അമ്മയുടെ മുന്നിൽ നിന്നും ചോരക്കുഞ്ഞിനെ കുരങ്ങൻ റാഞ്ചി; തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് കുഞ്ഞിന്റെ ജീവനറ്റ ശരീരം

അമ്മയ്ക്കൊപ്പം ഉറങ്ങുന്നതിനിടെ കുരങ്ങ് റാഞ്ചിയ 17 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വീട്ടു വളപ്പിലെ കിണറ്റില്‍ നിന്ന് ലഭിച്ചതായി റിപ്പോർട്ടുകൾ. ഒഡിഷയിലെ കട്ടക്ക് ജില്ലയിലെ തലാബസ്ത ഗ്രാമത്തിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.
കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് കുരങ്ങ് തട്ടിക്കൊണ്ടു പോയത്. വനം വകുപ്പിന്റെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തില്‍ 30 ജീവനക്കാര്‍ മൂന്നു സംഘങ്ങളായി കാട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒടുവിൽ കുഞ്ഞിന്റെ ജീവനറ്റ ശരീരം വീട്ടു വളപ്പിലെ കിണറ്റില്‍ നിന്ന് ലഭിക്കുകയായിരുന്നു.
കുഞ്ഞിനെ സുരക്ഷിതമായി തിരികെ ലഭിക്കാന്‍ ക്ഷേത്രത്തിനു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു കിടക്കുന്ന അച്ഛന്‍ രാമകൃഷ്ണ നായിക്കിന്റെ ഫോട്ടോ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. ഇതിനിടെയാണ് ഇത്തരത്തിലൊരു ദുരന്ത വാര്‍ത്ത എത്തിയത്.
കുരങ്ങൻ കുഞ്ഞിനെ റാഞ്ചിയെടുത്ത് അധികം താമസിയാതെ തന്നെ കുഞ്ഞ് കിണറ്റില്‍ വീണിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ യഥാര്‍ഥ മരണകാരണം മനസ്സിലാവുകയുള്ളുവെന്നും അധികൃതർ അറിയിച്ചു.

https://www.facebook.com/Malayalivartha























