്ളലേറ്റവര്‍. അല്‍പ്പം വെള്ളത്തിനായി കരഞ്ഞുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ശബ്ദം മനസില്‍നിന്നു മായുന്നില്ലെന്നു രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. വസ്ത്രങ്ങള്‍ കത്തിപ്പോയവര്‍ക്കു മുണ്ടും ഷര്‍ട്ടും അഴിച്ചുനല്‍കി.
ആദ്യം മലകയറിച്ചെന്നവര്‍ ദുരന്തത്തിന്റെ വ്യാപ്തിക്കു മുന്നില്‍ പകച്ചുപോയി. കൂടുതല്‍ ആളും സാധനസാമഗ്രികളും വെളിച്ചവും എത്തിയതോടെയാണു രക്ഷാദൗത്യം സജീവമായത്.
https://www.facebook.com/Malayalivartha

























