ഗോമാംസം കൈവശം വെച്ചു എന്നാരോപിച്ച് ഝാര്‍ഖണ്ഡിലെ രാംഗഢില്‍ 45കാരനായ അലീമുദ്ദീനെ തല്ലിക്കൊന്ന കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം

ഗോമാംസം കൈവശം വെച്ചു എന്നാരോപിച്ച് ഝാര്‍ഖണ്ഡിലെ രാംഗഢില്‍ 45കാരനായ അലീമുദ്ദീനെ ബി.ജെ.പി, എ.ബി.വി.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം.
ബി.ജെ.പി നേതാവ് നിത്യാനന്ദ മഹാതോ അടക്കം 11 സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കാണ് രാംഗഢ് പ്രത്യേക അതിവേഗ കോടതി ജഡ്ജി ഓം പ്രകാശ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. പശുവിന്റെ പേരില്‍ രാജ്യത്തുണ്ടായ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ ചരിത്രത്തിലാദ്യമായാണ് ഒരു കേസില്‍ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നത്. ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നരയോടെയാണ് തിങ്ങി നിറഞ്ഞ കോടതി മുറിയില്‍ രാജ്യം ഉറ്റുനോക്കിയ ശിക്ഷ വിധിച്ചത്. പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റവും ഗൂഢാലോചനക്കുറ്റവും തെളിയിക്കപ്പെട്ടതായി ജഡ്ജി ഓം പ്രകാശ് വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി. പൗരന്റെ ജീവന് സംരക്ഷണം നല്‍കുന്നതില്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് വിധിയില്‍ വിമര്‍ശിച്ചു.
അലീമുദ്ദീന്റെ കൊലപാതകത്തിനുശേഷം കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി വിലയിരുത്തി സാമ്പത്തിക നഷ്ടപരിഹാരത്തിനുള്ള മാര്‍ഗമാരായാന്‍ കോടതി രാംഗഢ് ജില്ലാ നിയമസേവന അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. ജില്ല ജഡ്ജി അധ്യക്ഷനായ അതോറിറ്റി കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. വിധിപ്രഖ്യാപനം കേള്‍ക്കാന്‍ നൂറുകണക്കിന് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കോടതി വളപ്പിലെത്തിയിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങളുമൊരുക്കി. കൊല്ലപ്പെട്ട അലീമുദ്ദീന്റെ ഭാര്യ മറിയം ഖാതൂനും മക്കളും ശിക്ഷ വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നില്ല.
പ്രോസിക്യൂഷന്‍ അഭിഭാഷകനുപുറമെ അലീമുദ്ദീന്റെ കുടുംബത്തിന് നിയമസഹായം നല്‍കിയ അഡ്വ. മുഹമ്മദ് ശദാബ് അന്‍സാരി, അഡ്വ. രാജു ഹെംബ്രാം, അഡ്വ. മുംതാസ് അന്‍സാരി എന്നിവരും കോടതിമുറിയിലുണ്ടായിരുന്നു. കോടതി വിധിയെ തുടര്‍ന്ന് മുഴുവന്‍ പ്രതികളെയും പൊലീസ് ബന്തവസ്സില്‍ രാംഗഢ് ജയിലിലേക്ക് കൊണ്ടുപോയി. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചതില്‍ സന്തുഷ്ടയാണെന്ന് അലീമുദ്ദീന്റെ ഭാര്യ മര്‍യം ഖാതൂന്‍ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി.എം ത്രിപാഠി പറഞ്ഞു
ഗോരക്ഷയുടെ പേരില്‍ ഹിന്ദുത്വസംഘടനകള്‍ നടത്തുന്ന കൊലകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിപ്പറഞ്ഞതിന് തൊട്ടുപിറകെയാണ് രാംഗഢില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 29ന് അലീമുദ്ദീന്‍ അതിദാരുണമായി കൊല്ലപ്പെട്ടത് . അലീമുദ്ദീന്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍നിന്ന് ഗോമാംസം കിട്ടിയെന്നാരോപിച്ച് സംഘംചേര്‍ന്ന് ആക്രമിച്ച പ്രതികള്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന മാരുതി വാന്‍ കത്തിക്കുകയും ചെയ്തു. ആക്രമണത്തിന്റെ വിഡിയോ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.
സംഭവത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ പരിഗണിച്ച് റാഞ്ചി ഹൈകോടതി പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ച്ചയായ വിചാരണക്കായി ഓം പ്രകാശ് ജഡ്ജിയായ കോടതിക്ക് പ്രത്യേക അതിവേഗ കോടതിയുടെ പദവി നല്‍കിയത്. സെപ്റ്റംബറില്‍ തുടങ്ങിയ വിചാരണക്കൊടുവില്‍ ഒമ്പതുമാസത്തിനകമാണ് കോടതി വിധി പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha

























