കോട്ടയത്ത് വൻ വിലയുള്ള ഭൂസ്വത്തിന്റ അവകാശി തെരുവിൽ; പ്ലസ് ടൂ പഠനം പൂർത്തിയാക്കിയതിന് പിന്നാലെ പ്രണയ വിവാഹം; മാസങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചതോടെ മനോനില തെറ്റിയ അവസ്ഥയിൽ ആരോരുമില്ലാതെ വഴിയരികിൽ: അഗതി മന്ദിരത്തിൽ എത്തിച്ച യുവതിയുടെ ചിത്രം ബന്ധു തിരിച്ചറിഞ്ഞതോടെ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ...

കോട്ടയം തിരുനക്കരയിൽ വൻവിലയുള്ള ഭൂസ്വത്തിന്റെ അവകാശിയായ മാഗി ചെന്നൈയിലെ അഗതി മന്ദിരത്തിൽ. തൂമ്പിൽ കുടുംബാംഗം പരേതനായ മാത്തന്റെ മകൾ മാഗിയാണ് ചെന്നൈ അയനാവരത്തുള്ള അൻപകം അഗതി മന്ദിരത്തിൽ കഴിയുന്നത്. വഴിയരികിൽ നിന്ന് പോലീസാണ് അഗതി മന്ദിരത്തിലെത്തിച്ചത്.
എന്നാൽ, വീടിനെയും കുടുംബത്തെയും കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ ഇവർക്ക് കഴിയുന്നില്ല. താംബരത്ത് വാടകവീട്ടിൽ കഴിയുകയായിരുന്നെന്നും സുവിശേഷകനായ ഭർത്താവ് കഴിഞ്ഞ സെപ്റ്റംബറിൽ മരിച്ചതോടെ മറ്റ് മാർഗമില്ലാതെ തെരുവിലേക്ക് ഇറങ്ങുകയായിരുന്നുവെന്നുമാണ് പറയുന്നത്. മാനസിക വൈകല്യവുമുണ്ട്.
ഭർത്താവിനെക്കുറിച്ച് ചോദിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ അറിയില്ലെന്നാണ് മറുപടി. സഹോദരൻ മനോജ് ചെന്നൈയിൽത്തന്നെയുണ്ടെങ്കിലും ഇയാൾ മരിച്ചുവെന്നാണ് മാഗി പറയുന്നത്. അൻപകം സ്ഥാപക ട്രസ്റ്റി മുഹമ്മദ് റാഫി നടത്തിയ അന്വേഷണത്തിനൊടുവിൽ കോട്ടയത്തുള്ള ബന്ധു ബേബി ഈപ്പനാണ് ചിത്രം കണ്ട് ഇവരെ തിരിച്ചറിഞ്ഞത്. സഹോദരൻ മനോജിനെ ഫോണിൽ ബന്ധുപ്പെട്ടുവെങ്കിലും മാഗിയെക്കുറിച്ച് സംസാരിക്കാൻ തയ്യാറല്ലെന്നായിരുന്നു പ്രതികരണം.
കോട്ടയത്തുള്ള സ്വത്ത് മാതാപിതാക്കൾ സഹോദരന്റെ പേരിൽ എഴുതിനൽകിയെന്നും മാഗി പറയുന്നുണ്ട്. എന്നാൽ, മുമ്പ് മനോജ് ഈ സ്ഥലം വില്ക്കാൻ ശ്രമിച്ചെങ്കിലും മാഗിക്കുകൂടി അവകാശപ്പെട്ടതായതിനാൽ വിൽപ്പന നടന്നില്ലെന്നാണ് അറിയുന്നത്.
മാഗിയുടെ അച്ഛൻ മാത്തൻ വ്യോമസേനയിലായിരുന്നു. രാജ്യത്ത് പലയിടങ്ങളിൽ ജോലിചെയ്ത ശേഷം ചെന്നൈയിൽ സ്ഥിര താമസമാക്കി. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ള മാഗിയുടേത് പ്രണയ വിവാഹമായിരുന്നുവെന്നും പറയുന്നു.
മാഗിയുടെ കുടുംബത്തിന് കോട്ടയം തിരുനക്കരയിലുള്ളത് 20 സെന്റ് സ്ഥലം. സെന്റിന് 15 ലക്ഷം രൂപയോളം വില വരുന്ന സ്വത്തിൽ മാഗിക്കും അവകാശമുണ്ടെന്നാണ് കോട്ടയത്ത് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.
https://www.facebook.com/Malayalivartha























