ദേഹപരിശോധനയുടെ പേരിൽ വളരെയേറെ അപമാനം സഹിക്കേണ്ടിവരുന്നു: പ്രതിഷേധവുമായി സ്വകാര്യ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിലെ ജീവനക്കാർ

ദേഹപരിശോധനയുടെ പേരിൽ വളരെയേറെ അപമാനം സഹിക്കേണ്ടിവരുന്നുവെന്ന കാരണത്താൽ പ്രതിഷേധത്തിലാണ് സ്വകാര്യ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിലെ ജീവനക്കാർ. ചെന്നൈ വിമാനത്താവളത്തിലെ എയർ ഹോസ്റ്റസുമാരുൾപ്പെടെയുള്ള ജീവനക്കാരാണ് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്. ഇതിനെ തുടർന്ന് ഒരു ഇന്റർനാഷണൽ ഫ്ളൈറ്റുൾപ്പെടെ രണ്ട് വിമാനങ്ങൾ സർവീസ് തുടങ്ങിയത് വൈകിയിരുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കും സഹായത്തിനുമാണ് തങ്ങളെ നിയമിക്കുന്നതെന്നും എന്നാൽ ഞങ്ങളുടെ സുരക്ഷ എങ്ങനെയാണ് ഉറപ്പു വരുത്തേണ്ടതെന്നും എയർഹോസ്റ്റസുമാർ ചോദിക്കുന്നു.
മാനേജ്മെന്റിന്റെ പെരുമാറ്റം കള്ളത്തരവും പിടിച്ചുപറിയും നടത്തിയതു പോലെയാണെന്നും എയർഹോസ്റ്റസുമാർ പറയുന്നു. ജീവനക്കാർക്കിടയിലെ ചില കള്ളനാണയങ്ങളെ കണ്ടെത്തുന്നതിനാണ് ഇതുപോലുള്ള പരിശോധനകൾ നടത്തുന്നതെന്ന് സ്പൈസ് ജെറ്റ് സീനിയർ വൈസ് പ്രസിഡന്റ് കമൽ ഹിൻഗ്രാനി പറഞ്ഞു. ഇതിന്റെ പേരിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. എന്നാൽ വനിതാ ജീവനക്കാർ പറയുന്നത് വിമാനത്തിൽ നിന്നും ഇറങ്ങിയതിന് ശേഷം വാഷ് റൂമിൽ പോലും പോകാൻ സമ്മതിക്കാതെ ഹാന്റ് ബാഗിലെ സാനിറ്ററി നാപ്കിനുകളുൾപ്പെടെ പരിശോധിക്കുമെന്നാണ്. പരിശോധനയുടെ പേരിൽ തങ്ങളുടെ രഹസ്യഭാഗങ്ങളിൽ സ്പർശിച്ച് അപമാനിക്കാറുണ്ടെന്നും മറ്റുചില വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ പരിഹാരമുണ്ടാകുമെന്ന് സ്പൈസ് ജെറ്റ് മാനേജ്മെന്റിന്റെ ഉറപ്പ് ലഭിച്ചതിനെ തുടർന്ന് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചു.
https://www.facebook.com/Malayalivartha























