സച്ചിന്റെ മുഴുവന്‍ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്; മഹാമനസ്കതയ്ക്ക് മുന്നിൽ നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി

രാജ്യസഭാംഗമായി കാലാവധി പൂർത്തിയാക്കിയ ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ ഇക്കാലയളവിലെ തന്റെ മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തതായി റിപ്പോർട്ടുകൾ.
തനിക്ക് ലഭിച്ച മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും അടക്കം 90 ലക്ഷം രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് സച്ചിൻ സംഭാവന ചെയ്തത്. 2012 ഏപ്രിലിലാണ് സച്ചിൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
ആറ് വര്‍ഷത്തെ കാലയളവിനിടെ സഭയിലെത്താത്തതിന് സച്ചിനും ബോളിവുഡ് നടിയും മറ്റൊരു എം.പിയുമായ രേഖയും ഏറെ വിമര്‍ശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. അതേസമയം, എം.പി ഫണ്ട് സച്ചിന്‍ മികച്ച രീതിയില്‍ വിനിയോഗിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
സച്ചിന്റെ ഇത്തരത്തിലൊരു മഹാമനസ്കതയ്ക്ക് മുന്നിൽ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ ഈ തുക ഉപകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാജ്യത്താകമാനം 185 പദ്ധതികൾക്ക് സച്ചിൻ അനുമതി നേടിയെടുത്തു. ഇതിനായി 7.4 കോടി രൂപ ചെലവിട്ടു. സ്കൂളുകളിലെ ക്ലാസ്സ് മുറികൾ നവീകരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും മറ്റുമായും കോടികൾ ചെലവിട്ടു. സൻസദ് ഗ്രാമ ആദർശ് ഗ്രാമ യോജന പദ്ധതി പ്രകാരം സച്ചിൻ രണ്ട് ഗ്രാമങ്ങളും ഏറ്റെടുത്തിരുന്നു. ആന്ധ്രാപ്രദേശിലെ പുട്ടം രാജു കൻട്രിഗ, മഹാരാഷ്ട്രയിലെ ദോൻജ എന്നീ ഗ്രാമങ്ങളാണ് സച്ചിൻ ഏറ്റെടുത്തത്.
https://www.facebook.com/Malayalivartha























