ജയലളിതയ്ക്ക് അസ്വസ്ഥതയുണ്ടാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു: താനാണ് ജയലളിതയെ നിർബന്ധിച്ച് ആശുപത്രിയിൽകൊണ്ടുപോയത്: ശശികലയുടെ സത്യവാങ്മൂലം പുറത്ത്

മുൻ മുഖ്യമന്ത്രി ജയലളിതയെ താനാണ് നിർബന്ധിച്ച് ആശുപത്രിയിൽകൊണ്ടുപോയതെന്ന് ഉറ്റതോഴി ശശികല അന്വേഷണക്കമ്മിഷനില്‍ സത്യവാങ്മൂലം നൽകി. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ ശശികല പറയുന്നതിങ്ങനെ:
''2016 സെപ്റ്റംബര്‍ 22-ന് രാത്രി ഒമ്പതരയോടെ ബാത്‌റൂമിൽ പല്ലുതേയ്ക്കുന്നതിനിടെ ജയലളിതയ്ക്ക് അസ്വസ്ഥതയുണ്ടായി. കിടപ്പുമുറിയിലെത്തിയപ്പോഴേക്കും അബോധാവസ്ഥയിലാവുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്നുപറഞ്ഞപ്പോള്‍ കുറച്ചുനേരം വിശ്രമിച്ചാല്‍ ശരിയാകുമെന്നാണ് ജയലളിത പറഞ്ഞത്. എങ്കിലും നിര്‍ബന്ധിച്ച് ആശുപത്രിയിലേക്ക് കൊണ്ടുയത് ഞാനായിരുന്നു. ബന്ധുകൂടിയായ ഡോ. കെ.എസ്.ശിവകുമാര്‍, അപ്പോളോ ആശുപത്രി ചെയര്‍പേഴ്സണ്‍ പ്രീത റെഡ്ഡിയുടെ ഭര്‍ത്താവ് വിജയകുമാര്‍ റെഡ്ഡിയെ വിളിച്ചാണ് ആംബുലന്‍സ് വരുത്തിയത്. ആശുത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജയലളിത ബോധരഹിതയായിരുന്നു. ആംബുലന്‍സില്‍ ബോധംവന്നയുടന്‍ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അവര്‍ ചോദിച്ചു.
സെപ്റ്റംബര്‍ 28ന് ചീഫ് സെക്രട്ടറി രമാ മോഹന്‍ റാവു, ഷീല ബാലകൃഷ്ണന്‍ എന്നിവരുമായുള്ള ഉന്നതാധികാരസമിതിയോഗം ആശുപത്രിയില്‍ ചേര്‍ന്ന ശേഷം ജയലളിതയുടെ സ്ഥിതി മോശമായി. പത്തുദിവസത്തിനുശേഷം മെച്ചപ്പെടുകയും ട്യൂബുകള്‍ ജയ തന്നെ നീക്കുകയും ചെയ്തു. എ.ഐ.എ.ഡി.എം.കെ. ഉപതെരഞ്ഞടുപ്പ് സ്ഥാനാര്‍ഥികളെ അംഗീകരിച്ചുകൊണ്ട് വിരലടയാളം നല്‍കുമ്ബോള്‍ ജയലളിതയ്ക്കു സ്വബോധമുണ്ടായിരുന്നു. ആശുപത്രിയില്‍ തന്നെ ആരും സന്ദര്‍ശിക്കരുതെന്നും വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ എല്ലാവര്‍ക്കും ഒരിക്കല്‍ വന്നു കാണാമെന്നും ജയ നിര്‍ബന്ധം പിടിച്ചിരുന്നു''-ശശികല പറഞ്ഞു.
''സെപ്റ്റംബർ 27-ന് ശ്വാസതടസ്സം കലശലായതിനെത്തുടര്‍ന്ന് ജയലളിതയെ വെന്റിലേറ്ററിലേക്കുമാറ്റി. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ രാമമോഹന്‍ റാവു, ഷീല ബാലകൃഷ്ണന്‍, വെങ്കിട്ടരാമന്‍, രാമലിംഗം, മുത്തുകുമാരസ്വാമി എന്നിവര്‍ ജയലളിതയെ ആശുപത്രിയില്‍ സന്ദർശിച്ചിരുന്നു. ഒ.പനീര്‍ശെല്‍വവും എം.തമ്ബിദുരൈയും അടക്കമുള്ള എ.ഐ.എ.ഡി.എം.കെ. നേതാക്കളും ജയലളിതയെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയിൽ കഴിയവേ കാണാന്‍പോലും അനുവദിച്ചില്ലെന്നാണ് പനിര്‍ശെല്‍വം ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിച്ചിരുന്നത്. 2014-ല്‍ അഴിമതിക്കേസില്‍ ലഭിച്ച ജയില്‍ശിക്ഷ ജയലളിതയെ മാനസികമായും ആരോഗ്യപരമായും തളര്‍ത്തിയിരുന്നു''- ശശികല വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha

























